
കാലടിയിലെ ഗതാഗത പ്രശ്നം പരിഹരിക്കാൻ ഒരു കോടി; എയർപോർട്ട് റോഡിലേക്ക് ഫ്രീ ലെഫ്റ്റിനു പ്രത്യേക ലൈൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലടി∙ കാലടിയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഗതാഗതമന്ത്രി തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മാർഗനിർദേശമായി. ഇവ നടപ്പാക്കാൻ റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചു. എംസി റോഡിൽ താന്നിപ്പുഴ മുതൽ മറ്റൂർ വരെ 2.5 കിലോമീറ്റർ ട്രാഫിക് മീഡിയനുകൾ സ്ഥാപിക്കും. തുടക്കവും അവസാനവും കോൺക്രീറ്റ് മീഡിയനും മറ്റു ഭാഗങ്ങളിൽ അയേൺ മീഡിയനും ആയിരിക്കും. മീഡിയന്റെ എല്ലാ ഭാഗത്തും സൂചന ലൈറ്റുകൾ ഉണ്ടാകും. മറ്റൂർ ജംക്ഷനിലെ നിലവിലുള്ള റൗണ്ട് ട്രാഫിക് ഐലൻഡ് മാറ്റി റൗണ്ട് എബൗട്ട് നടപ്പിലാക്കും. ഈ ജംക്ഷനിലെ നിലവിലെ സിഗ്നൽ ലൈറ്റുകൾ ജംക്ഷന്റെ നടുവിലേക്ക് നീക്കും. ബസ് സ്റ്റോപ്പും ഓട്ടോറിക്ഷ സ്റ്റാൻഡും ഇവിടെ നിന്നു മാറ്റും.
വിമാനത്താവള റോഡിലേക്ക് ഫ്രീ ലെഫ്റ്റിനു പ്രത്യേക ലൈൻ ഉണ്ടാകും. കാലടി ജംക്ഷനിൽ സിഗ്നൽ സംവിധാനം പ്രവർത്തിപ്പിക്കും. തെരുവ് വിളക്കുകൾ ആവശ്യമുള്ളിടങ്ങളിൽ സ്ഥാപിക്കും. സർവകലാശാല കനാൽ റോഡിൽ എംസി റോഡിൽ നിന്നുള്ള വൺവേ സമ്പ്രദായം കർശനമാക്കും. കാലടി പാലവും അപ്രോച്ച് റോഡുകളും കൂടിച്ചേരുന്നിടത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള കൃത്യമായ നിർദേശം പിഡബ്ല്യുഡി നൽകണം. എംസി റോഡരികിലെ വൈദ്യുതി ലൈനുകൾ അണ്ടർ ഗ്രൗണ്ട് കേബിളുകൾ ആക്കുന്നതിനുള്ള എസ്റ്റിമേറ്റ് കെഎസ്ഇബി സമർപ്പിക്കണം.
പിഡബ്ല്യുഡി ഇഇ, എറണാകുളം ആർടിഒ എന്നിവർ നിർബന്ധമായും സ്ഥലം സന്ദർശിച്ച് 20 ദിവസത്തിനുള്ളിൽ റോഡ് സേഫ്റ്റി അതോറിറ്റിക്ക് എസ്റ്റിമേറ്റ് നൽകണം. മോട്ടർ വാഹന വകുപ്പുമായി സഹകരിച്ചാവും പദ്ധതി. കാലടി ടൗൺ റസിഡന്റ്സ് അസോസിയേഷനെയും പദ്ധതി നടത്തിപ്പിൽ പങ്കാളിയാക്കും. അസോസിയേഷനു വേണ്ടി വർക്കിങ് പ്രസിഡന്റ് ജെസ്റ്റോ പോൾ യോഗത്തിൽ പങ്കെടുത്തു. നേരത്തെ അസോസിയേഷൻ കാലടി മുതൽ മറ്റൂർ വരെ മീഡിയൻ സ്ഥാപിച്ചപ്പോൾ റോഡിൽ ഗതാഗതക്കുരുക്ക് കുറഞ്ഞതും ട്രാഫിക് അച്ചടക്കമുണ്ടായതും യോഗത്തിൽ ചർച്ചയായി. ഗതാഗതം, പിഡബ്ല്യുഡി, റോഡ് സേഫ്റ്റി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു.