
തൃക്കാക്കര: വരുന്നൂ, മാലിന്യം ശേഖരിക്കാൻ സ്വകാര്യ ഏജൻസി; ഹരിതകർമ സേനയ്ക്ക് ഗാർഹിക മാലിന്യ ശേഖരണം മാത്രം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാക്കനാട്∙ തൃക്കാക്കര നഗരസഭാ പരിധിയിൽ മാലിന്യ ശേഖരണത്തിന് സ്വകാര്യ ഏജൻസിയെ കൂടി പങ്കാളികളാക്കും. ഹരിതകർമ സേനയെ ഗാർഹിക മാലിന്യ ശേഖരണത്തിനു മാത്രം നിയോഗിക്കും. ഹോട്ടലുകൾ ഉൾപ്പെടെ വാണിജ്യ സ്ഥാപനങ്ങളിലെ മാലിന്യമാകും സ്വകാര്യ ഏജൻസികൾ ശേഖരിക്കുക. നഗരസഭയിൽ ഇന്നലെ ചേർന്ന യോഗം ഇതു സംബന്ധിച്ച ചർച്ച പൂർത്തിയാക്കി. സ്വകാര്യ ഏജൻസിക്ക് വാണിജ്യ സ്ഥാപനങ്ങൾ നൽകേണ്ട നിരക്കിലെ ജിഎസ്ടി സംബന്ധിച്ച തർക്കം പരിഹരിച്ചാലുടൻ തീരുമാനം പ്രാബല്യത്തിൽ വരും.
ഇതോടെ മാലിന്യ സംസ്ക്കരണത്തിൽ നഗരസഭയുടെ ചെലവ് വർഷം തോറും കോടികൾ കുറയുമെന്നാണ് വിലയിരുത്തൽ. നിലവിൽ 12–13 ടൺ ജൈവ മാലിന്യം ഹരിതകർമ സേന ശേഖരിക്കുന്നുണ്ട്. നഗരസഭയുടെ സംഭരണ കേന്ദ്രത്തിലെത്തിക്കുന്ന മാലിന്യം സ്വകാര്യ ഏജൻസി ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. വൻ തുകയാണ് ഇതിനായി സ്വകാര്യ ഏജൻസിക്കു നൽകേണ്ടി വരുന്നത്. വാണിജ്യ സ്ഥാപനങ്ങൾ നേരിട്ടു സ്വകാര്യ ഏജൻസിക്ക് മാലിന്യം കൈമാറി തുടങ്ങുന്നതോടെ 2–3 ടൺ ഗാർഹിക മാലിന്യം മാത്രമാകും നഗരസഭയുടെ സംഭരണ കേന്ദ്രത്തിലെത്തുക.
നേരത്തേ 20 ടൺ വരെ ജൈവ മാലിന്യം നിത്യേനെ ശേഖരിച്ചിരുന്നു. പകുതിയിലധികം വീടുകളിലേക്കും മാലിന്യ സംസ്ക്കരണത്തിനായി ബയോബിൻ ഉൾപ്പെടെയുള്ള സാമഗ്രികൾ നൽകിയതോടെ മാലിന്യത്തിന്റെ അളവ് കുറഞ്ഞു. ഹോട്ടലുകൾ, ബേക്കറികൾ, ഹോസ്റ്റലുകൾ, ഇതര വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നു സ്വകാര്യ ഏജൻസി മാലിന്യം ശേഖരിക്കുമ്പോൾ നൽകേണ്ട നിരക്ക് സംബന്ധിച്ചു തർക്കം ശേഷിക്കുന്നുണ്ട്.
ഇത് ഉടൻ പരിഹരിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച നഗരസഭാധ്യക്ഷ രാധാമണി പിള്ള പറഞ്ഞു. വൈസ് ചെയർമാൻ ടി.ജി.ദിനൂപ്, സ്ഥിര സമിതി ചെയർമാൻമാരായ നൗഷാദ് പല്ലച്ചി, ഷാജി പ്ലാശേരി, റസിയ നിഷാദ്, സെക്രട്ടറി ടി.കെ.സന്തോഷ് എന്നിവരും വ്യാപാരികളും ഹോട്ടൽ, ഹോസ്റ്റൽ പ്രതിനിധികളും പങ്കെടുത്തു.