ഭൂമി ഏറ്റെടുക്കാൻ അനുമതി കാത്ത് അയ്യമ്പുഴ ഗ്ലോബൽ സിറ്റി പദ്ധതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അങ്കമാലി ∙ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കു സർക്കാർ അനുമതി കാത്ത് അയ്യമ്പുഴ ഗ്ലോബൽ സിറ്റി പദ്ധതി. ഭൂവുടമകളും ജനപ്രതിനിധികളും കലക്ടറും കിഫ്ബി, കിൻഫ്ര അധികൃതരും ചേർന്നുള്ള ചർച്ചയുടെ റിപ്പോർട്ട് കലക്ടർ സർക്കാരിനു കൈമാറി. സ്ഥലം ഏറ്റെടുത്തു പദ്ധതിയുമായി മുന്നോട്ടു പോകണമെന്നാണു ചർച്ചയിൽ ഉരുത്തിരിഞ്ഞത്. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചു റവന്യു വകുപ്പ് ഉത്തരവു വന്നാൽ ഏറ്റെടുക്കൽ നടപടിക്രമങ്ങൾ തുടങ്ങാനാവും.
ഗിഫ്റ്റ് സിറ്റി പദ്ധതിക്ക് 5 വർഷം മുൻപ് ഇറക്കിയ വിജ്ഞാപനം റദ്ദു ചെയ്യേണ്ടിവരും. കൃഷി ചെയ്തിരുന്ന പദ്ധതി പ്രദേശം 5 വർഷമായി പുല്ലു മൂടിക്കിടക്കുകയാണ്. ഗിഫ്റ്റ് സിറ്റിയുടെ വിജ്ഞാപനം നിലനിൽക്കുന്നതിനാൽ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ അത്യാവശ്യകാര്യങ്ങൾക്ക് ഈ സ്ഥലം പണയപ്പെടുത്താൻ പോലും പറ്റാത്ത അവസ്ഥയിലാണ്. കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതു പ്രകാരമാണു പദ്ധതിയുടെ പേരു മാറ്റിയത്.പേരുമാറ്റവും പിന്നീടു പദ്ധതിയിൽ നിന്നു കേന്ദ്രസർക്കാരിന്റെ പിന്മാറ്റവുമൊക്കെ വന്നതോടെ സ്ഥലം ഏറ്റെടുക്കലിനും നടപടി ക്രമങ്ങൾ ആദ്യം മുതൽ തുടങ്ങണം.
നെഗോഷ്യബിൾ പർച്ചേസിൽ ഭൂമി ഏറ്റെടുക്കൽ നടപടികളിലെ കാലതാമസം കുറയ്ക്കാനാകും. അടിയന്തര ഘട്ടങ്ങളിൽ സർക്കാർ ഇത്തരത്തിൽ ഭൂമി ഏറ്റെടുക്കാറുണ്ട്. കൊച്ചി–ബെംഗളൂരു വ്യാവസായിക ഇടനാഴിയിൽ 2 ക്ലസ്റ്ററുകളിലായാണ് ആദ്യം പദ്ധതി വിഭാവനം ചെയ്തത്. അതിൽ ഒന്നാം ക്ലസ്റ്ററായ പാലക്കാട് മാനുഫാക്ചറിങ് സിറ്റിക്കു സർക്കാർ 35.26 ഏക്കർ ഭൂമി കൈമാറി. രണ്ടാം ക്ലസ്റ്ററായി വിഭാവനം ചെയ്ത അയ്യമ്പുഴയിലെ പദ്ധതി നീണ്ടുപോയി. ഒടുവിൽ കേന്ദ്രസർക്കാർ പിൻവാങ്ങിയതോടെ പദ്ധതിയുടെ ഭാവിയും ആശങ്കയിലായി.
വ്യവസായ ഇടനാഴിക്ക് എത്ര ഫണ്ടാണൊ ഭൂമി ഏറ്റെടുക്കുന്നതിനു സംസ്ഥാന സർക്കാർ ചെലവഴിക്കുക അത്രയും ഫണ്ട് പശ്ചാത്തല സൗകര്യ വികസനത്തിനു കേന്ദ്രസർക്കാർ ചെലവഴിക്കുമെന്നായിരുന്നു ധാരണ. പദ്ധതിയിൽ നിന്നു കേന്ദ്രം പിന്മാറിയതിനാൽ പശ്ചാത്തലസൗകര്യ വികസനവും സംസ്ഥാന സർക്കാരിന്റെ ചുമലിലായി.
ഏറ്റെടുക്കുന്ന 358 ഏക്കറിൽ മുഴുവൻ സ്ഥലവും വ്യാവസായിക പദ്ധതികൾക്കായി അനുവദിക്കാനാവില്ല. അങ്ങനെ വരുമ്പോൾ സംരംഭകർ നൽകേണ്ട ഭൂമിയുടെ വില ഗണ്യമായി ഉയരാനും സാധ്യതയുണ്ട്. ഗ്ലോബൽ സിറ്റി ലാഭകരമാക്കുന്നതു സംബന്ധിച്ചും സംസ്ഥാന സർക്കാരിനു പുതിയ പ്രവർത്തനപദ്ധതി ആവിഷ്കരിക്കേണ്ടി വരും.