
പ്രതികൂല കാലാവസ്ഥ മറികടന്ന് ‘തീക്കപ്പൽ’ കരയിൽ നിന്നകലേക്ക് വലിച്ചു നീക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ കണ്ണൂർ അഴീക്കൽ ആഴക്കടലിൽ വച്ചു തീപിടിച്ചു കൊച്ചി തീരത്തേക്ക് ഒഴുകുകയായിരുന്ന സിംഗപ്പൂർ ചരക്കു കപ്പൽ ‘വാൻ ഹയി 503’ നെ കരയിൽനിന്ന് കൂടുതൽ അകലേക്കു വലിച്ചു നീക്കി. കപ്പലിനെ ഓഫ്ഷോർ വാരിയർ എന്ന ടഗുമായി ഇരുമ്പുവടം ഉപയോഗിച്ചു ബന്ധിപ്പിക്കാൻ വെള്ളിയാഴ്ച വൈകിട്ട് ഹെലികോപ്റ്ററിൽ നിന്നു കപ്പലിന്റെ ഡെക്കിലിറങ്ങിയ രക്ഷാപ്രവർത്തകർക്കു കഴിഞ്ഞിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ വൈകിട്ടോടെ കൊച്ചിയിൽ നിന്ന് 47 നോട്ടിക്കൽ മൈൽ (87 കിലോമീറ്റർ) അകലേക്കു കപ്പലിനെ നീക്കാൻ സാധിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ നാവികസേനാ ഹെലികോപ്റ്ററിൽ നിന്നു രക്ഷാപ്രവർത്തകരെ രണ്ടാമതും കപ്പലിന്റെ മേൽത്തട്ടിലിറക്കി ഒരു വടം കൂടി കൊളുത്താൻ ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം പൂർണമായി വിജയിച്ചില്ല. രണ്ടാം വടം ഘടിപ്പിക്കാനുള്ള ശ്രമം ഇന്നു രാവിലെ പുനരാരംഭിക്കും. കപ്പലിലെ തീ പൂർണമായും കെടുത്താനും സാധിച്ചിട്ടില്ല. കനത്ത പുകപടലങ്ങൾ ഇപ്പോഴും ഉയരുന്നു. അഗ്നിരക്ഷാ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.
കൊച്ചി നാവികാസ്ഥാനത്തെ ഐഎൻഎസ് ഗരുഡയിൽ നിന്നു പറന്നുയർന്ന സീ കിങ് ഹെലികോപ്റ്ററാണ് അതിസാഹസികമായി കപ്പലിന്റെ മേൽത്തട്ടിൽ രക്ഷാപ്രവർത്തകരെ ഇറക്കിയത്. കനത്ത മഴയും ശക്തമായ കാറ്റുമുൾപ്പെടെ കാലാവസ്ഥ കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ രക്ഷാദൗത്യത്തിന്റെ വേഗം കൂട്ടാനാണു രണ്ടാമത്തെ വടം ഘടിപ്പിച്ച് ഒരു ടഗിന്റെ കൂടി സഹായത്തോടെ കപ്പലിനെ വേഗത്തിൽ വലിച്ചു നീക്കാൻ ശ്രമം നടത്തുന്നത്. വെള്ളിയാഴ്ച കൊച്ചി തീരത്തിന് 22 നോട്ടിക്കൽ (40 കിലോമീറ്റർ) മൈൽ വരെ അടുത്തെത്തിയ കപ്പലിനെ ഇന്നലെ രാവിലെ 6 മണിയോടെ 27 നോട്ടിക്കൽ മൈൽ(50 കിലോമീറ്റർ) ദൂരത്തേക്കും വൈകിട്ടോടെ 47 നോട്ടിക്കൽ മൈൽ ദൂരത്തേക്കും വലിച്ചു കൊണ്ടുപോയി. മോശം കാലാവസ്ഥ മൂലം മണിക്കൂറിൽ 2.7 കിലോമീറ്റർ മാത്രം വേഗതയിലാണു കപ്പൽ നീക്കുന്നത്.
5–45 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറു നിന്നു കരയിലേക്കു ശക്തമായ കാറ്റു വീശുന്നതാണു പ്രധാനമായും പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നത്. ട്രൈട്ടൺ ലിബർട്ടി, ഗാർനെറ്റ്, വാട്ടർ ലില്ലി എന്നീ ടഗ്ഗുകളാണ് അഗ്നിരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. മുകൾ ഡെക്കിലെ തീ ഏറെക്കുറെ അണയ്ക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ഉള്ളറകളിലെ തീമൂലം ശക്തമായ പുക ഉയരുന്നുണ്ട്. കപ്പലിന്റെ വശങ്ങളിൽ വെള്ളവും പതയും ശക്തിയോടെ പമ്പ് ചെയ്തു തണുപ്പിക്കുകയും തീ പടരാതെ നോക്കുകയുമാണു ടഗുകൾ ചെയ്യുന്നത്. കോസ്റ്റ്ഗാർഡ് പട്രോൾ യാനങ്ങളായ സക്ഷം, സമർഥ്, വിക്രം, നാവികസേനാ കപ്പലായ ഐഎൻഎസ് ശാരദ തുടങ്ങിയവയും വാൻ ഹയിയെ അനുഗമിക്കുന്നുണ്ട്.
എംവി ഇന്ററേഷ്യ ടെനസിറ്റിയിൽ അഗ്നിരക്ഷാ വിദഗ്ധർ പരിശോധന നടത്തി
കൊച്ചി∙ കൊച്ചിക്കു സമീപം അറബിക്കടലിൽ വച്ചു തീ കണ്ട സിംഗപ്പൂർ കപ്പൽ എംവി ഇന്ററേഷ്യ ടെനസിറ്റിയിൽ അഗ്നിരക്ഷാ വിദഗ്ധർ പരിശോധന നടത്തി. കൊച്ചി തുറമുഖത്തു നിന്നുള്ള അഞ്ചംഗ വിദഗ്ധ സംഘമാണ് അപകടത്തെ തുടർന്നു കൊച്ചി പുറങ്കടലിൽ നങ്കൂരമിട്ട കപ്പലിൽ പരിശോധന നടത്തിയത്. മലേഷ്യയിലെ കീലാങ് തുറമുഖത്തു നിന്നു നവിമുംബൈയിലെ നാവസേവാ തുറമുഖത്തേക്ക് 1837 കണ്ടെയ്നറുകളുമായി സഞ്ചരിച്ചിരുന്ന കപ്പലിൽ ചൊവ്വാഴ്ചയാണു തീ കണ്ടത്. തീ ജീവനക്കാർ തന്നെ അണച്ചെങ്കിലും അപകടമില്ല എന്നുറപ്പാക്കാൻ കൊച്ചി തുറമുഖത്ത് എത്തിച്ചു പരിശോധന നടത്താൻ ക്യാപ്റ്റൻ അനുമതി തേടിയിരുന്നു. എന്നാൽ, സുരക്ഷാകാരണങ്ങൾ മുൻനിർത്തി പോർട്ട് അധികൃതർ അനുമതി നിഷേധിച്ചു. ഇതേത്തുടർന്നാണു കൊച്ചി പുറങ്കടലിൽ നങ്കൂരമിട്ട കപ്പലിൽ കരയിൽ നിന്നുള്ള വിദഗ്ധർ എത്തി പരിശോധന നടത്തിയത്. പരിശോധനാഫലം അനുകൂലമാണെങ്കിൽ കപ്പൽ ഇന്ന് മുംബൈയിലേക്കു യാത്ര തുടരും.
കപ്പലിൽ നിന്നുള്ള വസ്തുക്കൾ തീരത്തടിഞ്ഞേക്കും; ജാഗ്രതാ നിർദേശം
തിരുവനന്തപുരം∙ കണ്ണൂരിനു സമീപം പുറംകടലിൽ തീപിടിച്ച വാൻ ഹായ് –503 കപ്പലിൽ നിന്നു താഴേക്കു പതിച്ച കണ്ടെയ്നറുകൾ എറണാകുളം ജില്ലയുടെ തെക്കുഭാഗത്തും ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാൻ സാധ്യതയുള്ളതായി കോസ്റ്റ് ഗാർഡും ഐടിഒപിഎഫും അറിയിച്ചു. കപ്പലിൽ വീണതെന്നു സംശയിക്കുന്ന വസ്തുക്കൾ കടൽത്തീരത്ത് കണ്ടാൽ സ്പർശിക്കാൻ പാടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി. ഇത്തരം വസ്തുക്കളിൽ നിന്ന് 200 മീറ്റർ അകലം പാലിക്കണം. ഇത്തരം വസ്തുക്കൾ കണ്ടാൽ ഉടനെ തന്നെ 112 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണം.