
മൂവാറ്റുപുഴയിൽ ശുദ്ധജലവിതരണം നിലച്ചിട്ട് 4 ദിവസം: വൃത്തിയില്ലാത്ത ടാങ്കുകളിൽ ജലവിതരണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂവാറ്റുപുഴ∙ നഗരത്തിൽ ദിവസങ്ങളായി ജലവിതരണം തടസ്സപ്പെട്ടിരിക്കുന്നത് മുതലെടുത്ത് സ്വകാര്യ വ്യക്തികൾ വൃത്തിഹീനമായ ടാങ്കുകളിൽ ജലവിതരണം നടത്തുന്നത് ആരോഗ്യഭീഷണി സൃഷ്ടിക്കുന്നു. മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തുന്ന ജലവിതരണത്തിന് എതിരെ നഗരസഭ വികസനകാര്യ സ്ഥിരസമിതി അധ്യക്ഷൻ അജി മുണ്ടാട്ട് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പ്രതിഷേധിച്ചിട്ടും നടപടികൾ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം.നഗര റോഡ് വികസനത്തിന്റെ ഭാഗമായി നഗരത്തിലെ ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ 4 ദിവസമായി നഗരത്തിലും സമീപ പഞ്ചായത്തുകളിലും ജലവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.
ഹോട്ടലുകളും ബേക്കറികളും ഉൾപ്പെടെ പല സ്ഥാപനങ്ങളും വെള്ളം കിട്ടാത്തതിനാൽ പൂട്ടിയിടേണ്ട അവസ്ഥയിലാണ്. ഇതു മുതലെടുത്താണ് സ്വകാര്യ വ്യക്തികൾ ലോറികളിൽ ടാങ്കുകൾ സ്ഥാപിച്ച് ജലവിതരണം നടത്തുന്നത്. വാടകയ്ക്ക് എടുക്കുന്ന ടാങ്കുകളിൽ ആണു ജലവിതരണം നടത്തുന്നത്. ഈ ടാങ്കുകൾ വിവിധ ആവശ്യങ്ങൾക്കായി പലരും വാടകയ്ക്ക് എടുക്കുന്നതാണ്. മലിന ജലം നീക്കാൻ വരെ ഉപയോഗിക്കുന്ന ഈ ടാങ്കുകൾ തന്നെയാണ് വാടകയ്ക്കു വാങ്ങി ശുദ്ധജല വിതരണം നടത്തുന്നത്. ശുദ്ധജലം എവിടെ നിന്ന് എത്തിക്കുന്നു എന്നു പോലും പരിശോധിക്കാൻ ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
മഴക്കാലത്ത് ഇത്തരം പ്രവർത്തനങ്ങൾ മഞ്ഞപ്പിത്തം പോലുള്ള പകർച്ചവ്യാധികൾ പടരുന്നതിനു കാരണമാകുമെന്നാണ് ആശങ്ക. ടാങ്കറുകളിൽ അല്ലാതെ ശുദ്ധജല വിതരണം നടത്തുന്നതിന് പ്രത്യേക അനുമതി വേണം. വെള്ളം എവിടെ നിന്നാണ് കൊണ്ടുവന്നത്, ശുദ്ധീകരണം നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കുന്ന രേഖകളും അനിവാര്യമാണ്. ഇതൊന്നും ഇല്ലാതെയാണ് വലിയ തുക വാങ്ങി ഹോട്ടലുകൾക്കും മറ്റും ലോറിയിൽ വെള്ളം എത്തിക്കുന്നതെന്ന് വികസനകാര്യ സ്ഥിരസമിതി അധ്യക്ഷൻ അജി മുണ്ടാട്ട് കുറ്റപ്പെടുത്തി.