മരവ്യവസായ യൂണിറ്റിലെ ശബ്ദ മലിനീകരണം: തൽസ്ഥിതി റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മിഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ മരവ്യവസായ യൂണിറ്റിൽ നിന്നുള്ള ശബ്ദ മലിനീകരണം കാരണം സമാധാനപരമായി ജീവിക്കാൻ കഴിയുന്നില്ലെന്ന പരാതിയിൽ രായമംഗലം പഞ്ചായത്ത് സെക്രട്ടറി തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. കഴിഞ്ഞ വർഷം നവംബർ 2ന് കമ്മിഷൻ പാസാക്കിയ ഉത്തരവ് എൻവയോൺമെന്റൽ എൻജിനീയർ പാലിക്കാത്ത സാഹചര്യത്തിൽ 6 ആഴ്ചയ്ക്കുള്ളിൽ പുതിയ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ജില്ലാ എൻവയോൺമെന്റൽ എൻജിനീയർക്ക് നിർദേശം നൽകി.
മരവ്യവസായ യൂണിറ്റിൽ നിന്നും ശബ്ദമലിനീകരണം വർധിച്ചുവരികയാണെന്നും മരങ്ങൾ ലോറിയിൽ നിന്നുമിറക്കുന്ന ശബ്ദം കാരണം രാത്രിയില്‍ ഉറങ്ങാൻ കഴിയുന്നില്ലെന്നും പരാതിക്കാരനായ എം.പി.നാരായണൻ നായർ കമ്മിഷനെ അറിയിച്ചു. സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കഴിഞ്ഞ വർഷം നൽകിയ ഉത്തരവിൽ കമ്മിഷൻ ജില്ലാ എൻവയോൺമെന്റൽ എൻജിനീയർക്കും പഞ്ചായത്ത് സെക്രട്ടറിക്കും നിർദേശം നൽകിയത്. പഞ്ചായത്ത് സെക്രട്ടറി വിളിച്ച യോഗത്തിൽ പരാതിക്കാരൻ ഹാജരാകാത്തതു കാരണമാണ് സ്ഥാപനത്തിൽ യന്ത്രങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകിയതെന്നും 2023-24 വർഷത്തെ ലൈസൻസ് അനുവദിച്ചതെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കമ്മിഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്ഥലം സന്ദർശിച്ചെങ്കിലും യാതൊരു പ്രവർത്തനവും നടക്കുന്നില്ലെന്നും മലിനീകരണം ശ്രദ്ധയിൽപെട്ടില്ലെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. എന്നാൽ റിപ്പോർട്ട് അവാസ്തവമാണെന്ന് പരാതിക്കാരൻ പറഞ്ഞു. തുടർന്നാണ് നാലാഴ്ചയ്ക്കുള്ളിൽ തൽസ്ഥിതി സമർപ്പിക്കാൻ കമ്മിഷൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. ജൂലൈ 16ന് രാവിലെ 10ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.