
സത്യവാങ്മൂലം; എക്സാലോജിക് കമ്പനിക്കു വേണ്ടി ആരേയും സ്വാധീനിച്ചിട്ടില്ല, സഹായിച്ചിട്ടില്ല: പിണറായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായി കരാറിൽ ഏർപ്പെടാൻ സിഎംആർഎലിനെയോ മറ്റേതെങ്കിലും സ്ഥാപനത്തെയോ താൻ സ്വാധീനിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയിൽ എതിർസത്യവാങ്മൂലം നൽകി. സിഎംആർഎൽ, എക്സാലോജിക് സൊല്യൂഷൻസ് എന്നിവ തമ്മിലുള്ള ഇടപാടിനെക്കുറിച്ചുൾപ്പെടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു എം.ആർ. അജയൻ നൽകിയ ഹർജിയിലാണു പിണറായി വിജയൻ എതിർസത്യവാങ്മൂലം നൽകിയത്.
ഒരു വാണിജ്യ കരാറിനെ മാത്രം അടിസ്ഥാനമാക്കി തന്നെയും മകളെയും ലാക്കാക്കി വ്യക്തിപരവും രാഷ്ട്രീയവുമായ ലക്ഷ്യത്തോടെയുള്ളതാണ് ഹർജിയെന്ന് എതിർസത്യവാങ്മൂലത്തിൽ അറിയിച്ചു. പബ്ലിസിറ്റി താൽപര്യത്തോടു കൂടിയ ഹർജിയാണിത്. പൊതുവായ ഒരു നന്മയ്ക്കു വേണ്ടിയുള്ളതല്ല. മകളുടെ സ്ഥാപനം വഴി തനിക്ക് നേരിട്ടോ അല്ലാതെയോ പ്രതിഫലം ലഭിച്ചിട്ടില്ല. സിഎംആർഎലിൽ നിന്നു ഫണ്ട് എക്സാലോജിക് വഴി തനിക്ക് നൽകിയെന്നത് വസ്തുതകളും തെളിവില്ലാതെയുമുള്ള ആരോപണമാണ്. സിഎംആർഎലിൽ നിന്നു കൈക്കൂലി സ്വീകരിക്കാനുള്ള ബെനാമി കമ്പനിയാണ് എക്സാലോജിക് എന്ന ആരോപണം അടിസ്ഥാനരഹിതമാണ്.
സിഎംആർഎൽ, മാനേജിങ് ഡയറക്ടർ എന്നിവരുടെ നികുതി നിർണയവുമായി ബന്ധപ്പെട്ട് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് 2023 ജൂൺ 12 ന് പുറപ്പെടുവിച്ച ഉത്തരവ് അടിസ്ഥാനമാക്കിയാണ് ഹർജി. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് കാടടച്ചുള്ള അന്വേഷണം ആവശ്യപ്പെടുന്നതാണ് ഹർജി. സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിൽ താനോ മകളോ കക്ഷിയല്ല. ആദായനികുതി വകുപ്പും സിഎംആർഎല്ലും തമ്മിലുള്ള വിഷയമാണ്. ടാക്സ് സെറ്റിൽമെന്റ് സംബന്ധിച്ച വിഷയത്തിൽ മൂന്നാം കക്ഷിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനാവില്ല. എക്സാലോജിക്കും സിഎംആർഎല്ലുമായുള്ള എല്ലാ ഇടപാടുകളും ബാങ്ക് വഴിയാണ്. സ്വകാര്യ കരാറിൽ തനിക്കു പങ്കില്ല.
മകളുടെ ബിസിനസ് പ്രവർത്തനങ്ങൾ സ്വതന്ത്രമാണ്. സിഎംആർഎലിന് അന്യായമായ എന്തെങ്കിലും ചെയ്തു കൊടുക്കാൻ സർക്കാർ വകുപ്പിനോടോ ഉദ്യോഗസ്ഥരോടോ ആവശ്യപ്പെട്ടിട്ടില്ല. സിഎംആർഎലിൽ നിന്നോ എക്സാലോജിക്കിൽ നിന്നോ പണം സ്വീകരിച്ചിട്ടില്ല. എസ്എഫ്ഐഒ നിലവിൽ അന്വേഷണം നടത്തുന്ന വിഷയത്തിൽ മറ്റൊരു ഏജൻസിക്കു സമാന്തരമായ അന്വേഷണം നടത്താനാകില്ല. കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം എന്ന ആവശ്യം നിലനിൽക്കാത്തതാണ്. സൽപ്പേര് കളങ്കപ്പെടുത്താനുള്ള ശ്രമമാണ്. കോവളം കൊട്ടാരം കൈമാറിയതിന്റെ പിന്നിലെ സൂത്രധാരൻ താനാണ് എന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിനു മുൻപാണ് കൈമാറ്റം നടന്നത്.
ഹർജിയിൽ സംസ്ഥാന സർക്കാരിനെ കക്ഷി ചേർക്കാത്തത് ഫെഡറൽ സംവിധാനത്തിന് എതിരാണ്. സമാനമായ ആരോപണങ്ങൾ വിജിലൻസ് കോടതി ഉൾപ്പെടെ തള്ളുകയും ഹൈക്കോടതി അതു ശരിവയ്ക്കുകയും ചെയ്തതാണ്. ഈ വസ്തുതകളെല്ലാം മറച്ചുവച്ചാണ് ഹർജിയെന്നും അറിയിച്ചു.