
ചെറായി ജോറായി; ജനം കുടുങ്ങി: സൗന്ദര്യവൽക്കരണ ജോലികൾ പൂർത്തിയായി, ജംക്ഷൻ ഒന്നു കൂടി ഇടുങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈപ്പിൻ∙ ചെറായി ദേവസ്വം നട ജംക്ഷനിലെ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകുന്നു. അവധി ദിനങ്ങളിലും മറ്റും വാഹനങ്ങൾ ഏറെ നേരം ഇവിടെ കുടുങ്ങുന്ന സ്ഥിതിയാണ്. അടുത്തിടെ നടപ്പാത നിർമാണം അടക്കമുള്ള സൗന്ദര്യവൽക്കരണ ജോലികൾ പൂർത്തിയായതോടെ ജംക്ഷൻ ഒന്നു കൂടി ഇടുങ്ങിയതായി നാട്ടുകാർ പറയുന്നു. പലപ്പോഴും വാഹനങ്ങൾ നിയന്ത്രിക്കാൻ പൊലീസിന്റെ സാന്നിധ്യം ഉണ്ടാവാറില്ല. ഇടക്കാലത്ത് സ്ഥാപിച്ച സിഗ്നൽ ലൈറ്റും ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
ഗതാഗതക്കുരുക്ക് നൂറുകണക്കിന് യാത്രക്കാരുടെ സമയം നഷ്ടപ്പെടുത്തുന്നതിന് പുറമേ പലപ്പോഴും അപകടങ്ങൾക്കും ഇടയാക്കുന്നു. ജംക്ഷനിൽ റോഡ് കുറുകെ കടക്കുന്നത് വയോധികർക്കും കുട്ടികൾക്കും ദുഷ്കരമായി മാറിയിരിക്കുകയാണ്. വർഷങ്ങളായി തുടരുന്ന സ്ഥലം കയ്യേറ്റവും ജംക്ഷനിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്. നേരത്തെ ജംക്ഷനിൽ ടാക്സി സ്റ്റാൻഡ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് ഇപ്പോൾ ഒരു സ്കൂട്ടർ പാർക്ക് ചെയ്യാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്.
നടപ്പാതയിൽ പോലും സാധന സാമഗ്രികൾ നിരത്തി കച്ചവടം നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾ കാൽനടക്കാർക്കുള്ള സ്ഥലം കയ്യേറുന്നത് പതിവാണ്. ഇതുമൂലം റോഡിലിറങ്ങി നടക്കുന്ന കാൽനടക്കാർ വാഹനങ്ങൾക്ക് തടസ്സമായി മാറുന്നു. പൊലീസും പൊതുമരാമത്ത് അധികൃതരും ഇത്തരം നിയമ ലംഘനങ്ങളെ ചോദ്യം ചെയ്യാൻ മെനക്കെടുന്നില്ല. ചെറായി ജംക്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വർഷങ്ങൾക്ക് മുൻപ് വിഭാവനം ചെയ്യപ്പെട്ട ബൈപാസ് പദ്ധതിയും എങ്ങുമെത്തിയിട്ടില്ല.
പറവൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ജംക്ഷനിലേക്ക് എത്തുന്നതിന് മുൻപ് ഇടത്തേക്ക് തിരിഞ്ഞ് ചെറായി വസ്തേരി പാലത്തിന് സമീപത്ത് വച്ച് സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന തരത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്യപ്പെട്ടത്. എന്നാൽ പിന്നീട് നടപടികളൊന്നുമുണ്ടായില്ല. ബൈപാസ് റോഡ് വന്നാൽ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.