ജയിലിലെ കുടിവെള്ളക്ഷാമം: സ്വീകരിച്ച നടപടികൾ ആഭ്യന്തരവകുപ്പ് അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ജില്ലാ ജയിലിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നിലവിലുള്ള കുടിവെള്ള ടാങ്കിന്റെ തകരാർ പരിഹരിക്കുന്നതിന് തുക അനുവദിക്കണമെന്ന ആവശ്യത്തിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. ജയിൽ വകുപ്പിന്റെ ചുമതലയുള്ള ഡിജിപി ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ച് ആഭ്യന്തരവകുപ്പിലുള്ള ഫയലിന്റെ നടപടിക്രമങ്ങളുടെ പുരോഗതി വിലയിരുത്തണമെന്നും കമ്മിഷൻ നിർദേശിച്ചു.
ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ജയിൽവിഭാഗം ഡിജിപി, ജില്ലാ ജയിൽ സൂപ്രണ്ട്, ജലഅതോറിറ്റി (കളമശ്ശേരി) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരുടെ പ്രതിനിധികൾ ജൂൺ 25ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ നേരിട്ട് ഹാജരായി സ്ഥിതി വ്യക്തമാക്കണം. ജില്ലാ ജയിലിലെ കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. ജലഅതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.അജിത്കുമാർ, ജില്ലാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് പി.വിനീത് എന്നിവർ കമ്മിഷൻ എറണാകുളത്ത് നടത്തിയ സിറ്റിങ്ങിൽ ഹാജരായിരുന്നു.
ജയിലിലെ കുടിവെള്ള ടാങ്കറിന്റെ സംഭരണ ശേഷിയിലുള്ള കുറവാണ് കുടിവെള്ളക്ഷാമത്തിന് കാരണമെന്ന് ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ കമ്മിഷനെ അറിയിച്ചു. മൂന്നു ദിവസത്തിലൊരിക്കൽ ജലഅതോറിറ്റി വെള്ളം നൽകുകയാണെങ്കിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ സാധിക്കുമെന്ന് ജില്ലാ ജയിൽ സൂപ്രണ്ട് കമ്മിഷനെ അറിയിച്ചു. നിലവിലുള്ള കുടിവെള്ള ടാങ്കിന്റെ തകരാർ പരിഹരിക്കാൻ 22,73,000 രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് തയാറാക്കിയിട്ടുണ്ടെന്നും ജയിൽ സൂപ്രണ്ട് അറിയിച്ചു. 5000 ലീറ്റർ വെള്ളമെങ്കിലും തൃക്കാക്കര മുൻസിപ്പാലിറ്റിയിൽ നിന്നും ദിവസവും ലഭിക്കുകയാണെങ്കിൽ ക്ഷാമം പരിഹരിക്കാൻ കഴിയുമെന്നും ജയിൽ സൂപ്രണ്ട് അറിയിച്ചു.