
ഇനിയും മണ്ണിട്ട് നികത്തി ദേശീയപാത നിർമിക്കണോ? എറണാകുളം ബൈപാസ് നിർമാണം വൈകിയേക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അങ്കമാലി ∙ മലപ്പുറത്ത് ദേശീയപാത തകർന്നത് എറണാകുളം ബൈപാസിന്റെ (കുണ്ടന്നൂർ ബൈപാസ്) നിർമാണവും വൈകിപ്പിച്ചേക്കും. ദേശീയപാതയുടെ ഭാവിയിലെ നിർമാണ പ്രവർത്തനങ്ങളിലെ അപാകത ഒഴിവാക്കുന്നതു സംബന്ധിച്ചു ദേശീയപാത അതോറിറ്റി പുനരാലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പാടശേഖരങ്ങൾ പോലെ ഉറപ്പില്ലാത്ത സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന എറണാകുളം ബൈപാസിന്റെ നിർമാണത്തിൽ മാറ്റങ്ങൾ വേണമോയെന്നു പരിശോധിക്കും. ദേശീയപാതയിൽ അങ്കമാലിയിലെ കരയാംപറമ്പിൽ നിന്നാരംഭിച്ചു കുണ്ടന്നൂരിനു സമീപം നെട്ടൂരിൽ അവസാനിക്കുന്ന പാത പലയിടങ്ങളിലും പാടശേഖരങ്ങളിലൂടെയാണു കടന്നുപോകുന്നത്. ഈ ഭാഗങ്ങളിലൊക്കെ മണ്ണിട്ടു നികത്തി നിർമിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ചിലയിടങ്ങളിൽ മണ്ണിട്ടു നികത്തി ഉയർത്തുന്നതിനു പകരം എലിവേറ്റഡ് ഹൈവേ പരിഗണിക്കേണ്ടി വരും.
രണ്ടുമാസത്തിനുള്ളിൽ 3എ വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കും. എസ്റ്റിമേറ്റ് പൂർത്തിയാക്കിയാൽ മാത്രമേ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട അടുത്ത വിജ്ഞാപനമായ ത്രിഡി ഇറക്കാൻ കഴിയുകയുള്ളു. സാധാരണ നിലയിൽ അടുത്ത ഓഗസ്റ്റിൽ ത്രിഡി വിജ്ഞാപനം ഇറക്കാൻ സാധിക്കുമായിരുന്നു.എന്നാൽ ത്രിഡി വിജ്ഞാപനം യഥാസമയം ഇറങ്ങുമോയെന്നു ഭൂവുടമകൾക്ക് ആശങ്കയുണ്ട്.
ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം ഇറങ്ങി സ്ഥലം ഏറ്റെടുക്കുന്നതു വരെയുള്ള കാലത്തെ സ്ഥലത്തിന്റെ അടിസ്ഥാന വിലയുടെ 12% പലിശ കൂടി ഉടമകൾക്കു നൽകണമെന്നാണു വ്യവസ്ഥ.യഥാസമയം ത്രിഡി വിജ്ഞാപനം ഇറങ്ങിയില്ലെങ്കിൽ പലിശ ലഭിക്കുന്നതിനു തടസ്സങ്ങൾ വരും.കല്ലിടൽ നടപടികൾ അന്തിമഘട്ടത്തിലാണ്. അങ്കമാലി, തുറവൂർ, കറുകുറ്റി, തെക്കുംഭാഗം വില്ലേജുകളിലാണ് കല്ലിടൽ പൂർത്തിയാക്കാനുള്ളത്. ശക്തിയായ മഴ പെയ്തതിനാലാണ് കല്ലിടൽ വൈകിയത്. അങ്കമാലി, തുറവൂർ, കറുകുറ്റി വില്ലേജുകളിൽ രണ്ടു ദിവസം കൊണ്ടു കല്ലിടൽ പൂർത്തിയാക്കാൻ സാധിക്കും.
ബൈപാസിനായി സാധാരണക്കാരായ ഒട്ടേറെ പേരുടെ 1.5 സെന്റ്, 2 സെന്റ്, 3 സെന്റ് സ്ഥലം വീതം നഷ്ടപ്പെടുന്നുണ്ട്.കുറഞ്ഞ സ്ഥലത്തു താമസിക്കുന്ന ഭൂവുടമകൾ ഏറ്റവും കൂടുതലുള്ളത് തൃപ്പൂണിത്തുറ തെക്കുംഭാഗം വില്ലേജിലാണ്. ഇവർക്ക് ആർക്കും തന്നെ ഈ ഭൂമി ഏറ്റെടുത്തതിനു ശേഷം ലഭിക്കുന്ന നഷ്ടപരിഹാര തുകകൊണ്ട് അവരുടെ അടുത്ത പ്രദേശങ്ങളിലൊന്നും ഭൂമി വാങ്ങി വീടു വയ്ക്കാൻ സാധിക്കില്ല. ഒരു പൊതു ആവശ്യത്തിന് വീടുകൾ ഏറ്റെടുക്കുമ്പോൾ അവരുടെ നാട്ടിൽത്തന്നെ പകരം സ്ഥലം കണ്ടെത്തി പുനരധിവാസം ഉറപ്പു വരുത്തണമെന്ന് 2013ലെ എൽഎആർആർ ആക്ടിൽ പറയുന്നുണ്ട്.
എന്നാൽ ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന സൂചനയാണ് എറണാകുളം ബൈപാസ് ആക്ഷൻ കൗൺസിലിന് വിവരാവകാശനിയമപ്രകാരം ലഭിച്ചിട്ടുള്ള മറുപടിയിലുള്ളത്. പാവപ്പെട്ടവർക്കു മന:പൂർവം പുനരധിവാസം നൽകുന്നില്ലെന്ന് ആരോപിച്ച് ആക്ഷൻ കൗൺസിൽ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കും.