
16 ലക്ഷം ലീറ്റർ സംഭരണശേഷിയുള്ള ജലസംഭരണിയിൽ മൂന്നു യുവാക്കൾ ഇറങ്ങി; ശുദ്ധജലവിതരണം മുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പള്ളിപ്പുറം ∙ ചേർത്തല – അരൂക്കുറ്റി റോഡിൽ പള്ളിപ്പുറം മലബാർ സിമന്റ് ഫാക്ടറിക്കു വടക്കുഭാഗത്തെ ജപ്പാൻ ശുദ്ധജല സംഭണിയിൽ ഇറങ്ങിയ മൂന്നു യുവാക്കൾ റിമാൻഡിൽ. തൈക്കാട്ടുശേരി മണ്ണാർകാട് യദുകൃഷ്ണൻ (25), പുത്തൻനികർത്തിൽ അതുൽകൃഷ്ണ (27), പാണാവള്ളി കളരിത്തറ ജയരാജ് (27) എന്നിവരെയാണു റിമാൻഡ് ചെയ്തത്. ശുദ്ധജലം മലിനമാക്കൽ, പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ സ്ഥലത്ത് അതിക്രമിച്ചു കടക്കൽ, സംഘം ചേർന്നുള്ള കുറ്റകൃത്യം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെ പരാതിയും മൊഴിയും രേഖപ്പെടുത്തിയതിനു ശേഷമാണ് മൂവരുടെയും അറസ്റ്റ് ചേർത്തല പൊലീസ് രേഖപ്പെടുത്തിയത്.
ശനിയാഴ്ച വൈകിട്ട് ആറോടെയാണ് ഇവർ പിടിയിലായത്. 16 ലക്ഷം ലീറ്റർ സംഭരണശേഷിയുള്ള ജലസംഭരണിയിലാണ് ഇവർ ഇറങ്ങിയത്. പകുതിയോളം ഭാഗം ജലമുണ്ടായിരുന്നെന്നാണ് വിവരം. 23 മീറ്ററോളം ഉയരമള്ളതാണ് ജലസംഭരണി ടവർ. പരിസരം ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിരുന്നതിൽ അതിക്രമിച്ചു കടക്കുകയായിരുന്നു. മുകളിൽ നിന്നു ശബ്ദവും ബഹളവും കേട്ട് നാട്ടുകാർ ആദ്യം കൂടുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. സംഭവം മൂലമുണ്ടായ മുഴുവൻ നഷ്ടവും പ്രതികളിൽ നിന്ന് ഈടാക്കണമെന്നും ജലഅതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
പള്ളിപ്പുറത്ത് ശുദ്ധജലവിതരണം മുടങ്ങി; ജലഅതോറിറ്റിക്ക് നഷ്ടം ലക്ഷങ്ങൾ
യുവാക്കൾ സംഭരണിയിൽ ഇറങ്ങിയ സംഭവത്തെ തുടർന്ന് പള്ളിപ്പുറം പഞ്ചായത്തിൽ രണ്ടു ദിവസത്തോളമായി ശുദ്ധജല വിതരണം മുടങ്ങി. ജല അതോറിറ്റിക്ക് ഒന്നരലക്ഷത്തിൽപരം രൂപ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ജലഅതോറിറ്റി നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ടോടെ ജലസംഭരണിയിൽ നിന്നുള്ള ജലവിതരണം നിർത്തിവച്ചു. പള്ളിപ്പുറം പഞ്ചായത്ത് പ്രദേശത്തേക്കു ജലം വിതരണം ചെയ്യുന്ന സംഭരണിയാണിത്. നിലവിലുണ്ടായിരുന്ന ജലം വറ്റിച്ച്, സംഭരണി അണുമുക്തമാക്കി. ഇന്നലെ വീണ്ടും സംഭരണിയിൽ ജലം നിറച്ച ശേഷം ഇതിന്റെ സാംപിൾ ഗുണനിലവാര പരിശോധന വിഭാഗം ശേഖരിച്ചു. പരിശോധനാ ഫലം ഇന്നു ലഭിക്കുമെന്നും ഫലം പരിശോധിച്ച ശേഷമാകും ജലവിതരണം പുനരാരംഭിക്കുക എന്നും ജല അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. ജലസംഭരണികൾ കൂടുതൽ സുരക്ഷിതമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.