
ഉദ്ഘാടനം കഴിഞ്ഞിട്ട് ആറു മാസം മാത്രം; 23.53 കോടിയുടെ ആശുപത്രി കെട്ടിടം ചോർന്നൊലിക്കുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാരുംമൂട് ∙ 23.53 കോടി രൂപ ചെലവിൽ നിർമിച്ച മൾട്ടി സ്പെഷാലിറ്റി ആശുപത്രി ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം പിന്നിടുമ്പോൾ ചോർന്ന് ഒലിക്കുന്നു. നൂറനാട് ലെപ്രസി സാനറ്റോറിയം വളപ്പിലെ രണ്ട് ഉദ്ഘാടനങ്ങൾ നടന്ന ആശുപത്രി കെട്ടിടമാണു പല ഭാഗത്തും രൂക്ഷമായി ചോർന്നൊലിക്കുന്നത്. ഉദ്ഘാടനത്തിന് മുൻപുതന്നെ കെട്ടിടത്തിൽ പല ഭാഗത്തും വിള്ളലുകളും ചോർച്ചയും ഉണ്ടായതായി ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ എന്തെങ്കിലും നടപടി സ്വീകരിക്കാതെയാണ് ഉദ്ഘാടനം നടത്തിയത്.
നിർമാണ ഘട്ടത്തിൽത്തന്നെ കെട്ടിടത്തിന്റെ നിർമിതിയിൽ ഗുരുതര വീഴ്ചയും ക്രമക്കേടുകളും അഴിമതിയും നടന്നതായി വിവിധ പാർട്ടികൾ ആരോപണം ഉന്നയിച്ചിരുന്നു.40.30 കോടി രൂപ മുടക്കി രണ്ടു കെട്ടിടങ്ങൾ നിർമിക്കുന്നതിൽ 23.53 കോടി രൂപ ചെലവാക്കി നിർമിച്ച പ്രധാന കെട്ടിടമാണു ചോർന്നൊലിക്കുന്നത്. 300 കിടക്കകൾ ഉള്ള ആശുപത്രിയിലെ 144 കിടക്കകളിലേക്കും 16 ഐസിയു കിടക്കകളിലേക്കും പൈപ്പ് വഴി ഓക്സിജൻ എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. 3.25 കോടി രൂപ ചെലവിലാണ് ഇതിനായി ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചത്. എന്നാൽ ഇതും പ്രവർത്തനരഹിതമാണ്.
നിർമാണത്തിനു ശേഷം കെട്ടിടം ഉപയോഗശൂന്യമായി കിടക്കുന്നതിനെക്കുറിച്ച് പരാതികളും പ്രക്ഷോഭങ്ങളും ഉണ്ടായതിനെ തുടർന്ന് ആറ് മാസം മുൻപ് സാനറ്റോറിയം സൂപ്രണ്ട് തന്നെ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു പുതിയ കെട്ടിടത്തിലേക്കു പ്രവർത്തനം മാറുകയായിരുന്നു. ഇതിന് ശേഷം വീണ്ടുമൊരു സമ്മേളനം നടത്തി ആരോഗ്യവകുപ്പ് മന്ത്രി കെട്ടിടം രണ്ടാമതും ഉദ്ഘാടനം ചെയ്തു.
ഇതോടൊപ്പം ആശുപത്രിക്കായി നിർമിച്ച രണ്ടാമത്തെ കെട്ടിടത്തിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നഴ്സിങ് കോളജ് നേരത്തേതന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു.മൂന്നു ജില്ലകളിൽ നിന്നായി ദിനംപ്രതി 500 മുതൽ 750 വരെ രോഗികൾ ചികിത്സ തേടി ഇവിടെ എത്തുന്നുണ്ട്. മഴ ശക്തിപ്പെടുന്നതോടെ കെട്ടിടത്തിന്റെ പല ഭാഗങ്ങളും വെള്ളം കെട്ടി നിന്ന് ഇടിഞ്ഞു വീഴുമോ എന്ന ആശങ്കയിലാണു രോഗികളും ജീവനക്കാരും. കെട്ടിട നിർമാണത്തിലെ അഴിമതിയും പോരായ്മയും എത്രയും വേഗം അന്വേഷിച്ചു കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ആവശ്യപ്പെട്ടു.
വിജിലൻസിൽ പരാതി നൽകി
ചാരുംമൂട്∙ നൂറനാട് ലെപ്രസി സാനറ്റോറിയത്തിലെ സ്പെഷാലിറ്റി ആശുപത്രി കെട്ടിടത്തിന്റെ നിർമാണത്തിലെ അഴിമതിയും ഗുരുതരമായ വീഴ്ചകളും അന്വേഷിക്കണമെന്ന്ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന സമിതിയംഗം മുത്താര രാജ് ആവശ്യപ്പെട്ടു. മാസങ്ങൾക്ക് മുൻപു മാത്രം ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലെ ചുമരുകളിൽ ദൃശ്യമായ വിള്ളലുകൾ, ചോർന്നൊലിക്കുന്ന മേൽക്കൂരകൾ, ഗുണനിലവാരമില്ലാത്ത പ്ലാസ്റ്ററിങ്, മറ്റു ഘടനാപരമായ പ്രശ്നങ്ങൾ എന്നിവ എത്രയും വേഗം പരിശോധിക്കണം. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുത്താര രാജ് വിജിലൻസിനും പരാതി നൽകി.