ആലപ്പുഴ∙ ബിന്ദു പത്മനാഭൻ തിരോധാനക്കേസ് കൊലക്കേസ് എന്നതിലേക്കു ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കുന്ന ഘട്ടം വരെ അന്വേഷണം എത്തിച്ചത് ബിന്ദുവിന്റെ സഹോദരൻ പ്രവീൺ കുമാറിന്റെ ഉറച്ച നിലപാടും പരാതിയും. ബിന്ദുവിനെ കാണാനില്ലെന്ന് 2017ലാണു പ്രവീൺ പരാതി നൽകിയത്.
സഹോദരിയെ അപായപ്പെടുത്തിയിരിക്കാമെന്നും സെബാസ്റ്റ്യന് അതിൽ പങ്കുണ്ടെന്നും പ്രവീൺ സംശയിച്ചിരുന്നു.
ആ സംശയം ശരിയായി. ബിന്ദുവിനെ കൊലപ്പെടുത്തിയതാണെന്നു സെബാസ്റ്റ്യൻ കുറ്റസമ്മതം നടത്തി. അതിന്റെ വിശദാംശങ്ങൾ പുറത്തുവരുമ്പോൾ പ്രവീൺ ഇറ്റലിയിൽ ജോലിസ്ഥലത്താണ്. ‘‘വളരെ ക്രൂരമായി ബിന്ദുവിനെ കൊലപ്പെടുത്തിയെന്നാണു കേൾക്കുന്നത്.
അതേപ്പറ്റി എന്തെങ്കിലും പ്രതികരിക്കാൻ പോലും എനിക്കു ശക്തിയില്ല’’– പ്രവീൺ മനോരമയോടു പറഞ്ഞു.
ജെയ്നമ്മ കേസുമായി ബന്ധപ്പെട്ടു സെബാസ്റ്റ്യന്റെ വെളിപ്പെടുത്തലുകൾ വന്നതോടെയാണ്, തുടക്കത്തിൽ ഇഴഞ്ഞുനീങ്ങിയ ബിന്ദുവിന്റെ കേസും സജീവമായത്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
വിദേശത്തായിരുന്ന പ്രവീണുമായി ബിന്ദു അകൽച്ചയിലായിരുന്നു.
എന്നാൽ ബിന്ദുവിന്റെ കൊച്ചിയിലുള്ള വസ്തുവിന്റെ വിൽപനയ്ക്കു സെബാസ്റ്റ്യൻ വ്യാജ മുക്ത്യാർ ഉണ്ടാക്കിയതും ബിന്ദുവെന്ന വ്യാജേന മറ്റൊരു സ്ത്രീയെ സബ് റജിസ്ട്രാർ ഓഫിസിൽ ഹാജരാക്കിയെന്ന വിവരവും പുറത്തുവന്നതോടെയാണു പ്രവീണിനു ചില സംശയങ്ങൾ ഉണ്ടായത്. 2013 മുതൽ സഹോദരിയെ കാണാനില്ലെന്നു പ്രവീൺ പരാതി നൽകി. എന്നാൽ, 2007 മേയിൽ തന്നെ ബിന്ദു കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് അനുമാനിക്കുന്നത്.
സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിൽനിന്നു കരിഞ്ഞ അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയതോടെ അവ ജെയ്നമ്മയുടേതോ ബിന്ദുവിന്റേതോ എന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ടായി.
തുടർന്ന്, ഇറ്റലിയിലായിരുന്ന പ്രവീൺ നാട്ടിലെത്തി ഡിഎൻഎ സാംപിൾ നൽകി. ഇതിന്റെ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല.
ബിന്ദുവിനെപ്പറ്റി സെബാസ്റ്റ്യൻ പറയുന്നതു പലതും കളളമാണെന്നു പ്രവീൺ പൊലീസിനോടു പറഞ്ഞിരുന്നു. ബിന്ദു ജീവിച്ചിരിക്കുന്നുണ്ടെന്നു പ്രവീണിനെ തെറ്റിദ്ധരിപ്പിക്കാൻ ഇയാൾ പല ശ്രമങ്ങളും നടത്തിയിരുന്നു.
പ്രകോപന കാരണം 1.5 ലക്ഷം രൂപ
ആലപ്പുഴ ∙ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ കൊലപ്പെടുത്താൻ പ്രതി സെബാസ്റ്റ്യനു പെട്ടെന്നുണ്ടായ പ്രകോപനം 1.5 ലക്ഷം രൂപ. ബിന്ദുവിന്റെ അമ്പലപ്പുഴയിലെ സ്ഥലം വാങ്ങാനെത്തിയ ആൾ അഡ്വാൻസായി ഈ പണം തന്റെ പള്ളിപ്പുറത്തെ വീട്ടിൽ വച്ചാണു ബിന്ദുവിനു കൈമാറിയതെന്നു സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ചിനോടു സമ്മതിച്ചു.
ബിന്ദുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പല കഷണങ്ങളാക്കി കുഴിച്ചുമൂടിയെന്നാണു സെബാസ്റ്റ്യന്റെ വെളിപ്പെടുത്തൽ. കുഴിച്ചിട്ട
ശരീരഭാഗങ്ങൾ രണ്ടും മൂന്നും മാസത്തിനു ശേഷമാണു പല തവണയായി കുഴിച്ചെടുത്തത്. അപ്പോഴേക്കും ഇവ ജീർണിച്ച് അസ്ഥി മാത്രമാകും.
അസ്ഥികൾ കത്തിച്ചു ചാരമാക്കി പലയിടത്തായി കളഞ്ഞു. ഒരു തവണ തണ്ണീർമുക്കം ബണ്ടിൽനിന്നു കായലിലേക്ക് എറിഞ്ഞെന്നും ഇയാൾ പറഞ്ഞു.
സഹോദരൻ വിദേശത്തേക്കു പോയതോടെ 2004 മുതൽ പള്ളിപ്പുറത്തെ വീട് സെബാസ്റ്റ്യന്റെ കൈവശമായിരുന്നു.
ഇതു കൊലപാതകത്തിനും മൃതദേഹം മുറിച്ചു കുഴിച്ചുമൂടാനും പിന്നീട് അസ്ഥികൾ കത്തിക്കാനുമെല്ലാം സെബാസ്റ്റ്യനു സൗകര്യമായി. ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ കെ.ഹേമന്ത്കുമാറിന്റെയും എസ്ഐ ബിജുവിന്റെയും നേതൃത്വത്തിലായിരുന്നു ഇന്നലെ പള്ളിപ്പുറത്തും തണ്ണീർമുക്കത്തും തെളിവെടുപ്പ് നടത്തിയത്.
തണ്ണീർമുക്കം ഒന്നാം ബണ്ടിലെ ചിറയിലാണു കൊണ്ടുപോയത്.
രാവിലെ സെബാസ്റ്റ്യനുമായി ക്രൈംബ്രാഞ്ച് സംഘം പള്ളിപ്പുറത്ത് എത്തിയെങ്കിലും വീടിന്റെ താക്കോൽ ജെയ്നമ്മ വധക്കേസുമായി ബന്ധപ്പെട്ടു കോട്ടയം ക്രൈംബ്രാഞ്ചിന്റെ പക്കലായതിനാൽ അത് എത്തിക്കുന്നതു വരെ വീടിനു പുറത്തുള്ള പരിശോധനകളാണ് നടത്തിയത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]