
ഉരുളി ദാ പോയി, ദേ വന്നു ! മോഷണം പോയ ഉരുളി പരാതി നൽകിയതിനു പിന്നാലെ കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാവേലിക്കര ∙ കല്ലിമേൽ ജില്ലാ കൃഷിത്തോട്ടത്തിലെ ഗോഡൗണിൽ നിന്നു വലിയ ഉരുളി മോഷണം പോയി, കൃഷിത്തോട്ടം അധികൃതർ പരാതി നൽകിയതിനു പിന്നാലെ ഉരുളി കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടു. കൃഷിത്തോട്ടത്തിൽ ആരംഭിക്കാൻ പദ്ധതിയിട്ട ഉൽപാദന യൂണിറ്റിനായാണു വലിയ ഉരുളി ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങിയത്. 2020ൽ വ്യവസായ വകുപ്പ് വഴിയാണു പ്രോസസിങ് യൂണിറ്റിലേക്കു സാധനങ്ങൾ എത്തിച്ചത്.
യൂണിറ്റ് സ്ഥാപിക്കാൻ ഉദ്ദേശിച്ച കെട്ടിടത്തിലേക്കു വൈദ്യുതി വയറിങ് കൃത്യമല്ലാത്തതിനാൽ യൂണിറ്റ് പ്രവർത്തനം തുടങ്ങിയില്ല. വൈദ്യുതീകരണം നടത്തുന്നതിനു കഴിഞ്ഞ വർഷം 4.3 ലക്ഷം രൂപ അനുവദിച്ചു. വൈദ്യുതീകരണം നടത്തുന്നതിനായി തുക പൊതുമരാമത്ത് (ഇലക്ട്രിഫിക്കേഷൻ) വകുപ്പിനു കൈമാറിയിട്ടുണ്ട്. ഈ കെട്ടിടത്തിലാണു ഉൽപാദന യൂണിറ്റിനു വേണ്ട, ഉരുളി ഉൾപ്പെടെയുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്നത്.
ഉരുളി നഷ്ടമായതു ബോധ്യപ്പെട്ട കൃഷിത്തോട്ടം അധികൃതർ പൊലീസിൽ പരാതി നൽകി. ഇതിനു പിന്നാലെയാണു ഇന്നലെ രാവിലെ കല്ലിരിക്കും പള്ളിക്കു പിന്നിൽ കൃഷിത്തോട്ടം വളപ്പിലെ കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടത്. നഷ്ടമായ ഉരുളി തന്നെയാണോ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടതെന്ന് തീർച്ചയില്ലെന്നു കൃഷിത്തോട്ടം അധികൃതർ പറഞ്ഞു. കൃഷിത്തോട്ടത്തിൽ മോഷണം പതിവാണെന്ന് ആരോപണം ശക്തമാണ്. ഏതാനും മാസം മുൻപ് മോട്ടറുകളും മോഷണം പോയിരുന്നു.