
കുറത്തികാട് ശുദ്ധജല പദ്ധതി കാത്തിരിപ്പിന് വിരാമം; ദാഹജലം അരികെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാവേലിക്കര ∙ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു വിരാമമായി, ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുറത്തികാട് ശുദ്ധജല പദ്ധതിയുടെ ടാങ്കിലേക്കു വെള്ളം എത്തിക്കുന്നതിനു പൈപ്പ് കടന്നു പോകാനായി കല്ലുമല റെയിൽവേ ട്രാക്കിനു കുറുകെ സ്റ്റീൽ ആർച്ച് സ്ഥാപിച്ചു. കുറത്തികാട് ശുദ്ധജല പദ്ധതി യാഥാർഥ്യമാകുന്നതിനു തടസ്സമായി നിന്ന പൈപ്പ് സ്ഥാപിക്കൽ പൂർത്തിയായതോടെ അച്ചൻകോവിലാറ്റിൽ നിന്നു വെള്ളം പമ്പ് ചെയ്തു കുറത്തികാട് ചന്തയിലെ ജലസംഭരണിയിൽ എത്തിച്ചു തെക്കേക്കര, ഭരണിക്കാവ്, വള്ളികുന്നം കൃഷ്ണപുരം പഞ്ചായത്തുകളിൽ ഉൾപ്പെടെ വിതരണം ചെയ്യുന്ന പദ്ധതി വേഗം പൂർത്തീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.ശുദ്ധജല പദ്ധതിക്കായി കുറത്തികാട് ചന്ത വളപ്പിൽ 2008ൽ 8.85 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള സംഭരണി നിർമിച്ചിരുന്നു. ഇന്നലെ പുലർച്ചെ മൂന്നോടെയാണു ട്രാക്കിനു കുറുകെ സ്റ്റീൽ സ്ട്രക്ചർ സ്ഥാപിച്ചത്.
കൊടിക്കുന്നിൽ സുരേഷ് എംപി, എം.എസ്.അരുൺകുമാർ എംഎൽഎ, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നു. റെയിൽവേ എൻജിനീയറിങ്, ഇലക്ട്രിക്കൽ വിഭാഗങ്ങൾ, ജലജീവൻ മിഷൻ, ജലഅതോറിറ്റി, വൈദ്യുതി വകുപ്പുകൾ, കരാർ ഏറ്റെടുത്ത കമ്പനി എന്നിവരുടെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു നിർമാണ ജോലികൾ പൂർത്തിയാക്കിയത്. മേൽപാലം സ്ഥാപിക്കാനായി കായംകുളം–കോട്ടയം പാതയിൽ മൂന്നര മണിക്കൂർ ട്രെയിൻ ഗതാഗതം നിർത്തിവച്ചിരുന്നു. വെരാവൽ–തിരുവനന്തപുരം എക്സ്പ്രസ്, മംഗലാപുരം – തിരുവനന്തപുരം എക്സ്പ്രസ് എന്നിവ ഇന്നലെ ആലപ്പുഴ വഴിയാണു സർവീസ് നടത്തിയത്. മധുരൈ–തിരുവനന്തപുരം അമൃത എക്സ്പ്രസ് അര മണിക്കൂർ വൈകിയാണു സർവീസ് നടത്തിയത്.