
തിരുവാഭരണങ്ങൾ സഞ്ചിയിലാക്കി മുറിയിൽ കൊണ്ടുപോയി: കീഴ്ശാന്തിയുമായി ക്ഷേത്രത്തിൽ തെളിവെടുപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തുറവൂർ ∙ എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിൽ നിന്നു തിരുവാഭരണം മോഷ്ടിച്ച കേസിൽ പ്രതിയായ താൽക്കാലിക ചുമതലയുണ്ടായിരുന്ന കീഴ്ശാന്തിയുമായി പൊലീസ് ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി. കൊല്ലം ഈസ്റ്റ് കല്ലട രാംനിവാസിൽ രാമചന്ദ്രൻ പോറ്റിയെയാണ്(40) അരൂർ പൊലീസ് സ്റ്റേഷൻ ഒാഫിസർ കെ.ജി.പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നത്.ക്ഷേത്രത്തിൽ നിന്നു 20 പവന്റെ തിരുവാഭരണങ്ങൾ സഞ്ചിയിലാക്കി മുറിയിൽ കൊണ്ടുപോയ ശേഷം കടക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വിഷു ഉത്സവത്തോടനുബന്ധിച്ച് വിഗ്രഹത്തിൽ ചാർത്താൻ 13ന് രാത്രിയാണു കിരീടവും മാലകളും അടങ്ങുന്ന ആഭരണങ്ങൾ ദേവസ്വം അധികൃതർ രാമചന്ദ്രൻ പോറ്റിക്കു കൈമാറിയത്.14ന് ഉച്ചഃപൂജയ്ക്കു ശേഷം തിരുവാഭരണം തിരികെ ദേവസ്വത്തിൽ എത്തിക്കാൻ ദേവസ്വം അധികൃതർ രാമചന്ദ്രൻ പോറ്റിയോട് പറഞ്ഞിരുന്നു.
വൈകിട്ട് പുജ നടത്തുന്നതിന് മറ്റൊരു ശാന്തി എത്തി ശ്രീകോവിലിൽ കയറിയപ്പോഴാണ് ആഭരണങ്ങൾ മോഷണം പോയതായി അറിയുന്നത്. തുടർന്ന് ക്ഷേത്രം ഭാരവാഹികൾ അരൂർ പൊലീസിൽ പരാതി നൽകി.രാമചന്ദ്രൻ പോറ്റിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ 15ന് രാവിലെ ആഭരണങ്ങൾ തേവരയിലെ ബാങ്കിൽ പണയപ്പെടുത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് എറണാകുളം ശിവക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. മുൻപ് രാമചന്ദ്രൻ പോറ്റി പത്തോളം ക്ഷേത്രത്തിൽ പൂജാരിയായി ജോലി ചെയ്തിട്ടുണ്ട്.പലരിൽ നിന്നായി വായ്പ ഇനത്തിലും വീടിന്റെ പുരയിടം പണയപ്പെടുത്തിയും വാങ്ങിയ 3 കോടിയിലധികം രൂപ ഓഹരി വിപണിയിൽ നിക്ഷേപിച്ചത് നഷ്ടപ്പെട്ടതായി പൊലീസിന്റെ ചോദ്യം ചെയ്യലിൽ രാമചന്ദ്രൻ പോറ്റി പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു.