
മാരാരിക്കുളത്ത് വിഎസിനെ തോൽപിച്ച പി.ജെ.ഫ്രാൻസിസ് അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാരാരിക്കുളം മണ്ഡലത്തിൽ പരാജയപ്പെടുത്തിയതിലൂടെ ശ്രദ്ധേയനായ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അഡ്വ.പി.ജെ.ഫ്രാൻസിസ് (88) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്നലെ രാത്രി 8.30ന് ആലപ്പുഴ കോൺവന്റ് സ്ക്വയറിലെ വീട്ടിലായിരുന്നു അന്ത്യം. നാളെ രാവിലെ 10ന് ഡിസിസി ഓഫിസിലെ പൊതുദർശനത്തിനു ശേഷം വൈകിട്ടു 3ന് മൗണ്ട് കാർമൽ കത്തീഡ്രലിൽ സംസ്കാരം.
പൊള്ളേത്തൈ പള്ളിക്കത്തയ്യിൽ ആലക്കാട്ടുശേരി വീട്ടിൽ പി.ജി.ജുസീഞ്ഞ്, പി.ജെ.റെബേക്ക ദമ്പതികളുടെ മകനായ ഫ്രാൻസിസ് ഇന്റർ മീഡിയറ്റ് വിദ്യാർഥിയായിരിക്കെ കോൺഗ്രസ് പ്രവർത്തകനായി. എറണാകുളം ലോ കോളജിൽ നിന്നു ബിഎൽ പാസായതിനു ശേഷം പൊതുരംഗത്ത് സജീവമായി. 1979ൽ ആലപ്പുഴ നഗരസഭയിലെ കോൺഗ്രസ് കക്ഷിനേതാവായി. ആലപ്പുഴ കോടതിയിൽ 35 വർഷം അഭിഭാഷകനായിരുന്ന അദ്ദേഹം ബാർ അസോസിയേഷൻ പ്രസിഡന്റായിരുന്നു.
ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്, കെഎസ്ഇബിയിലെ ഐഎൻടിയുസി യൂണിയൻ പ്രസിഡന്റ്, ഡിസിസി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. 1987,91 തിരഞ്ഞെടുപ്പുകളിൽ അരൂരിലും 2001ൽ മാരാരിക്കുളത്തും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.ചരിത്രം, സാഹിത്യം, ആത്മീയം, യാത്രാവിവരണം തുടങ്ങി പല മേഖലകളിലായി ഒട്ടേറെ പുസ്തകങ്ങൾ രചിച്ചു .
ഭാര്യ: മറിയാമ്മ ഫ്രാൻസിസ് (റിട്ട.പ്രഫസർ, സെന്റ് ജോസഫ്സ് കോളജ്, ആലപ്പുഴ). മക്കൾ: ജോസ് പി.ഫ്രാൻസിസ് (എൻജിനീയർ, കുവൈത്ത്), റോസ് പി.ഫ്രാൻസിസ് (ഷാർജ), ടോണി ഫ്രാൻസിസ്, റീന ഫ്രാൻസിസ് (ഇരുവരും ബെംഗളൂരു). മരുമക്കൾ: ബിനിത ജോസ് (കുവൈത്ത്), റീന ടോണി, മനു വർഗീസ് (ഇരുവരും ബെംഗളൂരു).
ചരിത്രം വഴിമാറി, ഫ്രാൻസിസിന്റെ മൂന്നാം വരവിൽ
ആലപ്പുഴ∙ വിഎസിനെ തോൽപിച്ച ഫ്രാൻസിസ്; മുൻ എംഎൽഎ പി.ജെ.ഫ്രാൻസിസിനെ പരിചയപ്പെടുത്താൻ ഈ വിശേഷണം മാത്രം മതി. 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയാകാൻ ഉറപ്പിച്ച് മത്സരിക്കാനിറങ്ങിയ സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനെ ഇടതുകോട്ടയായ മാരാരിക്കുളം മണ്ഡലത്തിൽ മുട്ടുകുത്തിച്ച ആ പോരാട്ടത്തിന്റെ പേരിലാണ് രാഷ്ട്രീയകേരളം ഫ്രാൻസിസിനെ ഇന്നും ഓർക്കുന്നത്.
ദീർഘകാലം ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റായിരുന്ന പി.ജെ. ഫ്രാൻസിസ് മുൻപും എതിർസ്ഥാനാർഥിയുടെ പേരിലാണു അറിയപ്പെട്ടിരുന്നത്. 1987,91 തിരഞ്ഞെടുപ്പുകളിൽ അരൂർ മണ്ഡലത്തിൽ കെ.ആർ.ഗൗരിയമ്മയോടു പരാജയപ്പെട്ടു. 1996 ലെ തിരഞ്ഞെടുപ്പിൽ മാരാരിക്കുളത്തേക്കു നിയോഗിക്കുമ്പോഴും മറിച്ചൊരു ഫലം പലരും പ്രതീക്ഷിച്ചില്ല. പക്ഷേ, 1991 ലെ തിരഞ്ഞെടുപ്പിൽ 9980 വോട്ടിനു മാരാരിക്കുളത്തു വിജയിച്ച വിഎസ്, 1965 വോട്ടിനു ഫ്രാൻസിസിനോടു പരാജയപ്പെട്ടു. സിപിഎമ്മിലെ രൂക്ഷമായ വിഭാഗീയതയുടെ പരസ്യ പ്രഖ്യാപനമായും ആ തിരഞ്ഞെടുപ്പ് ഫലം ഓർമിക്കപ്പെട്ടു.
കെ.കരുണാകരന്റെ വിശ്വസ്തനായിരുന്ന പി.ജെ.ഫ്രാൻസിസിനെ 1996ൽ മാരാരിക്കുളം പിടിച്ചെടുക്കാൻ നിയോഗിച്ചത് എ.കെ.ആന്റണിയാണ്. മാരാരിക്കുളം പൊള്ളേത്തൈ സ്വദേശിയായ ഫ്രാൻസിസിന് ജൻമനാട്ടിലെ ആദ്യമത്സരം. ഈ പാവത്തെ മൂന്നാം വട്ടവും നിർത്തി തോൽപ്പിക്കണോയെന്നു പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവർത്തകരോടു സിപിഎം നേതാവ് സി.കെ. ഭാസ്കരൻ ചോദിച്ചു. ഇക്കുറി ചരിത്രം തിരുത്തിയെഴുതുമെന്നായിരുന്നു ഇതു കേട്ട പി.ജെ.ഫ്രാൻസിസിന്റെ മറുപടി.
തന്റെ ഉള്ളിലിരുന്ന് അങ്ങനെ പറയാൻ ആരോ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് പിന്നീട് ഇതേക്കുറിച്ച് ഫ്രാൻസിസ് പറഞ്ഞത്. ഏതായാലും ആ വാക്കു സത്യമായി. ആ തിരഞ്ഞെടുപ്പു ചരിത്രമായി മാറി. സിപിഎമ്മിലെ കടുത്ത വിഭാഗീയത, സിപിഐക്കാരെ എന്നും ‘വലത് കമ്യൂണിസ്റ്റ്’ എന്നു വിളിച്ചിരുന്ന വിഎസിനോടുള്ള പ്രതിഷേധം, 5 വർഷം എംഎൽഎയായിരുന്ന വിഎസിനോടുള്ള എതിർപ്പ്, പിന്നെ മാരാരിക്കുളം പൊള്ളേത്തൈക്കാരനായ തന്നോടുള്ള നാട്ടുകാരുടെ സ്നേഹവും– ചരിത്രപരമായ ആ വിജയത്തിന്റെ കാരണങ്ങൾ ഇതെല്ലാം ആണെന്നാണ് ഫ്രാൻസിസ് പറഞ്ഞിരുന്നു.
2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് തോമസ് ഐസക്കിനോട് പരാജയപ്പെട്ട പി.ജെ.ഫ്രാൻസിസ് അധികം വൈകാതെ രാഷ്ട്രീയത്തിൽ നിന്നു സ്വയം വിരമിക്കൽ പ്രഖ്യാപിച്ചു. രാഷ്ട്രീയത്തിൽ അത്ര പരിചയമില്ലാത്തൊരു പ്രഖ്യാപനത്തിലൂടെ വീണ്ടും ചർച്ചയ്ക്കു വഴിമരുന്നിട്ടു. വായനയ്ക്കും പുസ്തക രചനയ്ക്കുമായി ശേഷിച്ച കാലം മാറ്റിവച്ചു. ചരിത്രം, സാഹിത്യം, ആത്മീയം, യാത്രാവിവരണം തുടങ്ങി പല മേഖലകളിലായി ഒട്ടേറെ പുസ്തകങ്ങൾ രചിച്ചു.
അനുശോചിച്ച് നേതാക്കൾ
ആലപ്പുഴ∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായിരുന്ന പി.ജെ.ഫ്രാൻസിസിന്റെ നിര്യാണത്തിൽ കെ.സി.വേണുഗോപാൽ എംപി അനുശോചിച്ചു. 1996ലെ നിയമസഭയിലേക്ക് നടന്ന ഒരൊറ്റ തിരഞ്ഞെടുപ്പ് വിജയം കൊണ്ട് കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇടം നേടിയ പൊതുപ്രവർത്തകനാണ് പി.ജെ.ഫ്രാൻസിസ്. നിയമസഭയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. നഷ്ടമായത് ജ്യേഷ്ഠ തുല്യനായ സഹോദരനെയാണെന്ന് അദ്ദേഹം പറഞ്ഞു.
ആലപ്പുഴ∙ മാരാരിക്കുളത്തുനിന്നു വി.എസ്.അച്യുതാനന്ദനെ അട്ടിമറിച്ച് നിയമസഭയിൽ എത്തിയ പി.ജെ.ഫ്രാൻസിസ് ജനകീയ അടിത്തറയുള്ള നേതാവായിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ മരണം കോൺഗ്രസ് പാർട്ടിക്ക് തീരാ നഷ്ടമാണെന്നും എംപി പറഞ്ഞു.