
തുറവൂർ ∙ കനത്ത മഴ മൂലം ദേശീയപാതയിൽ രൂക്ഷമായ വെള്ളക്കെട്ടും ഗതാഗത തടസ്സവും കുരുക്കും നേരിടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഇന്നലെ രാവിലെയും വൈകിട്ടും തുറവൂർ മുതൽ അരൂർ ബൈപാസ് കവല വരെയും നാലുവരിപ്പാതയിൽ ഇരുഭാഗത്തും യാത്രക്കാർക്ക് 12.75 കിലോമീറ്റർ സഞ്ചരിക്കാൻ 2 മണിക്കൂറോളം വേണ്ടിവന്നു.
അരൂർ ക്ഷേത്രം ജംക്ഷനിൽ അരൂക്കുറ്റി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ് വെള്ളക്കെട്ടിലായി.
ഇരുചക്ര വാഹനങ്ങളുൾപ്പെടെയുള്ള വാഹനങ്ങൾ വെള്ളക്കെട്ടിലൂടെ കടന്നുപോകേണ്ട ഗതികേടിലാണ്.
ഈ ഭാഗത്ത് ഗർത്തവും രൂപപ്പെട്ടതിനാൽ വാഹനങ്ങൾ കുഴിയിൽ വീഴുന്നതും പതിവാണ്. ഇതിനിടയിൽ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ക്രെയിൻ, മണ്ണുമാന്തിയന്ത്രം ,ട്രെയിലർ ലോറികൾ, മറ്റുയന്ത്ര സംവിധാനങ്ങൾ പാതയിലൂടെ കടന്നുപോകുന്നതും അടിക്കടി ഗതാഗതം തടസ്സമുണ്ടാക്കുന്നു.
ഇടമുറിയാതെ പെയ്യുന്ന മഴ ഉയരപ്പാത നിർമാണ മേഖലയെയും രൂക്ഷമായ വെള്ളക്കെട്ടിലാക്കി.
ഇതുമൂലം കാനനിർമാണം പോലും തടസ്സപ്പെട്ടു. പെയ്ത്തുവെള്ളം ടാങ്കർ ലോറികളിൽ വലിച്ചെടുത്ത് മറ്റിടങ്ങളിൽകൊണ്ടുപോയി കളയാനുള്ള ശ്രമങ്ങൾ വിഫലമാണ്.പാതയോരത്തെ മണ്ണും ചെളിയും മഴവെള്ളം നിറഞ്ഞ് കലങ്ങി പാതയോരങ്ങളിൽ ഒഴുകി നിറയുകയാണ്. ഇത് കച്ചവടക്കാരെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ദിവസങ്ങളായി പാതയോരങ്ങളിൽ കെട്ടിനിൽക്കുന്ന പെയ്ത്തു വെള്ളം സാംക്രമിക രോഗ ഭീഷണി ഉയർത്തുന്നു. മലിനമായ വെള്ളത്തിലിറങ്ങി വാഹനങ്ങളിൽ കയറേണ്ട ഗതികേടിലാണ് സ്ത്രീകളടക്കമുള്ള യാത്രക്കാർ. ചന്തിരൂർ മുതൽ അരൂർ ബൈപാസ് കവല വരെയുള്ള ഭാഗത്ത് കനത്ത വെള്ളക്കെട്ടാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ കാന നിർമാണം വൈകിയതാണ് പാതയിൽ വെള്ളക്കെട്ട് ഉണ്ടാകാൻ കാരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]