
രാജീവ് ജെട്ടിക്ക് സമീപത്തെ അപകടം: ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ രാജീവ് ജെട്ടിക്കു സമീപം കനാലിൽ കാർ വീണു തത്തംപള്ളി കുറ്റിച്ചിറ വീട്ടിൽ ബിജോയ് ആന്റണി മുങ്ങി മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വിഭാഗത്തിനു വീഴ്ച സംഭവിച്ചെന്ന ആക്ഷേപത്തെ തുടർന്നു ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
ഈ ഭാഗത്ത് ക്രാഷ് ബാരിയർ പോലുള്ള ശക്തമായ വേലി ഉണ്ടായിരുന്നെങ്കിൽ ദുരന്തം സംഭവിക്കില്ല എന്നായിരുന്നു വിലയിരുത്തൽ. ഒരാളുടെ ജീവൻ പൊലിഞ്ഞിട്ടും കഴിഞ്ഞ നാളുകളിൽ നിരവധി അപകടങ്ങൾ നടന്നിട്ടും സുരക്ഷാ സംവിധാനം ചെയ്യാൻ അധികൃതർ തയാറായില്ലെന്നും ആക്ഷേപം ഉയർന്നതാണ്. ഇക്കാര്യങ്ങൾ സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടുകയും ചെയ്തു.
രണ്ടു വർഷം മുൻപു പൊതുമരാമത്ത് വിഭാഗം റോഡ് നിർമിച്ചപ്പോൾ കനാൽ കരയിലും, റോഡരികിലും റിഫ്ലക്ടർ പിടിപ്പിച്ച ഇരുമ്പ് തൂണുകൾ സ്ഥാപിച്ചതാണ്. രാജീവ് ജെട്ടിയുടെ കിഴക്കുവശം, പുന്നമട റോഡിൽ നിന്നു നേരെ വരുന്ന തെക്കേയറ്റത്തും ക്രാഷ് ബാരിയർ സ്ഥാപിക്കാൻ അന്നു തയാറായതാണ്.
പക്ഷേ ഹൗസ് ബോട്ടുകൾ, ശിക്കാരി വള്ളങ്ങൾ എന്നിവ ഇവിടെ അടുപ്പിച്ച് ടൂറിസ്റ്റുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്ന ആവശ്യത്തെ തുടർന്നു ക്രാഷ് ബാരിയർ ഉപേക്ഷിക്കേണ്ടി വന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. പകരം സ്ഥാപിച്ച തൂണുകൾ പലതും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.വാഹനങ്ങൾ നേരെ വന്നു കനാലിൽ വീഴാതിരിക്കാൻ ശക്തമായ പ്രതിരോധം വേണമെന്നു നാട്ടുകാർ ഉദ്യോഗസ്ഥ സംഘത്തോട് ആവശ്യപ്പെട്ടു.
അതേസമയം, ക്രാഷ് ബാരിയർ പോലെ ബലമുള്ള വേലി സ്ഥാപിക്കാൻ ടൂറിസം മേഖലയിൽ പണിയെടുക്കുന്നവർ അനുവദിക്കില്ലെന്നും പകരം നിലവിലുള്ള ഇരുമ്പു തൂണുകളുടെ വേലിയും, സൂചന ബോർഡുകളും അടക്കം, മഴക്കാലത്തിനു ശേഷം സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.