
ട്രോളിങ് നിരോധനം: ആദ്യദിനം വലയിലായത് മത്തിയും നന്ദനും ചെമ്മീനും; മത്തി കിലോയ്ക്ക് 180–200 രൂപ, നന്ദന് 30–40, ചെമ്മീന് 160
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ ട്രോളിങ് നിരോധനം തുടങ്ങി ആദ്യ ദിവസം ജില്ലയുടെ തീരത്തു നിന്നു ലഭിച്ചതു മത്തിയും നന്ദനും ചെമ്മീനും. മീൻപിടിക്കാനിറങ്ങിയ മിക്ക പരമ്പരാഗത വള്ളങ്ങൾക്കും ഏതെങ്കിലും ഇനത്തിൽപെട്ട മീൻ ലഭിച്ചെങ്കിലും ഏതാനും വള്ളങ്ങൾക്കു മാത്രമാണു ലാഭകരമായത്. തീരത്തു മീൻപിടിത്തം നടത്തിയ ചെറുവള്ളങ്ങൾക്കാണു പ്രധാനമായും മത്തി ലഭിച്ചത്. കൂടുതൽ വള്ളങ്ങൾക്കും നന്ദനാണു കിട്ടിയത്. ചെമ്മീൻ തീരെ കുറവായിരുന്നു. മറ്റു മീനുകളൊന്നും ലഭിക്കാതെ വന്ന വള്ളങ്ങളാണു നന്ദൻ പിടിച്ചത്.
പൊന്തുവള്ളങ്ങളിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്കു രണ്ടു ദിവസമായി മത്തിയാണു കൂടുതലും ലഭിക്കുന്നത്. മുൻപു തീരെ ചെറിയ മത്തിയാണു കിട്ടിയിരുന്നതെങ്കിൽ ഇപ്പോൾ ഇടത്തരം വലുപ്പമുള്ള മത്തി ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്നലെ മത്തിക്കു കിലോഗ്രാമിനു 180–200 രൂപ വരെ വില കിട്ടി.
നന്ദന് 30–40 രൂപയും ചെമ്മീന് 160 രൂപയും വരെയായിരുന്നു കിലോഗ്രാമിനു വില. ഇടത്തരം അയലയ്ക്ക് 100 രൂപ വരെയും വില ലഭിച്ചു. ചില പൊന്തുവള്ളങ്ങൾക്കു വേളൂരി ലഭിച്ചു. ഇതിനു 240 രൂപ വരെ വില കിട്ടി.തോട്ടപ്പള്ളി തീരത്തു നീട്ടുവല വള്ളങ്ങൾക്കാണു മത്തി ലഭിച്ചത്. ജില്ലയുടെ വടക്കൻ മേഖലയിൽ ഇന്നലെ മീൻ കുറവായിരുന്നു. ചാകരയുടെ ലക്ഷണങ്ങളൊന്നും ഇതുവരെ തീരത്ത് കണ്ടിട്ടില്ല. കടലിൽ പൊതുവേ മീൻ കുറഞ്ഞതായാണു മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇതിനൊപ്പം ചരക്കു കപ്പലിനു തീപിടിച്ചുണ്ടായ അപകടം കൂടിയാകുമ്പോൾ ഉപരിതല മത്സ്യങ്ങൾ കേരള തീരം വിടാനുള്ള സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.