
ജലനിരപ്പ് താഴ്ന്നു, പക്ഷേ ദുരിതം ഒഴിയുന്നില്ല; ഒഴുകിയെത്തിയ മാലിന്യം ചീഞ്ഞു നാറുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാന്നാർ ∙ മഴ മാറി, കാറ്റും നിലച്ചു, നദികളിലെ ജലനിരപ്പും താഴ്ന്നത് ജനത്തിന് ആശ്വാസമായി. എന്നാൽ മലവെള്ളത്തോടൊപ്പം ഒഴുകിയെത്തിയ മാലിന്യം ചീഞ്ഞു നാറുന്നത് ജീവിതം കൂടുതൽ ദുരിതപൂർണമാക്കി. അപ്പർ കുട്ടനാട്ടിലെ മാന്നാർ, ചെന്നിത്തല, ബുധനൂർ ഭാഗങ്ങളിലാണു വെള്ളപ്പൊക്കത്തിനു ശമനമായെങ്കിലും ഒഴുകിയെത്തിയ മാലിന്യം ജനജീവിതത്തിനു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നത്. വീടിന്റെ പരിസരങ്ങളിൽ വെള്ളം കയറി ദിവസങ്ങളോളം കെട്ടിക്കിടന്നതോടെ ദുർഗന്ധം വമിക്കുകയാണ്.
തോടുകളിലെയും പാടശേഖരങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിനു കറുത്ത നിറമാണ്. കാര്യമായ ഒഴുക്കില്ലാത്തതിനാൽ വെള്ളം മാലിന്യത്തോടൊപ്പം ഇവിടെ കെട്ടിക്കിടക്കുകയാണ്. ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന വെള്ളം ശുചീകരിക്കുന്നതിനു ആരോഗ്യ വകുപ്പിന്റെ സേവനം വേണമെന്നാണ് ദുരിതബാധിതരുടെ ആവശ്യം.
ഒരാഴ്ചയായി വൈദ്യുതി ഇല്ലാതിരുന്ന മാന്നാർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ എല്ലാ വീടുകളിലും വൈദ്യുതി ലഭിച്ചു. വള്ളക്കാലിക്കു തെക്ക് പള്ളിപ്പറമ്പിൽപടി, ചക്കിട്ടപ്പാലം, വാണിഭപുര ദേവീക്ഷേത്രം, വാലേൽ ഭാഗം എന്നിവിടങ്ങളിലെ 60 വീടുകളിലേക്കുള്ള ലൈനിൽ കിടന്ന മരച്ചില്ലകൾ പൂർണമായി മാറ്റിയാണ് ഇന്നലെ വൈദ്യുതി പുനഃസ്ഥാപിച്ചത്.
ചെങ്ങന്നൂർ ∙ വെള്ളം ഇറങ്ങിയതോടെ താലൂക്കിൽ പ്രവർത്തിച്ചിരുന്ന 8 ദുരിതാശ്വാസ ക്യാംപുകൾ കൂടി പിരിച്ചു വിട്ടു. നിലവിൽ 7 ക്യാംപുകളിലായി 75 കുടുംബങ്ങളിലെ 233 പേർ കഴിയുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ക്യാംപുകളുടെ പ്രവർത്തനം അവസാനിപ്പിക്കും. കാലവർഷക്കെടുതിയിൽ ഇതു വരെ 7 വീടുകൾ പൂർണമായും 154 വീടുകൾ ഭാഗികമായും തകർന്നു.