
തിരുവനന്തപുരം : പ്രശസ്ത ഗിറ്റാറിസ്റ്റ് തിരുവനന്തപുരം മണികണ്ഠേശ്വരം, സി 5, പുത്തൂർ ഹൗസിൽ ജോസ് തോമസ് പുത്തൂർ(54) വിമാനയാത്രയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.
ദക്ഷിണാഫ്രിക്കയിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്നു അദ്ദേഹം. ബെംഗളൂരു വിമാനത്താവളത്തിൽവെച്ച് അസ്വസ്ഥതയുണ്ടായതിനെത്തുടർന്ന് ചികിത്സ ലഭ്യമാക്കിയിരുന്നു. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ വിമാനത്തിൽ യാത്ര തുടർന്ന അദ്ദേഹം ബുധനാഴ്ച വൈകീട്ട് 4.15-ന് യാത്രയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന മകൻ അമൽ ജോസ് വിമാനജീവനക്കാരെ വിവരമറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ ഡോക്ടർ അടിയന്തരചികിത്സ നൽകിയശേഷം ആംബുലൻസിൽ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര, എം.ജി.ശ്രീകുമാർ തുടങ്ങിയ ഗായകരുടെ പരിപാടികളിലും നിരവധി സിനിമകളിലും സംഗീതസംവിധായകർക്കായി പിന്നണിയിൽ ജോസ് തോമസ് ഉണ്ടായിരുന്നു. ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിൽ സ്ഥിരസാന്നിധ്യമായിരുന്നു.
നാദബ്രഹ്മം സംഗീത ഗ്രൂപ്പിലും മക്കൾക്കൊപ്പം ചേർന്ന് ജാമർ എന്ന ബാൻഡിലും അദ്ദേഹമുണ്ടായിരുന്നു. ഭക്തിഗാന ആൽബങ്ങൾ ഒരുക്കിയിട്ടുണ്ട്.
പാലാ പൂഞ്ഞാർ ചേന്നാട് പരേതനായ തോമസിന്റെയും മേരി തോമസിന്റെയും മകനാണ്.
ഭാര്യ: മിനി ജോസ്. മക്കൾ: അമൽ(കീബോർഡിസ്റ്റ്), എമിൽ(ഗിറ്റാറിസ്റ്റ്). സംസ്കാരം പിന്നീട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]