
ദക്ഷിണേന്ത്യൻ നടി ഹർഷിക പൂനച്ചയ്ക്കും ഭർത്താവും നടനുമായ ഭുവൻ പൊന്നപ്പയ്ക്കുംനേരെ അജ്ഞാതരുടെ ആക്രമണം. ബെംഗളൂരു പുലികേശി നഗറിലുള്ള ഭക്ഷണശാലയിൽ നിന്ന് ആഹാരംകഴിച്ച് പുറത്തിറങ്ങി കാറിൽ കയറിയപ്പോഴാണ് ഒരുസംഘമാളുകൾ കാർ തടഞ്ഞ് അക്രമം അഴിച്ചുവിട്ടത്. ഇതിന്റെ വീഡിയോയും മൂന്ന് പേരുടെ ചിത്രങ്ങളും ഹർഷിക പുറത്തുവിട്ടിട്ടുണ്ട്. വാലേ പാർക്കിൽ നിന്ന് കാർ എടുത്തു പുറത്തേക്ക് നീങ്ങിയ തനിക്കും കുടുംബത്തിനുംനേരേ ഒരു സംഘം അക്രമികൾ ചാടിവീണ് ആക്രമിച്ചെന്നും വിലപിടിപ്പുള്ള വസ്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുകയും വാഹനം നശിപ്പിക്കാൻ ശ്രമിച്ചുവെന്നും ഹർഷിക ആരോപിച്ചു.
നമ്മുടെ ബെംഗളൂരുവിൽ നാട്ടുകാരായ നമ്മൾ എത്രത്തോളം സുരക്ഷിതരാണ്? എന്ന തലക്കെട്ടിലെഴുതിയ നീണ്ട കുറിപ്പിലാണ് ഹർഷിക തനിക്കും കുടുംബത്തിനും നേരിട്ട ദുരനുഭവത്തേക്കുറിച്ച് വിവരിച്ചത്. ഒരുപാട് ആലോചിച്ച ശേഷമാണ് ഈ സംഭവത്തേക്കുറിച്ച് തുറന്നുപറയുന്നത്. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ ചില പരിചയക്കാരോടും സംസാരിച്ചതിനു ശേഷം ഇത് പുറത്തുപറയേണ്ട എന്നാണ് ആദ്യം കരുതിയത്. പക്ഷേ ബെംഗളൂരുകാരുടെ നന്മയെക്കരുതിയാണ് തന്റെ അനുഭവം പോസ്റ്റു ചെയ്യാൻ തീരുമാനിച്ചതെന്നും അവർ ആമുഖമായി പറഞ്ഞു.
‘‘ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഫ്രേസർ ടൗൺ ഏരിയയ്ക്ക് സമീപമുള്ള പുലികേശി നഗറിലെ റെസ്റ്ററന്റിൽ വൈകുന്നേരം എന്റെ കുടുംബത്തോടൊപ്പം ഡിന്നർ കഴിക്കാൻ പോയിരുന്നു. അത്താഴം കഴിഞ്ഞ് വാലേ പാർക്കിങിൽ നിന്ന് ഞങ്ങളുടെ വാഹനം എടുത്ത് പോകാൻ തുടങ്ങുമ്പോൾ ഞങ്ങളുടെ വണ്ടിയുടെ ഡ്രൈവർ സീറ്റിന്റെ വിൻഡോയ്ക്ക് സമീപം പെട്ടെന്ന് രണ്ടുപേർ പ്രത്യക്ഷപ്പെട്ടു. ഞങ്ങളുടെ വാഹനം വളരെ വലുതാണെന്നും മുന്നോട്ടെടുത്താൽ അത് അവരെ തട്ടുമെന്നും പറഞ്ഞ് തർക്കിക്കാൻ തുടങ്ങി. നിങ്ങൾ ദയവുചെയ്ത് മാറണമെന്നും എന്നിട്ടേ കാർ മുന്നോട്ടെടുക്കൂ എന്ന് ഭർത്താവ് പറഞ്ഞെങ്കിലും വണ്ടി അവരെ മുട്ടും എന്ന വിദൂര സാധ്യതയെക്കുറിച്ചാണ് ആ ആളുകൾ വാദിച്ചുകൊണ്ടിരുന്നത്. അങ്ങനെ പറയുന്നതിൽ ഒരു അർഥവുമില്ല എന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. എന്റെ ഭർത്താവ് ഞങ്ങളുടെ വണ്ടി വളരെ സൂക്ഷിച്ച് ഒരൽപം മുന്നോട്ട് നീക്കി. ഉടനെ തന്നെ ഈ പറഞ്ഞ രണ്ടുപേർ അദ്ദേഹത്തെയും എന്റെ കുടുംബത്തെയും അവരുടെ ഭാഷയിൽ ‘ഈ കന്നഡക്കാരെ ഒരു പാഠം പഠിപ്പിക്കണം’ എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും എന്റെ ഭർത്താവിന്റെ മുഖത്തടിക്കാൻ ശ്രമിക്കുകയും ചെയ്തു.’’ ഹർഷിക പറഞ്ഞു.
പെട്ടന്ന് ദേഷ്യംവരുന്ന ഭുവൻ അവരോട് പ്രതികരിക്കാതെ ക്ഷമയോടെ ഇരിക്കുന്നത് കണ്ടിട്ട് ശരിക്കും താൻ ആശ്ചര്യപ്പെട്ടെന്ന് ഹർഷിക എഴുതി. ‘‘പെട്ടെന്നുതന്നെ അവരുടെ സംഘത്തിലെ മുപ്പതോളംപേർ സ്ഥലത്തെത്തി. അതിൽ രണ്ടാളുകൾ ചേർന്ന് എന്റെ ഭർത്താവിന്റെ സ്വർണമാല പിടിച്ചുപൊട്ടിക്കാൻ ശ്രമിച്ചു. ഭർത്താവ് ഇത് കൃത്യസമയത്ത് മനസ്സിലാക്കി അവരുടെ കയ്യിൽ നിന്ന് അത് പിടിച്ചുവാങ്ങി എന്റെ കയ്യിൽ തന്നു. ഇതോടെ അവർ കൂടുതൽ ക്ഷുഭിതരാവുകയും ഞങ്ങളെ ചീത്ത വിളിക്കാൻ തുടങ്ങുകയും ചെയ്തു. അവർ ഞങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കളും സ്വർണവും അപഹരിക്കാൻ ശ്രമിച്ചു. ഒന്നും കയ്യിൽ കിട്ടാതെയായപ്പോൾ ഞങ്ങളുടെ കാറിനു കേടുവരുത്തുകയും ഞങ്ങളെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഇതിനിടയിൽ തന്നെ ഞങ്ങൾ അവരോട് മോശമായി പെരുമാറി എന്ന് അവർ വിളിച്ചു പറയുന്നുമുണ്ടായിരുന്നു. ഞങ്ങളുടെ കാറിൽ സ്ത്രീകളും മറ്റു കുടുംബാംഗങ്ങളും ഉണ്ടായിരുന്നതിനാൽ ഭർത്താവ് അവരോട് കൂടുതൽ പ്രതികരിച്ചില്ല.’’– ഹർഷിക പൂനാച്ച കൂട്ടിച്ചേർത്തു.
സഹപ്രവർത്തകരും ആരാധകരും ഉൾപ്പടെ നിരവധിപ്പേരാണ് ഈവിഷയത്തിൽ നടിക്കു പിന്തുണയുമായി എത്തുന്നത്. അക്രമികൾക്കെതിരെ കർശനമായ നടപടി എടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. പതിനഞ്ചാം വയസ്സിൽ പിയുസി എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഹർഷിക പൂനാച്ച. മലയാളത്തിൽ അജിത് സി ലോകേഷ് സംവിധാനം ചെയ്ത ചാർമിനാർ എന്ന സിനിമയിലും അവർ നായികയായി എത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]