
മുംബൈ: സെയ്ഫ് അലി ഖാന്റെ വീട്ടിലേക്ക് അക്രമി അതിക്രമിച്ചുകയറിയതും അക്രമം നടത്തിയതും ബോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കും വിധം. കോണിപ്പടിയിലൂടെയും പൈപ്പിലൂടെയുമാണ് പ്രതി മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് വീടിന്റെ മുകള്‍ നിലകളിലേക്ക് കയറിയതെന്നും കൃത്യത്തിനുശേഷം ഇയാള്‍ ബാന്ദ്ര വെസ്റ്റിലെ ബസ് സ്റ്റോപ്പിലാണ് കിടന്നുറങ്ങിയതെന്നും പോലീസ് പറഞ്ഞു. പിറ്റേന്ന് രാവിലെ ഏഴുമണി വരെ ഇയാള്‍ ബാന്ദ്രയില്‍ തന്നെ ഉണ്ടായിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു.
ബംഗ്ലാദേശ് പൗരനായ ഷെഹ്സാദ് അനധികൃതമായാണ് ഇന്ത്യയിലേക്ക് കടന്നതെന്നാണ് പോലീസ് പറയുന്നത്. ബിജോയ് ദാസ് എന്ന പേരിലാണ് ഇയാള്‍ ഇന്ത്യയില്‍ കഴിഞ്ഞത്. മോഷണത്തിനായി വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ സെയ്ഫ് അലി ഖാന്റെ ബാന്ദ്രയിലെ സദ്ഗുരു ശരണ്‍ എന്ന 12 നില വീട്ടില്‍ അതിക്രമിച്ചുകയറിയത്. ബോളിവുഡ് നടന്റെ വീടാണ് ഇതെന്ന് ആ സമയത്ത് പ്രതിക്ക് അറിയില്ലായിരുന്നു.
വീടിന്റെ ഏഴാംനില വരെ ഇയാള്‍ കോണിപ്പടി കയറിയാണ് പോയത്. തുടര്‍ന്ന് ഡക്റ്റ് ഏരിയയിലേക്ക് പ്രവേശിച്ച പ്രതി ബാക്കി നിലകള്‍ പൈപ്പിലൂടെ വലിഞ്ഞ് കയറുകയായിരുന്നു. കുളിമുറിയുടെ ജനല്‍ വഴിയാണ് സെയ്ഫ് അലി ഖാന് താമസിക്കുന്ന ഭാഗത്തേക്ക് ഇയാള്‍ കയറിയതെന്നും പോലീസ് പറഞ്ഞു.
കുളിമുറിയില്‍നിന്ന് ഇയാള്‍ പുറത്തേക്ക് വന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. സെയ്ഫിന്റെ വീട്ടിലെ ജോലിക്കാര്‍ പ്രതിയെ കണ്ടു. അവിടെയുണ്ടായിരുന്ന സ്ത്രീയോട് ഇയാള്‍ ഒരുകോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ബഹളം കേട്ടാണ് സെയ്ഫ് അലി ഖാന് പുറത്തേക്ക് വന്നത്.
ഷെഹ്സാദിനെ സെയ്ഫ് മുന്നില്‍ നിന്ന് കടന്നുപിടിച്ചു. ഇതോടെ ഇയാള്‍ പരിഭ്രാന്തനാകുകയും സെയ്ഫ് അലി ഖാന്റെ പിന്നില്‍ കുത്തുകയുമായിരുന്നു. കൃത്യത്തിനുശേഷം ബാന്ദ്ര വെസ്റ്റിലെ പട്വര്ധന് ഗാര്ഡന് സമീപത്തെ ബസ് സ്റ്റോപ്പിലാണ് ഇയാള്‍ രാവിലെവരെ കിടന്നുറങ്ങിയത്. പിന്നീട് ട്രെയിന്‍ കയറി മധ്യ മുംബൈയിലെ വോര്‍ളിയിലേക്ക് പോയി.
പ്രതിയുടെ ബാഗില്‍നിന്ന് സ്ക്രൂ ഡ്രൈവര്‍, നൈലോണ്‍ കയര്‍, ചുറ്റിക ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. കുത്തേറ്റശേഷം ആ ഭാഗത്തെ വാതില്‍ പുറത്തുനിന്ന് പൂട്ടിയാണ് സെയ്ഫ് അലി ഖാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍. അക്രമി വന്ന അതേ വഴിയിലൂടെ രക്ഷപ്പെട്ടു. ടി.വി. വാര്‍ത്തകളും സാമൂഹികമാധ്യമ പോസ്റ്റുകളും കണ്ടപ്പോള്‍ മാത്രമാണ് താന്‍ ആക്രമിച്ചത് ബോളിവുഡ് താരത്തെയാണ് എന്ന കാര്യം പ്രതിക്ക് മനസിലാകുന്നതെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]