
അമേരിക്കൻ മുൻ പ്രസിഡന്റും വ്യവസായിയുമായ ഡൊണാൾഡ് ട്രംപിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ബയോപിക് ചിത്രം ‘ദ അപ്രന്റീസ്’ ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നതിന് ചില ഭാഗങ്ങൾ ഒഴിവാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) നിർദേശം നൽകിയതായി റിപ്പോർട്ട്. നഗ്നരംഗങ്ങൾ നീക്കം ചെയ്യണമെന്നും ഉഭയകക്ഷി സമ്മതമില്ലാത്ത ലൈംഗിക രംഗങ്ങൾ കുറയ്ക്കാനും ബോർഡ് നിർദ്ദേശിച്ചതായി മിഡ്-ഡേ റിപ്പോർട്ട് ചെയ്തു.
മുൻഭാര്യയെ ട്രംപ് ബലാത്സംഗം ചെയ്യുന്നതായുള്ള രംഗം 75 ശതമാനം കുറയ്ക്കണമെന്ന സിബിഎഫ്സിയുടെ നിർദേശം സംവിധായകനെ അസ്വസ്ഥനാക്കിയതായും മിഡ്-ഡേ റിപ്പോർട്ട് ചെയ്യുന്നു. ബലാത്സംഗ വിവരം എവിടെ നിന്ന് ലഭിച്ചുവെന്നതിൻ്റെ ഉറവിടം നൽകാനും ബോർഡ് അംഗങ്ങൾ സ്റ്റുഡിയോയോട് ആവശ്യപ്പെട്ടു. സീക്വൻസ് കുറയ്ക്കുന്നത് ചിത്രത്തെ മൊത്തത്തിൽ ഇല്ലാതാക്കുമെന്ന് ചലച്ചിത്ര നിർമ്മാതാവ് തൻ്റെ പ്രതിനിധികളിലൂടെ ബോർഡിനെ അറിയിച്ചതായാണ് വിവരം. മദ്യപാനത്തിൻ്റെയും പുകവലിയുടെയും രംഗങ്ങളിൽ മുന്നറിയിപ്പുകൾ ചേർക്കാനും ‘നീഗ്രോ’ എന്ന വാക്ക് ഒഴിവാക്കാനും ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്.
സംവിധായകൻ അലി അബ്ബാസി സെൻസർഷിപ്പിന് എതിരാണെന്ന്, ദി അപ്രന്റീസിനെ ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നതിന് നിർമ്മാതാക്കളുമായി സഹകരിക്കുന്ന പിവിആർ ഐനോക്സ് പിക്ചേഴ്സ് വെളിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. സിനിമയിൽ ചില ഭാഗങ്ങൾ ഒഴിവാക്കുന്നത് അബ്ബാസി ധാർമ്മികമായി എതിർക്കുന്ന കാര്യമാണ്. ഈ ഭാഗങ്ങൾ ഒഴിവാക്കുന്നത് തന്റെ ചിത്രത്തിന്റെ ഇംപാക്ടിനെ ബാധിക്കുമെന്നും സംവിധായകൻ വ്യക്തമാക്കിയതായാണ് വിവരം.
‘ദ അപ്രന്റീസ്’ കഴിഞ്ഞ ദിവസമാണ് കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചത്. ഇറാനിയൻ-ഡാനിഷ് സംവിധായകൻ അലി അബ്ബാസിയാണ് ചിത്രത്തിന്റെ സംവിധായകൻ. സെബാസ്റ്റിൻ സ്റ്റാനാണ് ട്രംപിന്റെ വേഷത്തിലെത്തിയത്.
അമേരിക്കയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ട്രംപിനെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സിനിമ നിർമിച്ചിരിക്കുന്നതെന്ന് ട്രംപിന്റെ ടീം ആരോപിച്ചു. ട്രംപിനെ മോശമായി ചിത്രീകരിക്കുക എന്നതുമാത്രമാണ് ഈ സിനിമയുടെ ഉദ്ദേശം. കുപ്പതൊട്ടിയിൽ കൂടുതലൊന്നും ഈ സിനിമ അർഹിക്കുന്നില്ല – ട്രംപിന്റെ വക്താവ് പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
അമേരിക്കയിലും കാനഡയിലും റിലീസ് ചെയ്ത ചിത്രത്തിന് പൊതുവേ നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
2004 മുതൽ 2017 വരെ ദ അപ്രന്റീസ് എന്ന പേരിൽ ട്രംപ് ഒരു റിയാലിറ്റി ഷോ നിർമിച്ചിരുന്നു. 15 സീസണുകളും 192 എപ്പിസോഡുകളുമായാണ് ഷോ സംപ്രേഷണം ചെയ്തത്. അതേ പേര് തന്നെയാണ് അലി അബ്ബാസി തന്റെ സിനിമയ്ക്കും തിരഞ്ഞെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]