
ബോളിവുഡിലെ ഏറ്റവും വിലയേറിയ താരങ്ങളിലൊരാളാണ് അക്ഷയ് കുമാർ. സൂപ്പർതാരമാവുന്നതിനമുമ്പ് പല ജോലികളും ചെയ്തിട്ടുണ്ട് അദ്ദേഹം. അങ്ങനെയുള്ള നാളുകളിലൊന്നിൽ ചമ്പൽ കൊള്ളസംഘത്തെ അഭിമുഖീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. അനുപം ഖേർ നയിക്കുന്ന ടോക്ക് ഷോയിൽ ഈയിടെ അതിഥിയായി പങ്കെടുത്തപ്പോഴാണ് ഈ കഥ അക്ഷയ് കുമാർ പങ്കുവെച്ചത്.
ഇപ്പോഴില്ലാത്തതും അന്ന് ഏറെ പ്രചാരത്തിലുണ്ടായിരുന്നതുമായ ഫ്രണ്ടിയർ മെയിൽ ട്രെയിനിൽ ആഭരണങ്ങളും മറ്റും വിൽക്കുന്ന ജോലിയുണ്ടായിരുന്നു അക്ഷയ് കുമാറിന്. ആ കാലത്തുനടന്ന ഒരു സംഭവമാണ് താരം അനുപം ഖേർ ഷോയിൽ ഓർമിച്ചത്. ഒരിക്കൽ അയ്യായിരം രൂപയോളം വില വരുന്ന തുണിത്തരങ്ങളും അവശ്യവസ്തുക്കളുമായി തീവണ്ടിയിൽ ഡൽഹിയിലേക്ക് വരികയായിരുന്നു അദ്ദേഹം. ഈ യാത്രയിലാണ് അക്ഷയ്നെ ചമ്പൽ സംഘം കൊള്ളയടിച്ചത്.
തീവണ്ടി ചമ്പലിൽ എത്തിയപ്പോൾ ഏതാനും കൊള്ളക്കാർ തീവണ്ടിയിൽക്കയറി. ഈ സമയം ഉറങ്ങിക്കൊണ്ടിരുന്ന തനിക്ക് പെട്ടന്ന് കൊള്ളസംഘത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടു. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി സീറ്റിൽത്തന്നെ ഉറക്കം നടിച്ചുകിടന്നു. ചെരിപ്പുൾപ്പെടെ ഒന്നൊഴിയാതെ എല്ലാം കൊള്ളയടിക്കപ്പെട്ടു. ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനിൽ വെറുംകയ്യോടെയാണ് ഇറങ്ങിയതെന്നും അക്ഷയ് കുമാർ പറഞ്ഞു.
സിനിമയിലെത്തുംമുമ്പുള്ള തന്റെ കഥകൾ ഇതാദ്യമായല്ല അക്ഷയ് കുമാർ തുറന്നുപറയുന്നത്. ചാന്ദ്നി ചൗക്കിൽ താനുൾപ്പെടെ 24 പേർ ഒരേ വീട്ടിൽ താമസിച്ച കഥ ഈയിടെ അദ്ദേഹം വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞിരുന്നു. എല്ലാവരും ഒരേമുറിയിലായിരുന്നു ഉറങ്ങിയിരുന്നത്. രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യാൻ പോകണമെങ്കിൽ ഒരാൾക്ക് അടുത്തയാളുടെ മുകളിലൂടെ ചാടണമായിരുന്നുവെന്നും അക്ഷയ് കുമാർ പറഞ്ഞിരുന്നു.