
കൊച്ചി: നിർമാതാക്കളുടെ സംഘടനയ്ക്കുള്ളിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷറർ ലിസ്റ്റിൻ സ്റ്റീഫൻ. സംഘടനയുടെ ഏറ്റവും പ്രിയപ്പെട്ട അംഗങ്ങളാണ് ആന്റണി പെരുമ്പാവൂരും ജി. സുരേഷ് കുമാറും. ഇരുവരും ഇപ്പോഴും സംഘടനയ്ക്കൊപ്പം തന്നെയാണെന്നും ലിസ്റ്റിൻ വ്യക്തമാക്കി.
‘ആന്റോ ജോസഫ് തിരക്കിലായതിനാലാണ് വൈസ് പ്രസിഡന്റുമാർ കാര്യം വ്യക്തമാക്കിയത്. അന്ന് അവർ പറഞ്ഞ കാര്യങ്ങളാണ് ചില അസ്വാരസ്യങ്ങൾക്ക് വഴിവെച്ചത്. ഏറ്റവും പ്രിയപ്പെട്ട അംഗങ്ങളാണ് ആന്റണി പെരുമ്പാവൂരും ജി. സുരേഷ് കുമാറും. ഇരുവരും ഒരു ടേബിളിന് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്നമായിരുന്നു. ഒരാളുടെ ബജറ്റിനെ സംബന്ധിച്ച കാര്യം സുരേഷ് കുമാർ പറഞ്ഞതാണ് ആന്റണിയെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇടാൻ പ്രേരിപ്പിച്ചത് എന്നാണ് മനസ്സിലാക്കുന്നത്. തിയേറ്ററുകളിൽ ചിത്രം എത്തുന്നിന് മുമ്പ് നിരവധി ബിസിനസ്സുകൾ ചെയ്യാനുണ്ട്. അതിനിടയിൽ പല കാര്യങ്ങളും പുറത്തുപറയുമ്പോൾ അവർക്കുണ്ടാകുന്ന ബുദ്ധിമുട്ട് രേഖപ്പെടുത്തിയതാകാം. നിർമാതാക്കൾക്കിടയിൽ ഒരു പ്രശ്നവുമില്ല.
ആന്റണി പെരുമ്പാവൂരുമായി സംസാരിച്ചതാണ്. അസോസിയേഷൻ എടുക്കുന്ന ഏത് തീരുമാനത്തിനും ഒപ്പം നിൽക്കുന്ന ആളാണ് ആന്റണി. സുരേഷ് കുമാറും ഒരു അഭിനേതാവിനേയും ഉദ്ദേശിച്ച് പറഞ്ഞതല്ല. സംഘടനയെ സംബന്ധിച്ച് ജൂനിയറായ ആളുകളും സീനിയറായ ആളുകളുമുണ്ട്. ഇന്ന് രാവിലേയും ഇന്നലേയും സുരേഷ് കുമാറുമായി സംസാരിച്ചിരുന്നു. ആരേയും വേദനിപ്പിക്കാൻ വേണ്ടിയല്ല അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
2024 മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും നല്ല വര്‍ഷങ്ങളില്‍ ഒന്നായിരുന്നു. അങ്ങിനെയൊരു വര്‍ഷത്തില്‍ നിന്ന് 2025-ല്‍ എത്തുമ്പോള്‍ വ്യവസായ സാധ്യത കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തില്‍ വിഷയം നിര്‍മാതാക്കളുടെ സംഘടന ചര്‍ച്ച ചെയ്തു. സംയുക്ത യോഗം നടന്നിരുന്നു. ഈ യോഗത്തില്‍ ഫിയോക്, ഡിസ്ട്രിബ്യൂടേഴ്സ് അസോസിയേഷൻ പ്രതിനിധികളെല്ലാം പങ്കെടുത്തിരുന്നു. ആന്റണി പെരുമ്പാവൂരിനേയും വിളിച്ചിരുന്നു. എന്നാല്‍, അന്ന് അദ്ദേഹത്തിന് എത്താന്‍ സാധിച്ചില്ല.
ഈ വിഷയങ്ങളൊക്കെ ചൂണ്ടിക്കാട്ടി നിര്‍മാതാക്കളുടെ സംഘടന അമ്മയ്ക്ക് കത്തയച്ചിരുന്നു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കള്‍ക്ക് ഷൂട്ടിങ് സമയത്ത് 30 ശതമാനം തുക നല്‍കാമെന്നാണ് കത്തില്‍ പറയുന്നത്. പിന്നീട്, ഡബ്ബിങ് സമയത്ത് 30 ശതമാനവും ബാക്കി 40 ശതമാനം റിലീസിനോടനുബന്ധിച്ചും നല്‍കാമെന്ന് വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ എല്ലാ ഉത്തരവാദിത്വവും സംഘടനയേല്‍ക്കും. എന്നാല്‍, ഇക്കാര്യത്തില്‍ ജനറല്‍ ബോഡിയ്ക്കുശേഷം മറുപടി നല്‍കാമെന്നായിരുന്നു അമ്മയുടെ മറുപടി’, ലിസ്റ്റിൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]