
എന്തുകൊണ്ട് നവാഗതർ
= ആദ്യസിനിമ ഓരോ സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും സ്വപ്നമായിരിക്കും. അതുകൊണ്ടുതന്നെ അതിൽ തങ്ങളുടെ കഴിവിന്റെ പരമാവധി ഉപയോഗിക്കാൻ അവർ ശ്രമിക്കും. വലിയ മുന്നൊരുക്കങ്ങൾ നടത്തിയിരിക്കും. ഒരു നല്ല സിനിമ പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ് ഞാൻ അവർക്കൊപ്പം ചേരുന്നത്. ചില ചിത്രങ്ങളിൽ നമ്മൾക്കും വലിയ പ്രതീക്ഷയായിരിക്കും. മാത്രമല്ല, ഇത്തരം ചിത്രങ്ങൾ ചെലവുകുറഞ്ഞതും എളുപ്പത്തിൽ ചെയ്തുതീർക്കാൻ കഴിയുന്നതുമാണ്. വലിയ മുതൽമുടക്കില്ലാത്തതിനാൽ എന്റെ ഭൂരിഭാഗം ചിത്രങ്ങളും തിയേറ്ററിൽനിന്നോ അല്ലാതെയോ ലാഭം നേടിയവയാണ്. എന്നെ സംബന്ധിച്ച് ഇതിലും വലിയ നേട്ടം പുതിയതും പഴയതുമായ സംവിധായകരിൽനിന്ന് ചില പാഠങ്ങൾ പഠിക്കാൻ കഴിയുന്നുവെന്നതാണ്. ഭാവിയിൽ ഞാൻ സംവിധാനംചെയ്യുമ്പോൾ ഇത്തരത്തിലുള്ള അനുഭവങ്ങൾ ഗുണകരമാവും.
സംവിധായകർക്ക് എളുപ്പത്തിൽ സിനിമയിൽ എത്താൻ കഴിയുന്ന സാഹചര്യമാണിപ്പോൾ. പക്ഷേ, പലരും നിലനിൽക്കുന്നില്ല.
= ശരിയാണ്. മുമ്പൊക്കെ പത്തോ ഇരുപതോ സിനിമകളിൽ സംവിധാനസഹായിയായി പ്രവർത്തിച്ചശേഷമാണ് ഒരാൾ സ്വതന്ത്രസംവിധായകനാവുന്നത്. ഇപ്പോൾ ഒരു സിനിമയിൽ സഹായിയായിക്കഴിഞ്ഞാൽ സ്വന്തം സിനിമയെക്കുറിച്ച് ആലോചന തുടങ്ങും. മറ്റൊന്നുമല്ല, സിനിമയും സാങ്കേതികവിദ്യകളും പഠിക്കാൻ എളുപ്പമാണിപ്പോൾ. അതുകൊണ്ടാണങ്ങനെ. പലരും ആദ്യസിനിമയ്ക്കുശേഷം അപ്രത്യക്ഷരാവുന്നുണ്ട്. പക്ഷേ, നിലനിൽക്കുന്നവരുമുണ്ട്. ഷോർട്ട് ഫിലിം കഴിവുതെളിയിക്കാനുള്ള വലിയൊരു സാധ്യതയാണ്. ബേസിലിനെ നോക്കൂ. അദ്ദേഹം ചെയ്ത ഒരു ഷോർട്ട് ഫിലിം കണ്ടാണ് ഏട്ടൻ (വിനീത് ശ്രീനിവാസൻ) അയാളെ സഹായിയായി ഒപ്പം കൂട്ടിയത്. ഇപ്പോൾ ബേസിൽ ചെയ്യുന്ന ചിത്രങ്ങൾ നോക്കൂ. മലയാളത്തിലെ എണ്ണംപറഞ്ഞ സംവിധായകനല്ലേ അയാൾ. ജൂഡ് ആന്റണി, അരുൺ ഡി. ജോസ് അങ്ങനെ ഒട്ടേറെപ്പേർ ഇത്തരത്തിൽ കഴിവുതെളിയിച്ചവരാണ്.
എന്താണ് ധ്യാനിനെ സംബന്ധിച്ച് സിനിമ
= സിനിമയെ മൊത്തത്തിൽ ഞാൻ ഇഷ്ടപ്പെട്ടുതുടങ്ങിയത് സമീപകാലത്താണ്. ശരിക്കും ഒരു ക്യാമറാമാൻ ആവാനായിരുന്നു ആദ്യകാലത്തെ താത്പര്യം. ഇൻസ്റ്റിറ്റ്യൂട്ടിൽപോയി സിനിമ പഠിച്ചതും ആ ലക്ഷ്യം മുന്നിൽക്കണ്ടുതന്നെ. അഭിനയം ഒരിക്കലും ആഗ്രഹിച്ചതല്ല. ആ വഴിയിലേക്ക് എന്നെ എത്തിച്ചത് ഏട്ടൻ വിനീത് ശ്രീനിവാസനാണ്. ഏട്ടൻ മൂന്നാമത്തെ സിനിമയായ തിര സംവിധാനംചെയ്തപ്പോൾ എന്നെ അതിലെ നായകനാക്കി. പിന്നെ ഞാൻ പല ചിത്രങ്ങളിലും അഭിനയിച്ചു. ഇപ്പോൾ ഞാൻ അഭിനയിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷേ, എന്റെ ഇപ്പോഴത്തെ പ്രധാന മോഹം സംവിധായകനാവുക എന്നതുതന്നെയാണ്. വൈകാതെ ഞാൻ ആ വഴിയിലേക്കു തിരിയും. ക്യാമറാമാൻ എന്ന മോഹവും ഉള്ളിൽത്തന്നെയുണ്ട്.
പുതിയ ചിത്രങ്ങളായ ‘ചീനാട്രോഫി’യെക്കുറിച്ചും ‘ബുള്ളറ്റ് ഡയറി’യെക്കുറിച്ചും പറയാമോ
= ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളാണ് രണ്ടും. ടി.പി. ബാലഗോപാലൻ എം.എ. പോലെ രസിച്ചുകണ്ടിരിക്കാൻ കഴിയുന്ന ചിത്രമാണ്
ചീനാട്രോഫി. രസകരമാണ് അതിലെ കഥ. അച്ചപ്പവും കുഴലപ്പവും മറ്റും വിറ്റ് ജീവിക്കുന്ന സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് ചൈനയിൽനിന്നൊരു യുവതി വന്നെത്തുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ വളരെ രസകരമായിട്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അനിൽ ലാലാണ് സംവിധായകൻ. കണ്ണൂരിൽ ചിത്രീകരിച്ച ബുള്ളറ്റ് ഡയറീസും ഗ്രാമീണചിത്രമാണ്. ഒരു ബൈക്ക് മെക്കാനിക്കിന്റെ ബുള്ളറ്റ് കളഞ്ഞുപോവുന്നതും അതു തേടിയുള്ള യാത്രയുമാണ് ഇതിവൃത്തം. രാജേഷ് മണ്ടൂരാണ് സംവിധായകൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]