
ജനങ്ങൾക്ക് ഭരത്ചന്ദ്രനെ ആണ് ആവശ്യമെങ്കിൽ താൻ ഭരത്ചന്ദ്രനായിത്തന്നെ ജീവിക്കുമെന്ന് സുരേഷ് ഗോപി. സഹപ്രവർത്തകരും കൂട്ടുകാരും ചേർന്ന് തിരുവനന്തപുരത്തു വച്ചു നടത്തിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്.
‘കമ്മിഷണർ’ ചെയ്യുന്നത് വരെ ജീവിതത്തിൽ ‘പോടാ’ എന്നൊരു വാക്ക് പോലും താൻ ഉപയോഗിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. എന്തൊരു നല്ല പൊന്നുമോൻ ആയിരുന്നു ഇവനെന്ന് അമ്മ ഇപ്പോഴും പറയും. എന്നെ തല്ലാൻ ആളെ അയച്ചിട്ടുള്ള ആളാണ് സുരേഷ്കുമാർ, അതും ചെയ്യാത്ത തെറ്റിന്. എന്റെ തല്ലു കൊള്ളാൻ പറ്റില്ല എന്ന് പറഞ്ഞവരുടെ തല്ലല്ല, അവരോടൊപ്പം സ്ക്രീൻ സ്പേസ് ഷെയർ ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നാണ് ഞാൻ പറഞ്ഞത്. അത് ഇനിയും അങ്ങനെ തന്നെ. അത് മാത്രമാണ് അന്ന് നടന്നത്. അത് പറഞ്ഞതിന് അന്ന് റഹ്മാനെ പൊക്കിക്കൊണ്ട് നടന്ന സുരേഷ് കുമാർ ആണ് ഇന്ന് കേരളത്തിൽ മുഴുവൻ എന്റെ ഇരട്ട സഹോദരനായി അറിയപ്പെടുന്ന ഈ സുരേഷ് കുമാറെന്നും സുരേഷ് ഗോപി പറഞ്ഞു.
അന്ന് റൂമിനകത്ത് പേടിച്ചിരുന്നു ഫോൺ എടുത്ത് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറഞ്ഞ ഇടത്തുനിന്ന് കമ്മിഷണറിലൂടെ ഞാൻ പരിണമിച്ചു വന്നെങ്കിൽ ഇന്ന് സുരേഷ് കുമാർ എന്നെ തല്ലാൻ ആളുകളെ വിട്ടാൽ ആ ആളുകളെയും ഞാൻ തല്ലി ഓടിക്കും, സുരേഷ് കുമാറിന്റെ നെഞ്ചും ഞാൻ ഇടിച്ചു തകർക്കും. അതിലേക്ക് എന്നെ വളർത്തിയത് രൺജി പണിക്കരുടെ പേനയും ഷാജിയുടെ കയ്യിലിരിപ്പുമാണ്.
ഭരത്ചന്ദ്രന്റെ ശുണ്ഠി എന്റെ രക്തത്തിൽ അല്ല, ഹൃദയത്തിലുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ആരോപണശരങ്ങളുമായി വരുന്നവർ ആ ശരങ്ങൾ സ്വന്തം നെഞ്ചത്ത് കുത്തിത്തറച്ചാൽമതി. അതിവിടെ ഏൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരത്ചന്ദ്രനെ ആണ് ജനതയ്ക്ക് ആവശ്യം എങ്കിൽ ഞാൻ ഭരത്ചന്ദ്രനായി ജീവിക്കും, ഭരത്ചന്ദ്രനായി പെരുമാറും, ഭരത്ചന്ദ്രനായി എന്റെ ഉത്തരവാദിത്വം നിർവഹിക്കും, ഭരത്ചന്ദ്രനായി തന്നെ മരിക്കും എന്ന് വാക്കുനൽകുകയാണ്. തന്റെ ഹൃദയത്തിൽ നിന്നുണ്ടാകുന്ന വികാരം അടിച്ചമർത്തിയിട്ടില്ല, മറച്ചുവച്ചിട്ടില്ല. ഇഷ്ടമില്ലാത്ത എന്തുകാര്യവും ഞാൻ തുറന്നുപറഞ്ഞിട്ടുണ്ട്.
ഇപ്പോൾ പലരും കുറ്റം പറയുന്നുണ്ട്, ‘അമ്മ’യിൽ ചെന്നപ്പോൾ എല്ലാവർക്കും എന്തൊരു സ്നേഹം, ഇവരൊക്കെ ഇലക്ഷൻ പ്രചരണകാലത്ത് എവിടെപ്പോയെന്ന്. ഞാനാണ് അവരെ വിലക്കിയത്. ഈ പരിഹാസം ഏറ്റുവാങ്ങാൻ അവരൊരു പാപവും ചെയ്തിട്ടില്ല. എന്നിട്ടും അവർ പിന്തുണച്ചിട്ടുണ്ട്. അവരുടെ ആ അഭിപ്രായപ്രകടനങ്ങൾക്ക് അവരുടെ സിനിമാജീവിതം തകർത്തു കളയുന്നൊരു സംവിധാനം മലയാള സിനിമയിലുണ്ടെങ്കിൽ അതിന്റെ ഒടുക്കം തുടങ്ങിക്കഴിഞ്ഞു. ജീവത്യാഗം ചെയ്യേണ്ടി വന്നാലും ശരി തന്നെ അത് ഒടുക്കിയിരിക്കും. ഇതൊന്നും ഒരു മന്ത്രിയായി ഞാൻ സംസാരിക്കുന്നതല്ല. സിനിമയിൽനിന്ന് ഒരുപാട് ചവിട്ടും കുത്തും ഏറ്റുവാങ്ങിയ ആളാണ് ഞാൻ. ഒരച്ഛനായും മകനായും ഞാൻ ആ വേദന നിങ്ങൾക്കു മുന്നിൽ പറയും.’’ സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]