
ഇന്ത്യൻ സിനിമാ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത താരമാണ് . ബോളിവുഡിനെയും ആരാധകരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയാണ് നടൻ സുശാന്ത് സിങ്ങ് രജ്പുത് ജീവിതത്തോട് വിട പറഞ്ഞത്. ഇന്നും സുശാന്തിന്റെ മരണം നൽകിയ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല താരത്തെ സ്നേഹിക്കുന്നവർ. സുശാന്ത് അന്തരിച്ച് നാലുവർഷമാവുമ്പോൾ അദ്ദേഹത്തേക്കുറിച്ചുള്ള ഒരു ഓർമ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ അഭിഷേക് കപൂർ.
സുശാന്ത് സിംഗ് രജ്പുതിനെ നായകനാക്കി കൈ പോ ചെ, കേദാർനാഥ് എന്നീ ചിത്രങ്ങൾ സംവിധാനംചെയ്തയാളാണ് അഭിഷേക് കപൂർ. ഇതിൽ കേദാർനാഥിന്റെ ലൊക്കേഷനിൽ താൻ ശ്രദ്ധിച്ച ഒരു കാര്യത്തേക്കുറിച്ച് ഒരു അഭിമുഖത്തിലാണ് അഭിഷേക് പറഞ്ഞത്. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ സുശാന്ത് വളരെ അസ്വസ്ഥനായിരുന്നെന്നാണ് സംവിധായകൻ വെളിപ്പെടുത്തിയിരിക്കുന്നത്. തണുത്തുറഞ്ഞ കാലാവസ്ഥയിലും സുശാന്ത് തന്റെ ജോലിയിൽ കാണിച്ച ആത്മാർത്ഥത ചിത്രത്തിലെ നായികയായിരുന്ന സാറാ അലി ഖാനേപ്പോലും പ്രചോദിപ്പിച്ചെന്നും അഭിഷേക് കപൂർ ചൂണ്ടിക്കാട്ടി.
“കേദാർനാഥിന്റെ ചിത്രീകരണവേളയിൽ സുശാന്ത് ഒരുപാട് വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതായി കാണപ്പെട്ടു. അത്രയേറെ മാനസികവും ശാരീരികവുമായ ശക്തി ഉണ്ടായിരുന്നിട്ടും, സുശാന്ത് ഒറ്റപ്പെട്ടവനും നിസ്സഹായനുമായി കാണപ്പെട്ടു. അയാൾക്ക് ദിശ നഷ്ടപ്പെടുന്നതുപോലെ തോന്നി. ആ ദിവസങ്ങളിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. സ്വയം ഒറ്റപ്പെട്ടും നിസ്സഹായനായും കാണപ്പെട്ടു. എന്തും നേരിടാനുള്ള ശാരീരികവും മാനസികവുമായ ശക്തി അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം വലിയൊരാളായിരുന്നു. തണുത്തുറഞ്ഞ കാലാവസ്ഥയിലും ആത്മാർത്ഥമായി സുശാന്ത് ജോലിചെയ്തു. ഇത് നായിക സാറയേയും പ്രചോദിപ്പിച്ചു.”
“ഞങ്ങൾ ഓഡിഷൻ ചെയ്യുമ്പോൾ സുശാന്തിന് അമിത വണ്ണം ഉണ്ടായിരുന്നു. ഞാൻ അവനെ ഒരു അമേരിക്കൻ നടൻ്റെ ചിത്രം കാണിച്ചിട്ട് പറഞ്ഞു, ‘ നിങ്ങൾ ഇതുപോലെയാവുകയാണ് വേണ്ടത്, കാരണം നീ ഒരു ക്രിക്കറ്റ് കളിക്കാരനാണെന്ന്. എന്റെ ഒരേയൊരു വ്യവസ്ഥയും അതായിരുന്നു. അവൻ അധികം സംസാരിക്കുന്ന ആളായിരുന്നില്ല. മൂന്നുമാസത്തിനുള്ളിൽ, അവൻ വളരെ കഠിനാധ്വാനം ചെയ്തു. ക്രിക്കറ്റ് പരിശീലനത്തിനും ജിം പരിശീലനത്തിനും വേണ്ടി രാവിലെ ആറ് മണിക്കുതന്നെ ഹാജരാകുമായിരുന്നു.” അഭിഷേക് ഓർത്തെടുത്തു.
2020 ജൂൺ 14 നാണ് മുബൈയിലെ സുശാന്തിന്റെ വസതിയിലെ കിടപ്പുമുറിയിൽ താരത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ആരാധകരെയും ബോളിവുഡിനെയും ഒരുപോലെ ഞെട്ടിച്ച മരണം ആത്മഹത്യ തന്നെയെന്നായിരുന്നു പ്രാഥമികനിഗമനമെങ്കിലും സുശാന്ത് എന്തിനിത് ചെയ്തുവെന്ന് ആർക്കും തന്നെ ഉത്തരമുണ്ടായിരുന്നില്ല. സുശാന്ത് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും മരുന്നുകൾ കഴിച്ചിരുന്നുവെന്നുമെല്ലാം അഭിപ്രായങ്ങൾ പുറത്ത് വന്നു. ബോളിവുഡിലെ പല പ്രമുഖരുടെയും പേരുകൾ താരത്തിന്റെ മരണത്തിന് കാരണക്കാരെന്ന നിലയിൽ ഉയർന്നു വന്നു. പല വമ്പന്മാരുടെയും സിനിമകളിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ വേദനയും കോവിഡും തുടർന്നു വന്ന ലോക്ഡൗണും ഒറ്റപ്പെടലിലേക്ക് നയിച്ചതുമാണ് താരത്തിന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു ആരോപണം. ഇതോടെ ബോളിവുഡിലെ പരസ്യമായ രഹസ്യമായ സ്വജനപക്ഷപാതവും ചർച്ചയായി.
2020 സെപ്റ്റംബർ 29-ന് താരത്തിന്റെ മരണം ആത്മഹത്യതന്നെയെന്ന് വ്യക്തമാക്കി എയിംസിലെ ഡോക്ടർമാരുടെ സമിതി വിശദമായ റിപ്പോർട്ട് സി.ബി.ഐയ്ക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. സുശാന്തിന്റെ മരണത്തിൽ സി.ബി.ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കൊലപാതക കുറ്റം ചുമത്തിയായിരുന്നു അന്വേഷണം. ഇതുവരെയും കേസിൽ ചാർജ് ഷീറ്റ് നൽകുകയോ അന്വേഷണം അവസാനിപ്പിക്കുകയോ ചെയ്തിട്ടില്ല. അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ചും ഒരു വിവരവും പുറത്തുവിടുന്നുമില്ല. താരം ജീവനൊടുക്കിയതാണെന്ന് പറഞ്ഞ് അന്വേഷണ ഏജൻസികൾ കയ്യൊഴിയുമ്പോഴും ഇത് അംഗീകരിക്കാൻ ആരാധകർ തയ്യാറല്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന് തന്നെയാണ് ഇവർ ആവർത്തിക്കുന്നത്. സുശാന്തിന് നീതി തേടിയുള്ള ക്യാമ്പെയ്നുകൾ ഇപ്പോഴും സജീവമാണ്. ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി തുടരുകയാണ് സുശാന്തിന്റെ മരണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]