
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിജയ് ആന്റണിയെ നായകനാക്കി എസ്.ഡി. വിജയ് മിൽട്ടൺ സംവിധാനംചെയ്ത മഴൈ പിടിക്കാത മനിതൻ എന്ന ചിത്രം റിലീസ് ചെയ്തത്. ഒരു ആനിമേറ്റഡ് രംഗത്തിന്റെ പേരിൽ സിനിമ ഇപ്പോൾ ഒരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ മറ്റാരോ കൂട്ടിച്ചേർത്തതാണ് ആനിമേറ്റഡ് രംഗം എന്ന വിജയ് മിൽട്ടന്റെ തുറന്നുപറച്ചിലാണ് വിവാദങ്ങൾക്ക് ആധാരം.
‘മഴൈ പിടിക്കാത മനിതൻ’ സിനിമയുടെ പ്രത്യേക പ്രീമിയർ ഷോ കാണാൻ വിജയ് മിൽട്ടനും എത്തിയിരുന്നു. അപ്പോഴാണ് ചിത്രത്തിലെ ഒരിടത്ത് ഉൾപ്പെടുത്തിയിരുന്ന ആനിമേറ്റഡ് ക്ലിപ്പ് കണ്ട് അദ്ദേഹം അമ്പരന്നത്. താമസിയാതെ ഈ വീഡിയോ വൈറലാവുകയുംചെയ്തു. തുടർന്ന് ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലഭിനയിച്ച ശരത്കുമാർ നിർമാതാക്കളുമായി സംസാരിച്ച് ഈ ക്ലിപ്പ് നീക്കംചെയ്യാനുള്ള നീക്കം നടത്തുകയും ചെയ്തു.
ഈ സംഭവത്തിന് പിന്നാലെയാണ് വിശദീകരണവുമായി വിജയ് ആന്റണി രംഗത്തെത്തിയത്. “അത് ഞാനല്ല. ‘മഴൈ പിടിക്കാത മനിത’നിൽ അനുമതിയില്ലാതെ രണ്ട് മിനിറ്റുള്ള ഒരു ക്ലിപ്പ് സിനിമയിൽ ചേർത്തതിൽ എന്റെ സഹോദരൻ സംവിധായകൻ വിജയ് മിൽട്ടൺ ഏറെ ദുഃഖിതനായിരുന്നു. അത് ഞാനല്ല. ഇത് സലിം 2 എന്ന സിനിമയല്ല.” വിജയ് ആന്റണി പറഞ്ഞു.
വിജയ് ആന്റണിക്ക് നന്ദി അറിയിച്ച് സംവിധായകൻ വിജയ് മിൽട്ടനും രംഗത്തെത്തി. ഇങ്ങനെയൊരു വിശദീകരണം നൽകിയതിൽ വിജയ് ആന്റണിയോട് നന്ദി പറയുന്നുവെന്ന് മിൽട്ടൻ നടന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് എഴുതി. “എനിക്കും നിർമാതാവിനും ഇടയിലുള്ള പ്രശ്നം പരിഹരിച്ചു. ശരത്കുമാറിനോട് നന്ദി പറയുന്നു. ഓഗസ്റ്റ് ഒൻപത് മുതൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ തൂഫാൻ റിലീസ് ചെയ്യും. നടന്ന അനീതിക്കെതിരെ ശബ്ദമുയർത്തിയ എല്ലാവരോടും നന്ദിയുണ്ട്.” വിജയ് മിൽട്ടൺ കൂട്ടിച്ചേർത്തു.
നായകൻ ആരാണ്, എന്താണയാളുടെ പശ്ചാത്തലം തുടങ്ങിയ ചോദ്യങ്ങൾവെച്ചാണ് തിരക്കഥ രചിച്ചതെന്ന് വിജയ് മിൽട്ടൺ നേരത്തേ പറഞ്ഞിരുന്നു. ഇതുകൂടാതെ വേറെയും ചോദ്യങ്ങൾ തിരക്കഥയിൽ ഉൾപ്പെടുത്തിയിരുന്നു. ആദ്യ ഷോയിൽ എല്ലാ സസ്പെൻസും കളയുന്ന രീതിയിൽ ഒരു ദൃശ്യം ഉണ്ടായിരുന്നു. ആദ്യമേതന്നെ അങ്ങനെയൊക്കെ പറഞ്ഞാൽ ആരെങ്കിലും സിനിമ കാണുമോ? സെൻസർ കഴിഞ്ഞ ചിത്രത്തിന്റെ ആദ്യം ഒരുമിനിറ്റ് ഫൂട്ടേജ് ചേർത്തത് ആരെന്ന് അറിയില്ല. സംവിധായകനോടുപോലും ചോദിക്കാതെ, ഒരു സിനിമയെ ഇല്ലാതാക്കുകയാണ് ചെയ്തത്. ആദ്യത്തെ ആ രംഗങ്ങൾ മറന്നതിനുശേഷം സിനിമ കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.
ദാലി ധനഞ്ജയ, സത്യരാജ്, പൃഥ്വി ആമ്പർ, മേഘ ആകാശ് എന്നിവരാണ് ചിത്രത്തിൽ മറ്റുവേഷങ്ങളിൽ. അതേസമയം ചിത്രത്തിന് തിയേറ്ററുകളിൽനിന്ന് മോശം പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]