
കൊച്ചി ആസ്ഥാനമായ പ്രമുഖ വസ്ത്ര നിർമാതാക്കളും കുട്ടികളുടെ വസ്ത്ര നിർമാണ, കയറ്റുമതി രംഗത്ത് ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നുമായ കിറ്റെക്സ് ഗാർമെന്റ്സിന്റെ (Kitex Garments) വാർഷിക വരുമാനം (Total Consolidated Income) ചരിത്രത്തിലാദ്യമായി 1,000 കോടി രൂപ ഭേദിച്ചു. ഇക്കഴിഞ്ഞ മാർച്ച് 31ന് സമാപിച്ച 2024-25 സാമ്പത്തിക വർഷത്തിൽ 1001.34 കോടി രൂപയുടെ സംയോജിത മൊത്ത വരുമാനമാണ് കമ്പനി കൈവരിച്ചത്. തൊട്ടുമുൻവർഷം 631.17 കോടി രൂപയായിരുന്നു. കഴിഞ്ഞവർഷത്തെ സംയോജിത ലാഭം (Consolidated net profit) 55.83 കോടി രൂപയിൽ നിന്ന് 143.14% കുതിച്ച് 135.74 കോടി രൂപയിലുമെത്തി.
കഴിഞ്ഞവർഷത്തെ അവസാനപാദമായ ജനുവരി-മാർച്ചിൽ സംയോജിത ലാഭം മുൻവർഷത്തെ സമാനപാദത്തിലെ 19.74 കോടി രൂപയിൽ നിന്ന് 61.15% മുന്നേറി 31.81 കോടി രൂപയായെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി. കഴിഞ്ഞപാദ മൊത്ത വരുമാനം 176.29 കോടി രൂപയിൽ നിന്ന് 72.94% ഉയർന്ന് 304.85 കോടി രൂപയായി.
കമ്പനിയുടെ പ്രവർത്തനമികവും പ്രവർത്തന വിപുലീകരണവും അനുകൂലമായ ആഗോള വിപണി സാഹചര്യവും മികച്ച ലാഭവും വരുമാനവും നേടാൻ സഹായകമായെന്ന് കിറ്റെക്സ് ഗാർമെന്റ്സ് ചെയർമാൻ സാബു ജേക്കബ് ‘മനോരമ ഓൺലൈനിനോട്’ പ്രതികരിച്ചു. വസ്ത്ര കയറ്റുമതി രംഗത്തെ പ്രമുഖരായ ബംഗ്ലദേശ്, ചൈന എന്നിവിടങ്ങളിൽ നിന്ന് ബിസിനസുകളും ഓർഡറുകളും ഇന്ത്യയിലേക്ക് മാറുകയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്കം (Reciprocal Tariff) കോടതി മരവിപ്പിച്ചതിനെ താൽകാലികമായാണ് കാണുന്നത്. പകരച്ചുങ്കം റദ്ദാക്കിയാലും ഇല്ലെങ്കിലും നിലവിലെ വിപണി സാഹചര്യം ഇന്ത്യയ്ക്കാണ് അനുകൂലം.
ഇന്ത്യ യുകെയും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിലേർപ്പെടുന്നതും (Free Trade Agreement /FTA) കിറ്റെക്സിന് നേട്ടമാകുമെന്ന് അദ്ദേഹം പറഞ്ഞു. യുഎസിന് പുറമെ യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കിറ്റെക്സ് വിപണി വിപുലീകരിച്ചിട്ടുണ്ട്. യുകെയുമായുള്ള കരാർ വഴി ഇറക്കുമതിച്ചുങ്കം പൂജ്യമായി (0% import tariff) മാറും. യുഎസുമായുള്ള കരാറിലും പ്രതീക്ഷിക്കുന്നത് പൂജ്യം തീരുവയാണ്. നിലവിൽ ബംഗ്ലദേശിന് യൂറോപ്പിൽ പൂജ്യം തീരുവ എന്ന നേട്ടമുണ്ട്. ഇന്ത്യക്കും ആ ആനുകൂല്യം കിട്ടുന്നതോടെ വിപണിയിൽ നമുക്ക് കൂടുതൽ നേട്ടം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കിറ്റെക്സ് തെലങ്കാനയിൽ 3,500 കോടി രൂപ നിക്ഷേപ ലക്ഷ്യത്തോടെ തെലങ്കാനയിൽ തുടക്കമിട്ട അപ്പാരൽ പാർക്കിന്റെ (Kitex Apparel Parks) ആദ്യഘട്ടം കമ്മിഷൻ ചെയ്തിരുന്നു. അടുത്തവർഷമാണ് രണ്ടാംഘട്ട കമ്മിഷനിങ്. യുഎസിലേക്കും യൂറോപ്പിലേക്കുമുള്ള ഓർഡറുകൾക്കനുസരിച്ച് കയറ്റുമതി ഉറപ്പാക്കാൻ പാർക്കിന്റെ പ്രവർത്തനം കരുത്താകും. മൊത്തം 25,000ലേറെ തൊഴിലവസരങ്ങളുള്ളതാണ് ഈ ഫാക്ടറി. പാർക്കിന്റെ പ്രവർത്തനം പൂർണസജ്ജമാകുന്നതോടെ വരുമാനം 5,000 കോടി രൂപ കടക്കുമെന്നാണ് പ്രതീക്ഷകൾ.
കഴിഞ്ഞപാദത്തിൽ കിറ്റെക്സിന്റെ പ്രതി ഓഹരി ലാഭം (Earnings per share/ EPS) 1.01 രൂപയിൽ നിന്ന് 1.66 രൂപയായും വാർഷികാടിസ്ഥാനത്തിൽ 2.85 രൂപയിൽ നിന്ന് 6.95 രൂപയിലേക്കും മെച്ചപ്പെട്ടിട്ടുണ്ട്. മികച്ച പ്രവർത്തന ഫലത്തിന്റെ പശ്ചാത്തലത്തിൽ ഓഹരി ഉടമകൾക്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഓഹരിക്ക് 0.50 രൂപ വീതം അന്തിമ ലാഭവിഹിതം (final dividend) ശുപാർശ ചെയ്തിട്ടുണ്ട്. 10 വർഷം മുമ്പ് 442 കോടി രൂപയായിരുന്ന വാർഷിക വരുമാനമാണ് കിറ്റെക്സ് കഴിഞ്ഞവർഷം 1,000 കോടി രൂപയ്ക്ക് മുകളിലേക്ക് ഉയർത്തിയത്.
വ്യാഴാഴ്ച ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ച ശേഷമാണ് കിറ്റെക്സ് പ്രവർത്തനഫലം പുറത്തുവിട്ടത്. എന്നാൽ, ഓഹരി ഇന്ന് വ്യാപാരം പൂർത്തിയാക്കിയത് 5% കുതിച്ച് അപ്പർ-സർക്യൂട്ടിൽ 293.59 രൂപയിൽ. ഈമാസം 23ന് രേഖപ്പെടുത്തിയ 324.42 കോടി രൂപയാണ് കിറ്റെക്സ് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച 2024 ജൂൺ 4ലെ 59 രൂപയും. അതായത്, കഴിഞ്ഞ ഒരുവർഷത്തിനിടെ 330% കുതിപ്പ്. ഒരുവർഷത്തിനിടെ കമ്പനിയുടെ വിപണിമൂല്യം ((Market Cap) മുന്നേറിയത് 1,421 കോടി രൂപയിൽ നിന്ന് 5,857 കോടി രൂപയിലേക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)