ന്യൂഡൽഹി∙ ബാങ്ക് നിക്ഷേപകങ്ങൾക്കും ലോക്കറുകൾക്കും ഒരേ സമയം 4 നോമിനികളെ (അവകാശികളെ) വരെ വയ്ക്കാൻ അവസരം നൽകാൻ ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി. രാഷ്ട്രപതി അനുമതി നൽകുന്നതോടെ ബിൽ നിയമമാകും. ലോക്സഭ മുൻപ് പാസാക്കിയ ബിൽ ഇന്നലെയാണ് രാജ്യസഭ പാസാക്കിയത്.

ബാങ്കിങ്ങുമായി ബന്ധപ്പെട്ട 1934ലെ, ആർബിഐ നിയമം, 1949ലെ ബാങ്കിങ് നിയന്ത്രണ നിയമം, 1955ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, 1970ലെയും 1980ലെയും ബാങ്കിങ് കമ്പനീസ് നിയമം എന്നിവയിലാണ് ഇതടക്കമുള്ള ഭേദഗതികൾ നടപ്പാക്കിയത്. നിലവിൽ ലോക്കർ, ഡിപ്പോസിറ്റ് അക്കൗണ്ട് എന്നിവയ്ക്ക് ഒരു നോമിനിയാണ് അനുവദിച്ചിരിക്കുന്നത്. ഭേദഗതിയോടെ ഇത് 4 വരെയാകാം. 

അവകാശികളില്ലാത്ത നിക്ഷേപങ്ങൾ പെരുകുന്നതടക്കം ഒഴിവാക്കാനാണ് നടപടിയെന്നാണ് വിലയിരുത്തൽ. സഹകരണ ബാങ്കുകളുടെ ചെയർമാൻ ഒഴികെയുള്ള ഡയറക്ടർമാരുടെ കാലാവധി 8 വർഷം വരെയായിരുന്നത് 10 വർഷമാക്കും. 

കേരളത്തിൽ ഒരു തവണ 5 വർഷമാണ് കാലാവധി. രണ്ടു തവണ ഡയറക്ടറാകുന്ന വ്യക്തി എട്ടാം വർഷത്തിൽ സ്ഥാനമൊഴിയേണ്ട അവസ്ഥയുണ്ടായിരുന്നു. ഇതൊഴിവാകും. അർബൻ സഹകരണ ബാങ്കുകളിലും കേരള ബാങ്കിലും ഇത് ബാധകമാകും. 

English Summary:

The Banking Amendment Bill allows up to four nominees for bank deposits and lockers. This change simplifies inheritance and addresses the issue of unclaimed deposits, impacting depositors across India, including Kerala.