
ഇന്ത്യയിലെ മൊത്തം ബാങ്ക് വായ്പകളിൽ 15 ശതമാനത്തോളം ഭവന നിർമാണത്തിന് വേണ്ടിയുള്ളവയാണെന്നാണ് റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്ക്. എല്ലാവർക്കും പാർപ്പിടം എന്ന വികസന ലക്ഷ്യം നിറവേറ്റുന്നതിൽ ഭവന വായ്പ വലിയ പങ്കു വഹിക്കുന്നു. ഇതു പ്രോത്സാഹിപ്പിക്കാൻ 45 ലക്ഷം രൂപ വരെ നഗരങ്ങളിൽ കൊടുത്തിട്ടുള്ള വായ്പകൾ മുൻഗണന വിഭാഗത്തിൽപെടുത്താം (പ്രയോറിറ്റി സെക്ടർ) എന്നും റിസർവ് ബാങ്ക് നിഷ്കർഷിക്കുന്നു. ഗ്രാമങ്ങളിൽ വായ്പ പരിധി 35 ലക്ഷം ആണ്.
ഭൂമിയും കെട്ടിടവും ഈടായി കിട്ടുന്നു എന്നുള്ളതും മുൻഗണന വിഭാഗത്തിൽ വരുമെന്നുള്ള കാര്യവും താരതമ്യേന കുറഞ്ഞ പലിശയിൽ ഭവന വായ്പ കൊടുക്കാൻ ബാങ്കുകളെ പ്രേരിപ്പിക്കുന്നു. ഏകദേശം 30 ലക്ഷം കോടി രൂപയാണ് ഭവന വായ്പയായി ബാങ്കുകൾ കൊടുത്തതിൽ ഇപ്പോൾ ബാക്കിയായി നിൽക്കുന്നത്. 8 ലക്ഷം കോടിയോളം വായ്പാ മിച്ചവുമായി (ഔട്സ്റ്റാൻഡിങ് എമൗണ്ട്) ഭവന വായ്പ വിപണിയിലെ ഏറ്റവും ജനകീയമായ വകഭേദമാണ് ബാങ്കുകൾ നൽകുന്ന ‘ടോപ്-അപ്’ വായ്പ.
ബാങ്കുകൾക്കും ഇടപാടുകാർക്കും ഒരുപോലെ പഥ്യമായ ഘടനയാണ് ‘ടോപ്-അപ്’ വായ്പ. നേരത്തെ തന്നെ ഈ അധിക വായ്പ സംവിധാനം ഉണ്ടായിരുന്നെങ്കിലും ഇത് ഉദാരമാക്കിയത് മൂന്നു നാലു വർഷങ്ങൾക്കു മുൻപാണ്.
വീടു നിർമിക്കാനുള്ള വായ്പ പരിധി നിശ്ചയിക്കുമ്പോൾ ബാങ്കുകൾ പ്രധാനമായി നോക്കുന്നത് അപേക്ഷകന്റെ മാസ വരുമാനം, ക്രെഡിറ്റ് സ്കോർ, വീടു വയ്ക്കാനുള്ള മൊത്തം ചെലവ് എന്നിവയാണ്. ഈ ഘടകങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു കണക്ക് വായ്പ/ മൂല്യ (ലോൺ/വാല്യൂ) അനുപാതമാണ്. ഉദാഹരണമായി, വീട് നിർമിക്കാനുള്ള മൊത്തം ചെലവ് (ഭൂമിയുടെ വിലയടക്കം) 50 ലക്ഷമാണെങ്കിൽ ആർബിഐ നിഷ്കർഷിക്കുന്നത് വായ്പാ തുക പരമാവധി ഇതിന്റെ 90 ശതമാനമേ ആകാവൂ എന്നാണ്. ചെലവ് കൂടിയ വലിയ വീടുകളോ മറ്റോ ആണെങ്കിൽ വായ്പ മൊത്തം ചെലവിന്റെ 75% മാത്രമേ കൊടുക്കാവൂ.
പക്ഷേ, പരമാവധി വായ്പാ തുക എടുത്തവർക്ക് പോലും വായ്പ തിരിച്ചടവ് തുടങ്ങിക്കഴിഞ്ഞാൽ ഈ വായ്പ/ മൂല്യ അനുപാതം കുറയും. കൂടാതെ, വർഷങ്ങൾ കഴിയുംതോറും വീടിന്റെ മൂല്യം സാധാരണ ഗതിയിൽ കൂടും. വീണ്ടും പുതിയ വാല്യുവേഷൻ എടുത്താൽ അത് നേരത്തെയുള്ളതിനെക്കാൾ കൂടുതൽ ആയിരിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് ബാങ്കുകൾ ടോപ്-അപ് വായ്പ അനുവദിക്കാറുള്ളത്. ഈ വായ്പ വീടു മോടിപിടിപ്പാക്കാനോ, വീട്ടുപകരണങ്ങൾ വാങ്ങാനോ, മറ്റ് ഉപഭോഗ ആവശ്യങ്ങൾക്കോ എന്തിനു വേണമെങ്കിലും എടുക്കാം.
മറ്റെല്ലാ വ്യക്തിഗത വായ്പയെക്കാളും എളുപ്പത്തിലും ഭവന വായ്പയെക്കാളും അൽപംമാത്രം കൂടിയ പലിശ നിരക്കിലുമാണ് (8.5/9%) ബാങ്കുകൾ ടോപ്–അപ് കൊടുക്കുന്നത്. വായ്പയ്ക്കുള്ള ഈടും അപേക്ഷകന്റെ വിവരങ്ങളും ബാങ്കുകളുടെ കൈവശമുള്ളതുകൊണ്ട് വലിയ പേപ്പർ വർക്ക് കൂടാതെ ലഭ്യമാകും. ആർബിഐ ആവർത്തിച്ചു പറഞ്ഞിട്ടുള്ളത് ഈ വായ്പാ തുക ഊഹക്കച്ചവടത്തിലേക്ക് (ഓഹരി ട്രേഡിങ്) പോകരുതെന്നാണ്. ഈ നിർദേശം പാലിക്കേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്തമാണ്.
ഇടപാടുകാരെ സംബന്ധിച്ചിടത്തോളം താഴ്ന്ന പലിശ നിരക്ക് (മറ്റു വ്യക്തിഗത വായ്പ നിരക്കുകളെക്കാളും), നീണ്ട തിരിച്ചടവ് കാലാവധി (ഭവന വായ്പ കാലയളവോളം തന്നെ), പെട്ടെന്നുള്ള വായ്പ ലഭ്യത എന്നിവയാണ് ആകർഷണം. മറ്റു വ്യക്തിഗത/ഉപഭോഗ വായ്പകൾക്ക് ഇതിനെക്കാളും 2–3 ശതമാനമെങ്കിലും പലിശ കൂടും. തിരിച്ചടവു കാലാവധിയും കുറയും. അങ്ങനെ കൊടുക്കുന്നവർക്കും എടുക്കുന്നവർക്കും ഒരേ പോലെ സ്വീകാര്യമാണ് ടോപ് അപ് വായ്പ.
നമ്മുടെ സമ്പദ്ഘടനയുടെ വളർച്ചാ വീക്ഷണത്തിലും ഭവന ആസ്തിയുടെ അടിസ്ഥാനത്തിൽ നൽകപ്പെടുന്ന ഇത്തരം വായ്പകൾ വിപണിയിൽ പൊതുവേ ‘ഡിമാൻഡ്’ വർധിപ്പിക്കുന്നു എന്ന കാരണത്താൽ അഭികാമ്യം തന്നെ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: