വായ്പാത്തട്ടിപ്പ് നടത്തി എസ്ബിഐക്ക് 2,929.05 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ കേസെടുത്ത് സിബിഐയും. അനിൽ അംബാനിയുടെ കമ്പനികൾ വിവിധ ബാങ്കുകളിൽ നിന്ന് 17,000 കോടി രൂപയുടെ വായ്പകളെടുത്ത് തിരിമറി നടത്തിയെന്ന പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) നേരത്തേ കേസ് എടുത്ത് റെയ്ഡ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നിരുന്നു.
എസ്ബിഐയുടെ പരാതിയുമായി ബന്ധപ്പെട്ട് ഇന്നലെ അനിൽ അംബാനിയുടെ മുംബൈയിലെ വസതിയിലും മറ്റ് 5 കേന്ദ്രങ്ങളിലും സിബിഐയും റെയ്ഡ് നടത്തി.
എസ്ബിഐ ഇക്കഴിഞ്ഞ ജൂണിൽ അനിൽ അംബാനിക്കും അദ്ദേഹം പ്രമോട്ടറായിരുന്ന റിലയൻസ് കമ്യൂണിക്കേഷൻസിന്റെ വായ്പാ അക്കൗണ്ടുകൾക്കും തട്ടിപ്പ് മുദ്ര (ഫ്രോഡ്) രേഖപ്പെടുത്തി റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, സിബിഐ കേസ് എടുത്തതിൽ പ്രതികരണവുമായി അനിൽ അംബാനി രംഗത്തെത്തി. എസ്ബിഐ നൽകിയ പരാതി 10 വർഷം മുൻപുള്ള വിഷയത്തെക്കുറിച്ചാണെന്നും ആ സമയം അനിൽ അംബാനി റിലയൻസ് കമ്യൂണിക്കേഷൻസിന്റെ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്നെന്നും കമ്പനിയുടെ ദൈനംദിന തീരുമാനങ്ങളിൽ പങ്കില്ലായിരുന്നെന്നും വക്താവ് മുഖേന അദ്ദേഹം പ്രതികരിച്ചു.
കേസിൽ മറ്റ് 5 നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർമാരെ നടപടികളിൽ നിന്ന് ഒഴിവാക്കിയ എസ്ബിഐ തന്നെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും അനിൽ അംബാനി പറഞ്ഞു.
നിലവിൽ റിലയൻസ് കമ്യൂണിക്കേഷൻസിനെ നിയന്ത്രിക്കുന്നത് എസ്ബിഐ ഉൾപ്പെടുന്ന കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സാണ്. കമ്പനിയുമായി ബന്ധപ്പെട്ട
കേസുകൾ എൻഎസിഎൽടി, സുപ്രീംകോടതി എന്നിവയുടെ പരിഗണനയിലുമാണ്. തനിക്കുമേലുള്ള എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നതായും ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]