
ഒടുവിൽ, രണ്ടാഴ്ചത്തെ ‘സാവകാശ’ത്തിന് കാത്തുനിൽക്കാതെ അപ്രതീക്ഷിതമായി ഇറാനെ ഉലച്ച് യുഎസിന്റെ ബോംബുകൾ. ഇറാനെ യുഎസ് നേരിട്ടാക്രമിക്കണോ എന്ന് രണ്ടാഴ്ചയ്ക്കകമേ തീരുമാനിക്കൂ എന്നായിരുന്നു ട്രംപ് നേരത്തേ സൂചിപ്പിച്ചിരുന്നതെങ്കിലും ഇറാൻ-ഇസ്രയേൽ സംഘർഷം 10-ാം ദിവസത്തിലെത്തിയപ്പോൾ യുഎസും പങ്കുചേരുകയായിരുന്നു. ഇറാനിലെ നതാൻസ്, ഫോർദോ, എസ്ഫാൻ ആണവ നിലയങ്ങളെയാണ് യുഎസിന്റെ ജിബിയു-57 ടാങ്കർ ബസ്റ്റർ ബോംബുകൾ തകർത്തത്.
ഇറാനെ യുഎസും നേരിട്ടാക്രമിക്കുകയും മധ്യപൂർവദേശത്തെ ഓരോ യുഎസ് പൗരനും ഇനി ശത്രുവാണെന്നും തിരിച്ചടിക്കുമെന്നും ഇറാൻ വ്യക്തമാക്കിയതും സംഘർഷം കൂടുതൽ കടുക്കുമെന്നതിന്റെ സൂചനയായി. ഇറാനു മുന്നിലുള്ളത് ഇനി സമാധാനചർച്ചയുടെ വാതിൽ മാത്രമാണെന്നും വഴങ്ങിയില്ലെങ്കിൽ ‘ട്രാജഡി’യാണ് ഇറാനെ കാത്തിരിക്കുന്നതെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ക്രൂഡ് ഓയിൽ വില ‘കത്തും’
ക്രൂഡ് ഓയിൽ ഉൽപാദനത്തിൽ ലോകത്ത് 9-ാം സ്ഥാനത്താണ് ഇറാൻ. 157 ബില്യൻ ബാരൽ ശേഷിയുമായി ഗൾഫ് മേഖലയിലെ ക്രൂഡ് ഉൽപാദനത്തിൽ 24 ശതമാനവും ലോകത്ത് 12 ശതമാനവും വിഹിതവും ഇറാനുണ്ട്. ഇറാനിൽ ക്രൂഡ് ഉൽപാദനം ഇടിയാനും വിതരണം തടസ്സപ്പെടാനും സംഘർഷം വഴിവയ്ക്കുനെന്നത് രാജ്യാന്തര എണ്ണവിലയെ മേലോട്ട് നയിക്കും.
എന്നാൽ, പ്രധാന തിരിച്ചടി മറ്റൊന്നാണ്. ഗൾഫ് മേഖലയിൽ നിന്ന് രാജ്യാന്തര വിപണിയിലേക്കുള്ള എണ്ണ കയറ്റുമതിയുടെ മുന്തിയപങ്കും നടക്കുന്നത് ഇറാന്റെ സ്വാധീനത്തിലുള്ള ഹോർമുസ് കടലിടുക്ക് വഴിയാണ്. രാജ്യാന്തര ക്രൂഡ് ഓയിൽ വിതരണത്തിൽ 20% കടന്നുപോകുന്നതും ഹോർമുസിലൂടെ. ഗൾഫിൽ നിന്നുള്ള എൽഎൻജി വിതരണത്തിന്റെ 25% ശതമാനം കടന്നുപോകുന്നതും ഇതുവഴിതന്നെ. സംഘർഷ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം ഇറാൻ തടയാം. ഇത് ക്രൂഡ് വില കത്തിക്കയറാൻ ഇടവരുത്തും.
ഇൻഷുറൻസ് പ്രതിസന്ധിയും
ഹൂതികളുടെ ആക്രമണ പശ്ചാത്തലത്തിൽ നിലവിൽ തന്നെ മറീൻ ഇൻഷുറൻസ് കമ്പനികൾ ചെങ്കടൽ വഴിയുള്ള ചരക്കുനീക്ക ഇൻഷുറൻസ് പ്രീമിയം മൂന്നിരട്ടി ഉയർത്തി 0.7 ശതമാനമാക്കിയിട്ടുണ്ട്. കാലപരിധി 48 മണിക്കൂറിൽ നിന്ന് 24 മണിക്കൂറിലേക്കും ചുരുക്കി. ഇറാൻ-ഇസ്രയേൽ സംർഷ പശ്ചാത്തലത്തിൽ പേർഷ്യൻ കടലിടുക്ക് വഴിയുള്ള നീക്കത്തിന്റെ ഇൻഷുറൻസ് 0.125 ശതമാനത്തിൽ നിന്നുയർത്തി 0.2 ശതമാനവുമാക്കി. ഇൻഷുറൻസ് ചെലവ് വർധിക്കുന്നതും ക്രൂഡ് ഓയിലിന് ഉൾപ്പെടെ വില കുതിച്ചുയരാൻ വഴിയൊരുക്കും.
കുതിച്ചുകയറുന്ന ക്രൂഡ് ഓയിൽ
ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് മുമ്പ് ബാരലിന് ശരാശരി 64-65 ഡോളറായിരുന്ന രാജ്യാന്തര ക്രൂഡ് ഓയിൽ വില ഒറ്റ ആഴ്ചകൊണ്ട് കുതിച്ചുകയറിയത് 79 ഡോളറിലേക്ക്. ഇറാനെ ആക്രമിക്കണോ എന്ന് രണ്ടാഴ്ചയ്ക്കകമേ തീരുമാനിക്കൂ എന്ന് നേരത്തേ ട്രംപ് പറഞ്ഞത്, വെടിനിർത്തൽ ചർച്ചകൾ ഉന്നമിട്ടാണെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇതോടെ ബ്രെന്റ് ക്രൂഡ് വില കഴിഞ്ഞവാരാന്ത്യം 77 ഡോളറിലേക്ക് കുറഞ്ഞിരുന്നു.
എന്നാൽ, ഇറാൻ യുഎസ് ബോംബുകൾ പെയ്തിറങ്ങിയ പശ്ചാത്തലത്തിൽ വില വീണ്ടും കുതിക്കുമെന്നും സമീപദിവസങ്ങളിൽ 85 ഡോളറിലേക്കും ഈ വർഷം 100-120 ഡോളറിലേക്കും എത്തിയേക്കാമെന്നാണ് നിലവിലെ വിലയിരുത്തൽ.
ഇന്ത്യക്ക് കനത്ത ആശങ്ക
യുഎസും ചൈനയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഉപഭോഗത്തിന്റെ 87-88 ശതമാനം ക്രൂഡ് ഓയിലിനും ഇന്ത്യ ഇറക്കുമതിയെ ആശ്രയിക്കുന്നു. ഇത് 2030ഓടെ 90% കവിയുമെന്നാണ് കരുതുന്നത്.
ഇറാനിൽ നിന്ന് ഇന്ത്യ ഇപ്പോൾ നേരിട്ട് ക്രൂഡ് ഓയിൽ വാങ്ങുന്നില്ല. ഇറാനുമേൽ യുഎസ് ഉപരോധം പ്രാബല്യത്തിലായപ്പോൾ ഇന്ത്യ ഇറാനിയൻ എണ്ണ വാങ്ങുന്നത് നിർത്തിയിരുന്നു. നിലവിൽ 40% ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങുന്നത് റഷ്യയിൽ നിന്നാണ്. 40% ഇറാക്ക്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നും ബാക്കി യുഎസ്, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും.
ഗൾഫ് മേഖലയിൽ നിന്ന് ഹോർമുസ് കടലിടുക്ക് വഴിയാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഈ മേഖലയും സംഘർഷത്തിലാകുന്നതും ഇന്ത്യയുടെ ക്രൂഡ് ഓയിൽ വാങ്ങൽച്ചെലവ് ഉയർത്തും. ഇൻഷുറൻസ്, ചരക്കുനീക്കച്ചെലവുകൾ വർധിക്കുന്നതും തിരിച്ചടിയാകും.
കണക്കുകൾ തെറ്റിയാൽ തിരിച്ചടി
ബാരലിന് 65-70 ഡോളർ വിലയ്ക്ക് ക്രൂഡ് ഓയിൽ ലഭിക്കുന്നതാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് അഭികാമ്യം. ഇപ്പോൾതന്നെ ബ്രെന്റ് വില 75 ഡോളറിനു മുകളിലാണ്. ഇന്ത്യ നടപ്പുവർഷം 6.2% ജിഡിപി വളർച്ച നേടുമെന്ന് റിസർവ് ബാങ്ക് പറഞ്ഞത് ബാരലിന് 70 ഡോളറായിരിക്കും ഈ വർഷം ശരാശരി വിലയെന്ന് വിലയിരുത്തിയാണ്. ഈ പ്രതീക്ഷയാണ് ഇപ്പോൾ തകിടംമറിയുന്നത്.
∙ ക്രൂഡ് ഓയിൽ വില ഉയർന്നാൽ ഇന്ത്യയുടെ വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ നിയന്ത്രണപരിധി വിട്ടുയരും. ഇത് കമ്പനികളുടെ പ്രവർത്തനച്ചെലവ് കൂടാനിടയാക്കും. സർക്കാരിന്റെ സാമ്പത്തികഭദ്രതയും പ്രതിസന്ധിയിലാകും. ക്ഷേമപദ്ധതികൾ ചുരുങ്ങും. കമ്പനികൾ പ്രവർത്തനച്ചെലവ് കുറയ്ക്കുന്നത് വികസനത്തെയും തൊഴിൽലഭ്യതയെയും ബാധിക്കും.
∙ ക്രൂഡ് ഓയിൽ വില കൂടുന്നതിന് ആനുപാതികമായി ഇന്ധന (പെട്രോൾ, ഡീസൽ, എൽഎൻജി, എൽപിജി തുടങ്ങിയവ) വില കൂടാനും ഇടവരുത്തും. രാജ്യത്ത് അവശ്യവസ്തുക്കളുടെ വില കൂടും.
∙ പണപ്പെരുപ്പം ഏതാനും മാസങ്ങളായി 4 ശതമാനത്തിന് താഴെ നിയന്ത്രിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. ക്രൂഡ് വിലയും അവശ്യവസ്തുവിലയും കൂടുന്നത് തിരിച്ചടിയാകും. പണപ്പെരുപ്പം കൂടും. ഇന്ധനവിലപ്പെരുപ്പം നിലവിലെ 2.78 ശതമാനത്തിൽ നിന്ന് കൂടുതൽ മുന്നേറിയേക്കാം.
∙ നിലവിൽ പെട്രോളിന് 107.48 രൂപയും ഡീസലിന് 96.48 രൂപയുമാണ് വില (തിരുവനന്തപുരം). ക്രൂഡ് വില പരിധിവിട്ടുയർന്നാൽ വില കൂട്ടാൻ എണ്ണക്കമ്പനികൾ നിർബന്ധിതരാകും. ഇത് രാജ്യത്തെ കുടുംബങ്ങളുടെ ബജറ്റിന്റെ താളവും തെറ്റിക്കും. എൽപിജി വില കൂടുമെന്നതും തിരിച്ചടിയാകും.
∙ ക്രൂഡ് ഓയിൽ അസംസ്കൃതവസ്തുവായി ഇറക്കുമതി ചെയ്യുന്ന കമ്പനികൾ, വിമാനക്കമ്പനികൾ, ഗതാഗതമേഖല തുടങ്ങിയവയ്ക്കും വിലക്കയറ്റം തിരിച്ചടിയാകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: