ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം വീണ്ടും ആവർത്തിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇന്ത്യയെ സമ്മർദത്തിലാക്കി ഒരു കാര്യം കൂടി ചേർത്തുപറഞ്ഞു – ‘‘200% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഞാൻ ഇന്ത്യയെയും പാക്കിസ്ഥാനെയും വിരട്ടി. ഇതു കേട്ടപാടെ സംഘർഷം അവസാനിപ്പിക്കാൻ ഇരുകൂട്ടരും സമ്മതിച്ചു’’.
ആണവ യുദ്ധത്തിലേക്ക് നീങ്ങുമായിരുന്ന ഒരു സംഘർഷമാണ് അവസാനിപ്പിച്ചത്.
അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ 25 കോടിപ്പേർ മരിക്കുമായിരുന്നു. യുദ്ധം ഒഴിവാക്കിയതിന് പാക്കിസ്ഥാന്റെ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് തന്നോട് നന്ദി പറഞ്ഞെന്നും ട്രംപ് വ്യക്തമാക്കി.
ഗാസ ബോർഡ് ഓഫ് പീസ് യോഗത്തിൽ സംസാരിക്കവേയാണ് ട്രംപ് ഇന്ത്യ-പാക്ക് യുദ്ധം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് തനിക്കാണെന്ന വാദം ആവർത്തിച്ചത്.
അതേസമയം, സംഘർഷം അവസാനിപ്പിച്ചതിന് പിന്നിലൊരു മൂന്നാംകക്ഷി ഇല്ലെന്ന വാദത്തിലുറച്ചു നിൽക്കുകയാണ് ഇപ്പോഴും ഇന്ത്യ. ട്രംപ് ഇടപെട്ടുവെന്ന് ഇന്ത്യ ഇനിയും അംഗീകരിക്കുകയോ സമ്മതിക്കുകയോ ചെയ്തിട്ടില്ല.
പാക്കിസ്ഥാൻ നേരിട്ട് വിളിച്ച് അഭ്യർഥിച്ചതു പരിഗണിച്ചാണ് സംഘർഷം അവസാനിപ്പിച്ചതെന്ന് കേന്ദ്രസർക്കാർ പറയുന്നു.
എന്നാൽ ട്രംപ് പറയുന്നത് ഇങ്ങനെ
– ‘‘ഇന്ത്യ-പാക്ക് യുദ്ധം മോശമാവുകയായിരുന്നു. വിമാനങ്ങൾ വെടിവച്ചിട്ടു.
ഞാൻ രണ്ട് പേരെയും (ഇന്ത്യ-പാക്ക് പ്രധാനമന്ത്രിമാർ) വിളിച്ചു. മോദിയെ എനിക്ക് നന്നായി അറിയാം.
ഇരു രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം അമേരിക്ക അവസാനിപ്പിക്കുമെന്ന് ഞാൻ പറഞ്ഞു. യുദ്ധം നിർത്തിയില്ലെങ്കിൽ 200% തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി.
അവർക്ക് രണ്ടുപേർക്കും യുദ്ധം തുടരാനായിരുന്നു ആഗ്രഹം. എന്നാൽ, താരിഫ് വഴി പണം നഷ്ടമാകുമെന്ന് വന്നതോടെ ഇരുവരും വഴങ്ങി’’.
ഇന്ത്യ-പാക്ക് സംഘർഷത്തിനിടെ 11 വിമാനങ്ങൾ വെടിവച്ചിട്ടെന്നും ട്രംപ് ആവർത്തിച്ചു.
രാജ്യാന്തര വേദിയിൽ ഇതിനകം 80ലേറെ തവണ ഇന്ത്യ-പാക്ക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് വാദിച്ചിട്ടുണ്ട്. ഇതുൾപ്പെടെ 8 യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചെന്നാണ് വാദം.
ഇതൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു നൊബേൽ സമാധാന പുരസ്കാരം വേണമെന്ന ട്രംപിന്റെ ആവശ്യം.
‘കീഴടങ്ങാൻ’ ഇറാന് 10 ദിവസം ടൈം
അമേരിക്കയുമായി ആണവ ഡീലിലെത്താൻ ഇറാന് 10 ദിവസത്തെ സമയം കൊടുക്കുമെന്ന് ട്രംപ് ബോർഡ് ഓഫ് പീസ് യോഗത്തിൽ പറഞ്ഞു. വഴങ്ങിയില്ലെങ്കിൽ സൈനിക നടപടിയിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞതോടെ രാജ്യാന്തര ക്രൂഡ് ഓയിൽ വില കൂടുതൽ മുന്നേറ്റം തുടങ്ങി.
യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ ക്രൂഡ്) വില ബാരലിന് 0.33% ഉയർന്ന് 66.62 ഡോളറായി. ബ്രെന്റ് വില 1.86% മുന്നേറി 71.86 ഡോളറിലെത്തി.
റഷ്യൻ എണ്ണയ്ക്ക് ബദലെന്നോണം ഇന്ത്യൻ കമ്പനികൾ ഇപ്പോൾ ധാരാളമായി വാങ്ങുന്ന യുഎഇയുടെ മർബൻ ക്രൂഡ് വില 1.91% കുതിച്ച് 72.08 ഡോളറിലുമെത്തി.
ക്രൂഡ് ഓയിൽ വില ബാരലിന് 60-65 ഡോളറിന് മുകളിലെത്തുന്നത് ഇന്ത്യയുടെ സാമ്പത്തികബാധ്യത കൂട്ടും. നിലവിൽ 70 ഡോളർ കടന്നത് വലിയ തിരിച്ചടിയാണ്.
ഓഹരി വിപണിക്കും ഇത് ആഘാതമാകും.
അമേരിക്കൻ ഭീഷണിക്ക് വഴങ്ങേണ്ടെന്ന കടുത്ത നിലപാടിലാണ് ഇറാൻ. ആക്രമിക്കാനാണ് തീരുമാനമെങ്കിൽ അതേനാണയത്തിൽ തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിൽ ഇറാൻ സൈനികാഭ്യാസം നടത്തുന്നത് യുദ്ധത്തിനുള്ള ഒരുക്കമാണെന്നാണ് അറിയുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

