
കൊച്ചി∙ ഐടി വികസനത്തിനായി ഇക്കൊല്ലം സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ‘വർക്ക് നിയർ ഹോം’ പദ്ധതി ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ മണ്ഡലത്തിൽ തന്നെ യാഥാർഥ്യമാവുന്നു. കൊട്ടാരക്കരിൽ ബിഎസ്എൻഎൽ കെട്ടിടം വാടകയ്ക്ക് എടുത്ത് ഐടി പാർക്ക് സജ്ജീകരിക്കുകയാണ്.
ടെക്കികൾക്ക് അകലെ വൻ നഗരങ്ങളിലുള്ള ഐടി പാർക്കുകളിൽ പോകാതെയും എന്നാൽ വീട്ടിലെ അലോസരങ്ങൾ ഒഴിവാക്കിയും അടുത്തുള്ള പട്ടണത്തിൽ പ്രവർത്തിക്കാനുള്ള അവസരമാണ് വർക്ക് നിയർ ഹോം പദ്ധതി വിഭാവനം ചെയ്യുന്നത്. കേരളത്തിലെ ഭൂരിപക്ഷം ടെക്കികളും വൻ നഗരങ്ങളിൽ നിന്നുള്ളവരല്ല മറിച്ച്, വിദൂര ഗ്രാമങ്ങളിൽ നിന്നു പോലും ഉള്ളവരാണെന്ന തിരിച്ചറിവാണു പദ്ധതിക്കു പിന്നിൽ. ബജറ്റിൽ ഇക്കൊല്ലം 50 കോടി നീക്കിവയ്ക്കുകയും ചെയ്തു.
അതിൽ നിന്ന് 10 പട്ടണങ്ങളിൽ സൗകര്യം ഏർപ്പെടുത്താൻ 37.5 കോടി കെഡിസ്കിന് അനുവദിച്ചു. അങ്ങനെയാണ് കൊട്ടാരക്കരയിലും പെരിന്തൽമണ്ണയിലും പൈലറ്റ് പ്രോജക്ട് നടപ്പാക്കുന്നത്.
ചെറിയ പട്ടണങ്ങളിൽ കേന്ദ്രീകരിക്കുന്ന നയമുള്ള സോഹോ, ഗ്രേറ്റ് അഫിനിറ്റി പോലുള്ള പ്രമുഖ കമ്പനികൾ കൊട്ടാരക്കരയിൽ വന്നതും പ്രചോദനമായി. കെപിഎംജി, ഡിലോയ്റ്റ് തുടങ്ങിയ അക്കൗണ്ടിങ് കമ്പനികളെ ഇവിടേക്കു ക്ഷണിച്ചിരുന്നു. കൊട്ടാരക്കരയിൽ 2 നിലകളിലായി 10000 ചതുരശ്രയടി വാടകയ്ക്കെടുത്ത് 4 മാസം കൊണ്ട് 220 പേർക്ക് ഇരുന്നു ജോലിചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ്. ഒരു സീറ്റിന് മാസം 4,000 രൂപ വാടക ഈടാക്കും. 60 സീറ്റ് എടുക്കാൻ 2 കേരള കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സംരംഭകന് മുടക്കുമുതലിന്റെ 80% തുക കിഫ്ബി പലിശയില്ലാ വായ്പയായി നൽകും.
ചെറിയ ഓഫിസ് മൊഡ്യൂളുകളും കോ വർക്കിങ് സ്റ്റേഷനുകളും കോൺഫറൻസ് സൗകര്യങ്ങളും കഫെറ്റീരിയയും അതിവേഗ ഇന്റർനെറ്റും ഉണ്ടാവും. ആങ്കർ നിക്ഷേപകനായി വലിയ കമ്പനിയെ കൊണ്ടുവരാൻ ശ്രമമുണ്ട്.
അല്ലെങ്കിൽ സ്റ്റാർട്ടപ് കമ്പനികളുടെ കേന്ദ്രമാവും. വീടിനടുത്ത് ജോലിയിലൂടെ ഐടിയിലെ വനിതാ പങ്കാളിത്തം വർധിപ്പിക്കുന്നതും ലക്ഷ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]