
പ്രതീക്ഷകൾ ശരിവച്ച് യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കുകൾ നിലനിർത്തി. ഇന്നലെ പ്രഖ്യാപിച്ച പണനയത്തിൽ 4.25-4.50 ശതമാനമായാണ് പലിശ നിലനിർത്തിയത്. കഴിഞ്ഞ ഡിസംബറിനുശേഷം യുഎസ് ഫെഡ് പലിശ പരിഷ്കരിച്ചിട്ടില്ല. പലിശനിരക്ക് കുറയ്ക്കണമെന്ന ശക്തമായ സമ്മർദം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൽ നിന്ന് നിരന്തരമുണ്ടായിട്ടും ഗൗനിക്കാതെയാണ് ഫെഡിന്റെ തീരുമാനം.
പലിശ കുറയ്ക്കാൻ തയാറാകാത്ത യുഎസ് ഫെഡ് ചെയർമാൻ ജെറോം പവലിനെ ട്രംപ് പരസ്യമായി ‘മണ്ടൻ’ എന്നുവരെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇന്നലത്തെ യോഗത്തിലും പലിശ കുറയ്ക്കാതിരുന്നതോടെ ട്രംപും പവലും തമ്മിലെ ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയുമൊരുങ്ങി.
പണപ്പെരുപ്പം ‘കത്തും’; ജിഡിപി ഇടിയും
ട്രംപിന്റെ താരിഫ് നയങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സൃഷ്ടിക്കുന്ന ആഘാതം വരുംനാളുകളിൽ പ്രതിഫലിച്ച് തുടങ്ങുമെന്നും യുഎസിൽ പണപ്പെരുപ്പം നിയന്ത്രണപരിധി വിട്ടുയരുമെന്നും സാമ്പത്തികവളർച്ച (ജിഡിപി) ഇടിയുമെന്നും യുഎസ് ഫെഡ് വ്യക്തമാക്കി. പണപ്പെരുപ്പം രണ്ടു ശതമാനമായി നിയന്ത്രിക്കുകയാണ് ലക്ഷ്യം. എന്നാൽ, ഇത് 3 ശതമാനത്തിനു മുകളിലേക്ക് ഉയരുമെന്ന് ഫെഡ് വിലയിരുത്തി.
ഈ പശ്ചാത്തലത്തിലും 2025ൽ രണ്ടുതവണ പലിശനിരക്ക് കുറയ്ക്കുമെന്ന് യുഎസ് ഫെഡ് ‘ഡോട്ട് പ്ലോട്ടിൽ’ വ്യക്തമാക്കി. പലിശനയം പ്രഖ്യാപിക്കുമ്പോൾ അടുത്ത യോഗങ്ങളിലെ തീരുമാനത്തെ സ്വാധീനിച്ചേക്കാവുന്ന കാര്യങ്ങളും കൂടി യുഎസ് ഫെഡ് പറയാറുണ്ട്. ഇതിനെയാണ് ”ഡോട്ട് പ്ലോട്ട്” എന്ന് വിശേഷിപ്പിക്കുക. 2025, 2026, 2027 വർഷങ്ങളിലായി ഇനി 6 തവണ കൂടി പലിശനിരക്ക് കുറയ്ക്കുമെന്ന് നേരത്തേ യുഎസ് ഫെഡ് പറഞ്ഞിരുന്നു. 2026ലും 2027ലും പലിശ കുറയ്ക്കാനുള്ള സാധ്യത ഇന്നലത്തെ പ്രഖ്യാപനത്തിൽ ഒന്നുവീതം വെട്ടിക്കുറച്ചു. 2027വരെ ഇനി ആകെ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത 4 തവണയാണ്.
ഏഷ്യൻ, യുഎസ് വിപണികൾ സമ്മിശ്രം
യുഎസ് ഫെഡിന്റെ പലിശനയം, അയവില്ലാത്ത ഇറാൻ-ഇസ്രയേൽ സംഘർഷം എന്നിവയുടെ പശ്ചാത്തലത്തിൽ ഏഷ്യൻ, യുഎസ് ഓഹരി വിപണികൾ സമ്മിശ്ര പ്രകടനമാണ് നടത്തിയത്. യുഎസിൽ നാസ്ഡാക് 0.13% ഉയർന്നു. ഡൗ ജോൺസ് 0.10%, എസ് ആൻഡ് പി500 സൂചിക 0.03% എന്നിങ്ങനെ നേരിയ നഷ്ടത്തിലായി.
ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.79%, ഹോങ്കാങ് 0.38%, ഷാങ്ഹായ് 0.13% എന്നിങ്ങനെ നഷ്ടമാണ് നേരിട്ടത്. ഓസ്ട്രേലിയയുടെ എഎസ്എക്സ് 200 സൂചിക 0.02% മാത്രം നേട്ടം രേഖപ്പെുത്തി. പണപ്പെരുപ്പം കൂടുമെന്നും യുഎസിന്റെ ജിഡിപി വളർച്ച കുറയുമെന്നും വ്യക്തമാക്കിയ യുഎസ് ഫെഡ്, ഈ സാഹചര്യത്തിലും ഈ വർഷം രണ്ടുതവണ പലിശനിരക്ക് കുറയ്ക്കുമെന്ന് വ്യക്തമാക്കിയത് ഓഹരി വിപണികൾക്ക് ആശ്വാസമാണ്. എന്നാൽ, ഇറാനെ യുഎസും ഇനി നേരിട്ട് ആക്രമിക്കാനുള്ള സാധ്യതകളാണ് ഏഷ്യൻ ഓഹരി വിപണികൾക്കുമേൽ സമ്മർദമാകുന്നത്.
ഗിഫ്റ്റ് നിഫ്റ്റി നെഗറ്റീവ്; സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിലേക്കോ?
യുഎസ് ഫെഡിന്റെ പലിശനയം, ആഗോള ഓഹരി വിപണികളുടെ സമ്മിശ്ര പ്രകടനം, രൂക്ഷമാകുന്ന ഇറാൻ-ഇസ്രയേൽ സംഘർഷം എന്നിവയുടെ പശ്ചാത്തലത്തിൽ ഗിഫ്റ്റ് നിഫ്റ്റി ഇന്ന് രാവിലെ 55 പോയിന്റിലേറെ നഷ്ടത്തിലേക്ക് വീണു. സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ തുടങ്ങിയേക്കുമെന്ന് ഇതു സൂചിപ്പിക്കുന്നു. ഇന്നലെ നിഫ്റ്റി 41.35 പോയിന്റും (-0.17%) സെൻസെക്സ് 138 പോയിന്റും (-0.17%) താഴ്ന്നായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.
മധ്യപൂർവദേശത്തെ സംഘർഷം തൽകാലം ക്രൂഡ് ഓയിൽ ഉൽപാദന, വിതരണത്തെ ബാധിക്കില്ലെന്ന വിലയിരുത്തൽ മൂലം വില നിലവിൽ അൽപം താഴ്ന്നിട്ടുണ്ട്. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 0.37 ഡോളറും ബ്രെന്റ് വില 0.43 ഡോളറും നഷ്ടത്തിലായി. രാജ്യാന്തര സ്വർണവില ഔൺസിന് 9 ഡോളർ മാത്രം താഴ്ന്ന് 3,380 ഡോളറിലുമാണുള്ളത്.
ഡോളറും വിദേശ നിക്ഷേപവും
വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെയും വിറ്റൊഴിയൽ മനോഭാവത്തിലായിരുന്നു. അവർ ഇന്നലെ ഇന്ത്യൻ ഓഹരികളിൽ നിന്ന് പിൻവലിച്ചത് 891 കോടി രൂപ. എഫ്ഐഐ പിന്മാറ്റവും വിപണിക്ക് തിരിച്ചടിയാണ്. രൂപ ഇന്നലെയും 9 പൈസ താഴ്ന്ന് ഡോളറിനെതിരെ രണ്ടുമാസത്തെ താഴ്ചയായ 86.43ലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡിന്റെ പലിശനയത്തിന് പിന്നാലെ യുഎസ് ഡോളർ ഇൻഡക്സ്, യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി യീൽഡ്) എന്നിവ നേരിയതോതിൽ ഉയർന്നിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)