
കൊച്ചി ∙ ‘‘കാച്ചെണ്ണ തേച്ച നിൻ കാർകൂന്തളത്തിന്റെ കാറ്റേറ്റാൽപോലുമെനിക്കുൻമാദം ’’– എന്നെഴുതിയ കാവ്യഭാവന ടാറ്റാപുരത്തെ കാറ്റിനെക്കുറിച്ചായിരുന്നുവെന്ന പഴയകാലഓർമ കാത്തൂസൂക്ഷിക്കുന്നവരുണ്ട് കൊച്ചിയിൽ. അത്ര ഉൻമാദമായിരുന്നു ടാറ്റയുടെ ഹെയർഓയിലിന്റെ സുഗന്ധം ഒരു തലമുറയ്ക്കു സമ്മാനിച്ചത്. വളഞ്ഞുപിരിഞ്ഞ കുപ്പിയിൽ നിന്ന് കൈവെള്ളയിലെടുക്കുന്ന ഹെയർഓയിൽ ഒരു തലമുറയുടെ സ്റ്റേറ്റസ് സിംബലായിരുന്നു. രത്തൻ ടാറ്റ വിടവാങ്ങുമ്പോൾ ഹൈക്കോടതിക്ക് തെക്കുഭാഗത്തുള്ള പഴയ വ്യവസായ കേന്ദ്രമായ ടാറ്റാപുരത്തിന് ഭൂതകാലക്കുളിരുകൾ മാത്രമാണ് ബാക്കി. രത്തൻ ടാറ്റയുടെ പിതാവ് നവൽ ടാറ്റ ടോംകോ (ടാറ്റാ ഓയിൽ മിൽസ് കമ്പനി) ചെയർമാനായിരിക്കുമ്പോൾ കുട്ടിക്കാലത്ത് രത്തൻ ടാറ്റയും സഹോദരനും പതിവായി ടാറ്റാപുരത്തെ അതിഥിമന്ദിരത്തിലെത്തിയിരുന്നു.
കേരളത്തിന്റെ വ്യവസായ വളർച്ചയുടെ തുടക്കമറിയിച്ച് ടാറ്റാപുരത്തെ നീളൻ പുകക്കുഴൽ തുപ്പിയ വെളുത്തപുക ടാറ്റയുടെ അഭിമാനമായിരുന്നു, കേരളത്തിന്റെയും. കൊച്ചി മഹാരാജാവ് വ്യവസായ വികസനത്തിന് അനുവദിച്ച സ്ഥലത്ത് ടാറ്റ ഓയിൽമിൽസ് 1927 കാലഘട്ടത്തിൽ തുടങ്ങുമ്പോൾ നാളികേരത്തിന്റെ നാട്ടിലെ കൊപ്രയിലും എണ്ണയിലുമായിരുന്നു കമ്പനിയുടെ കണ്ണ്. ചാത്ത്യാത്തിനടുത്ത് ടാറ്റ ഓയിൽമിൽസ് തുറക്കുമ്പോൾ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയിരുന്നില്ല.
സുഗന്ധരാജാവായ ഹമാം 1931ൽ ടാറ്റാപുരം പ്ലാന്റിൽ നിന്ന് പുറത്തുവരുമ്പോൾ കേരളത്തിൽ തന്നെ ഉൽപാദിപ്പിക്കുന്ന ആദ്യ സോപ്പായി അത്. ജെ.എ.ഡി.നവറോജി ആയിരുന്നു അന്ന് ടോംകോ മാനേജിങ് ഡയറക്ടർ. മലയാളിയായ സോപ്പ് കെമിസ്റ്റ് പി.ടി.ജോണാണ് കൊച്ചിയിലെ സോപ്പ് ഫാക്ടറി എന്ന ആശയം ടാറ്റയുടെ മുന്നിലെത്തിച്ചത്. 501 ബാർസോപ്പാണ് ടോംകോയുടെ വിപണി മൂല്യം കൂട്ടിയത്. അലക്കുകല്ലിൽ പതിപ്പിച്ച ആ അഞ്ഞൂറ്റൊന്നായിരുന്നു അക്കാലത്ത് ഇന്ത്യയുടെ അഴുക്കിനെ അലിയിച്ചു കളഞ്ഞത്.
ഒരുപവിഴച്ചെപ്പുപോലെ മനോഹരമായ മോട്ടിസോപ്പ് ടാറ്റാപുരത്തിന്റെ സൗരഭ്യത്തെ ഇന്ത്യമുഴുവൻ എത്തിച്ചു. അന്നത്തെ ബോളിവുഡ് ഡ്രീംഗേൾസായിരുന്നു മോട്ടിയുടെ മോഡൽസ്.
രണ്ടായിരത്തിലേറെ തൊഴിലാളികൾ. പുറത്ത് നിരനിരയായി ട്രക്കുകൾ… കായലരുകിൽ മാനേജർമാരുടെ ബംഗ്ലാവുകൾ.. ചലനാത്മകമായ ഒരു വ്യവസായമേഖലയുടെ ആഹ്ലാദകരമായ കാഴ്ചയായിരുന്നു ടാറ്റാപുരം.
1995ലാണ് ടാറ്റ ഓയിൽമിൽസ് ഹിന്ദുസ്ഥാൻ ലീവർ ഏറ്റെടുക്കുന്നത്. അന്ന് ടാറ്റയുടെ കൈവശമിരുന്ന ഭൂമിയിലാണ് ടാറ്റ ഗ്രീൻ ഏക്കേഴ്സ് എന്ന ഭവന പ്രോജക്ട് നടപ്പാക്കിയത്. കമ്പനിയിൽ ഇപ്പോൾ 25 സ്ഥിരം ജീവനക്കാർ മാത്രം. ഇതിൽ 9 പേർ മാത്രമാണ് പഴയ ടാറ്റ ജീവനക്കാരെന്ന് ടാറ്റ ഓയിൽ മിൽസിലെ യൂണിയൻ നേതാവ് കനേഷ് സേവ്യർ ചൂണ്ടിക്കാട്ടി . സൺലൈറ്റ് സോപ്പാണ് ഇപ്പോൾ ഇവിടെ ഉൽപാദിപ്പിക്കുന്നത്. ടാറ്റയുടെ ചിരസ്മരണകളുടെ മുദ്രയായി ടാറ്റാപുരം ഇപ്പോഴും ‘ഹമാം’ സുഗന്ധമായി നമുക്കിടയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]