2025ൽ ഇതുവരെ മ്യൂച്വൽ ഫണ്ടുകളും ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും പെൻഷൻ ഫണ്ടുകളും ഉൾപ്പെടെയുള്ള ആഭ്യന്തര നിക്ഷേപക സ്ഥാപന (ഡി ഐ ഐ) ങ്ങളുടെ നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപ കടന്നതായി കണക്കുകൾ.

8 വർഷങ്ങൾക്ക് ശേഷമാണ് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ ഇത്രയും ഉയർന്ന അർദ്ധ വാർഷിക നിക്ഷേപം നടത്തുന്നത്. ഇങ്ങനെ പോയാൽ ഈ വർഷം നിക്ഷേപം പുതിയ റെക്കോർഡിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മുന്നേറ്റം മെയ് മുതൽ

മാർച്ചിലും ഏപ്രിലിലും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി വിപണിയിലെ നിക്ഷേപം കുറഞ്ഞെങ്കിലും മെയ് മാസം 66,000 കോടി രൂപയുടെ നിക്ഷേപമാണ് നടന്നത്. ജൂണിൽ ഇതുവരെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ 29,000 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്.

2024ൽ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ 5.23 ലക്ഷം കോടി രൂപയാണ് നിക്ഷേപിച്ചത്. ഇത് ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിക്ഷേപമാണ്. 2023ൽ 1.82 ലക്ഷം കോടി രൂപയും 2022ൽ 2.76 ലക്ഷം കോടി രൂപയും ആണ് നിക്ഷേപിച്ചത്.

അനിശ്ചിതത്വം നിലനിൽക്കുന്ന വേളകളിൽ ഓഹരി വിപണിക്ക് ശക്തമായ പിന്തുണയാണ് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ നൽകുന്നത്. വിദേശ നിക്ഷേപക സ്ഥാപനങ്ങൾ വില്പന നടത്തിയപ്പോൾ അത് വിപണിയെ ബാധിക്കാതിരുന്നത് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ നിക്ഷേപം കാരണമാണ്. നിഫ്റ്റി വീണ്ടും 25,000 പോയിന്റിന് മുകളിലേക്ക് ഉയരുന്നതിന് ഇത് സഹായകമായി.

Mature man checking on trading positions and stock markets.

2025 ൽ ഇതുവരെ മ്യൂച്വൽ ഫണ്ടുകൾ 1.98 ലക്ഷം കോടി രൂപയാണ് ഓഹരി വിപണിയിൽ നിക്ഷേപിച്ചത്. മ്യൂച്വൽ ഫണ്ടുകളിലെ എസ്ഐപി വഴിയുള്ള പ്രതിമാസ നിക്ഷേപ തുക 25,000 കോടി രൂപ മറികടന്നു.

ഇൻഷുറൻസ് കമ്പനികൾ 42,220 കോടി രൂപയും പെൻഷൻ ഫണ്ടുകൾ 17,453 കോടി രൂപയും നിക്ഷേപിച്ചു.

English Summary:

Indian Domestic Institutional Investors (DIIs) have made record investments exceeding ₹3 lakh crore in 2025, fueled by strong contributions from mutual funds, pension funds, and insurance companies. This surge supports market stability and marks a significant milestone for the Indian stock market.