
എടിഎം കാർഡിന്റെ നമ്പരും സിവിവിയുമൊക്കെ ചോദിച്ചു വിളിച്ച ഒരു ഹിന്ദിക്കാരനെ കണക്കിനു പറ്റിച്ചതായി അനൂപ് പറഞ്ഞപ്പോൾ സുമേഷിന് ജിജ്ഞാസയായി.
കാർഡിന്റെ നമ്പർ മാത്രമല്ല ശരിക്കുള്ള പിന്നും ഒടിപിയും വരെ പറഞ്ഞുകൊടുത്താണ് പറ്റിച്ചതെന്ന് അനൂപ് അവകാശപ്പെട്ടപ്പോൾ സുമേഷിന്റെ ജിജ്ഞാസ സംശയത്തിനു വഴിമാറി.
അനൂപിനു വട്ടായതാണോ?
നാളുകളായി സീറോ ബാലൻസിൽ കിടന്ന്, ചാർജുകൾ നിറഞ്ഞ അക്കൗണ്ടിലെ കാർഡ് വിവരങ്ങളാണ് താൻ കൊടുത്തതെന്ന് അനൂപ് വിശദീകരിച്ചപ്പോൾ സിനിമയിലെ ഡയലോഗ് അനുസ്മരിച്ച് സുമേഷ് പറഞ്ഞു: ‘അപ്പൊ വട്ടല്ല.”
ബാലൻസുള്ള അക്കൗണ്ടിലെ വിവരങ്ങൾ കൊടുക്കാൻ മാത്രം മണ്ടനല്ല താനെന്നും തന്റെ അക്കൗണ്ടിൽ നുഴഞ്ഞുകയറിയ കള്ളൻ സഹതപിച്ച് എന്തെങ്കിലും ഇങ്ങോട്ട് ഇട്ടുതരാനാണു സാധ്യതയെന്നുമൊക്കെ തമാശ പറഞ്ഞ് അനൂപ് പൊട്ടിച്ചിരിച്ചു.
പക്ഷേ ആ പൊട്ടിച്ചിരിയ്ക്ക് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. ഒന്നുരണ്ടാഴ്ചയ്ക്കു ശേഷം അനൂപിന് പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു വിളി വന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അനൂപിനെതിരെ പരാതി കിട്ടിയിട്ടുണ്ടത്രെ.
തനിച്ചുപോവാൻ ഭയമായിരുന്നതുകൊണ്ട് സുമേഷിനെയും കൂട്ടിയാണ് അനൂപ് പോലീസ് സ്റ്റേഷനിൽ ചെന്നത്.
കൂടെ ഒരാൾ ചെന്നത് ഭാഗ്യമായി. അത്ര വലിയ സാമ്പത്തിക തട്ടിപ്പാണ് അനൂപിന്റെ അക്കൗണ്ടു വഴി നടത്തിയതായി പരാതി ലഭിച്ചത്. തുക കേട്ടതും അനൂപിനു ബോധം നഷ്ടപ്പെട്ടതുപോലെയായി.
എന്താണു സംഭവിച്ചത്?
കാർഡ് നമ്പരും സിവിവിയും ഒടിപിയും പിന്നുമൊക്കെ പറഞ്ഞുകൊടുത്തതോടെ അനൂപിന്റെ അക്കൗണ്ടിലെ മൊബൈൽ നമ്പരും ഇമെയിൽ ഐഡിയുമൊക്കെ മാറ്റാൻ തട്ടിപ്പുകാർക്കു സാധിച്ചു. അതോടെ അക്കൗണ്ടിലെ ഇടപാടുകളുടെ അലർട്ട് അനൂപിന് ലഭിക്കാതായി. കള്ളന്മാർക്ക് യഥേഷ്ടം ഇടപാടുകൾ നടത്താനും സാധിച്ചു. അക്കൗണ്ട് അനൂപിന്റെ പേരിലായിരുന്നതു കൊണ്ട് ഇടപാടുകളുടെ ഉത്തരവാദിത്തം അനൂപിന്റെ മേൽ ആവുകയും ചെയ്തു.
എന്താണു പാഠം?
അക്കൗണ്ടിലുള്ള പണം പോലെ തന്നെ തട്ടിപ്പുകാർക്ക് പ്രിയപ്പെട്ടതാണ് മറ്റുള്ളവരുടെ പേരിലുള്ള അക്കൗണ്ടുകളുടെ നിയന്ത്രണവും. അതുകൊണ്ട്, ആവശ്യമില്ലാത്ത അക്കൗണ്ടുകൾ ക്ലോസ് ചെയ്യുക. കൂടാതെ, അക്കൗണ്ട് വിവരങ്ങളോ കാർഡ് വിവരങ്ങളോ ഒന്നും ആരുമായും പങ്കുവയ്ക്കാതിരിക്കുക.
അനൂപ് ഇനി എന്തു ചെയ്യണം?
തട്ടിപ്പുകാർക്ക് അക്കൗണ്ടിലെ പണം തന്നെ വേണമെന്നില്ല. പകരം, തട്ടിപ്പു നടത്തിക്കിട്ടുന്ന പണം പലവഴിക്കു വിടാനോ തൽക്കാലത്തേക്കു സൂക്ഷിക്കാനോ ആയി ഒരു അക്കൗണ്ട് കിട്ടിയാലും മതി. അങ്ങനെയുള്ള ഒരു അക്കൗണ്ടായി അവർ തന്റെ അക്കൗണ്ട് ഉപയോഗിച്ചതാണെന്ന് അനൂപ് തെളിയിക്കേണ്ടതായി വരും.
ചുരുക്കിപ്പറഞ്ഞാൽ മടിയിൽ കനമില്ലെങ്കിലും ഭയക്കണം എന്നു സാരം.