റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കുമേൽ മാത്രം 25% പിഴച്ചുങ്കം ചുമത്തുകയും യുക്രെയ്നിൽ നടക്കുന്നത് ‘മോദിയുടെ യുദ്ധം’ എന്ന് വിമർശിക്കുകയും ചെയ്ത യുഎസ്, ഇപ്പോൾ നിലപാട് മാറ്റുന്നു. ഇറാനെതിരായ ആക്രമണവും പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിടുകയും ചെയ്തതോടെ രാജ്യാന്തര ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിനടുത്തേക്ക് കുതിച്ചുകയറിയിരുന്നു.
ഈ സാഹചര്യത്തിൽ, വില പിടിച്ചുനിർത്താനായി റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസത്തെ സാവകാശം നൽകുന്നതായി യുഎസ് വ്യക്തമാക്കിയിരുന്നു.
കടലിൽ കപ്പലുകളിൽ കെട്ടിക്കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങാനുള്ള താൽക്കാലിക ഇളവ് മാത്രമാണിതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി സ്കോട്ട് ബെസ്സന്റും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റും പറഞ്ഞിരുന്നു. നിലവിലെ പ്രത്യേക സാഹചര്യത്തിൽ റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ‘അനുവാദം നൽകുന്നു’ എന്നാണ് കാരലൈൻ പറഞ്ഞത്.
അതേസമയം, രാജ്യാന്തര എണ്ണവിപണിയിൽ വിലസ്ഥിരത ഉറപ്പാക്കുകയെന്ന അമേരിക്കയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുകയാണ് റഷ്യയുടെ എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ ചെയ്യുന്നതെന്ന് പ്രശംസിച്ച് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ രംഗത്തുവന്നു.
ഇന്ത്യ ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളിലൊന്നാണെന്നും വിലസ്ഥിരത ഉറപ്പാക്കാൻ ഇന്ത്യയും യുഎസും കൈകോർക്കേണ്ടത് അനിവാര്യമാണെന്നും ഗോർ പറഞ്ഞു.
അതേസമയം, റഷ്യൻ എണ്ണയ്ക്ക് ഇളവ് നൽകുന്നതിനെ വിമർശിച്ച് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോഃൻ ഡെർ ലേയെൻ രംഗത്തെത്തി. നിലവിലെ സാഹചര്യത്തിൽ വീണ്ടും റഷ്യൻ എണ്ണ വാങ്ങാമെന്ന നിലപാടിലേക്ക് യൂറോപ്പ് എത്തിയാൽ അതു തന്ത്രപരമായ മണ്ടത്തരമായിരിക്കുമെന്ന് ഉർസുല പറഞ്ഞു.
‘‘നിലവിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ റഷ്യയ്ക്കെതിരായി ദീർഘകാലമായി പിന്തുടരുന്ന നയം ഉപേക്ഷിച്ച്, റഷ്യൻ എണ്ണ വാങ്ങുന്നത് ആലോചിക്കണമെന്നാണ് ചിലർ പറയുന്നത്.
അതൊരു തന്ത്രപരമായ മണ്ടത്തരമായിരിക്കും’’ – യൂറോപ്യൻ പാർലമെന്റിലെ തന്റെ പ്രഭാഷണത്തിൽ ഉർസുല പറഞ്ഞു.
2022ൽ റഷ്യ-യുക്രെയ്ൻ യുദ്ധനന്തരമാണ് ഇന്ത്യ വലിയതോതിൽ റഷ്യൻ എണ്ണ വാങ്ങിത്തുടങ്ങിയത്. അതുവരെ ഇന്ത്യയിലേക്കുള്ള മൊത്തം എണ്ണവരവിൽ ഒരു ശതമാനത്തിലും താഴെയായിരുന്നു റഷ്യയുടെ വിഹിതം.
യൂറോപ്പും അമേരിക്കയും ഉപരോധം ഏർപ്പെടുത്തുകയും വാങ്ങൽ കുറയ്ക്കുകയും ചെയ്തതിനു പിന്നാലെ ഇന്ത്യയ്ക്കും ചൈനയ്ക്കും ഡിസ്കൗണ്ട് നിരക്കിൽ എണ്ണ നൽകി ഒപ്പംനിർത്തുകയായിരുന്നു റഷ്യ. കുറഞ്ഞവിലയ്ക്ക് കിട്ടിയതോടെ ഇന്ത്യ വൻതോതിൽ റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി.
ഇതോടെ റഷ്യയുടെ വിഹിതം 40 ശതമാനത്തിനടുത്ത് വരെ എത്തുകയും ചെയ്തിരുന്നു.
ഇതിനിടെയാണ്, ട്രംപ് ഇന്ത്യയ്ക്കുമേൽ സൗഹൃദം നോക്കാതെ 25% പിഴച്ചുങ്കം ചുമത്തിയത്. ഇതുൾപ്പെടെ മൊത്തം 50% ഇറക്കുമതി തീരുവയും ഇന്ത്യയ്ക്കുമേൽ ചുമത്തി.
ട്രംപും മോദിയും തമ്മിലെ സൗഹൃദത്തെയും ഇതു ഉലച്ചിരുന്നു. പുട്ടിന്റെ യുദ്ധയന്ത്രത്തിന് എണ്ണ വാങ്ങി ഇന്ധനം പകരുന്നത് ഇന്ത്യയാണെന്ന് യുഎസ് വിമർശിച്ചിരുന്നു.
എന്നാലിപ്പോൾ, ഹോർമുസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അതേ ഇന്ത്യയോട് റഷ്യൻ എണ്ണ വാങ്ങാൻ ‘നിർബന്ധിക്കേണ്ട’ സ്ഥിതിയിൽ ട്രംപ് എത്തിയെന്ന് വിമർശകർ പറയുന്നു. ഇന്ത്യയ്ക്ക് ‘ഇളവ് അനുവദിക്കുന്നു’ എന്നാണ് പറയുന്നതെങ്കിലും ഫലത്തിൽ, ഇന്ത്യയുടെ സഹായം തേടുകയാണ് അമേരിക്കയെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയ്ക്ക് ഇളവ് നൽകിയ നടപടി എണ്ണവിറ്റ് വലിയ ലാഭം നേടാൻ പുട്ടിനെ സഹായിക്കുകയേയുള്ളൂ എന്നും തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് യുഎസിലെ ചില സെനറ്റർമാർ ട്രംപിന് കത്തയച്ചിട്ടുണ്ട്.
എന്നാൽ, ഇതിനകം കപ്പലിൽ നിറയ്ക്കുകയും കടലിൽപെട്ടുപോവുകയും ചെയ്ത എണ്ണ വാങ്ങാൻ മാത്രമാണ് ഇന്ത്യയ്ക്ക് ഇളവെന്നും ഇതുവഴി വലിയ ലാഭമൊന്നും നേടാൻ പുട്ടിനാവില്ലെന്നും മാധ്യമപ്രവർത്തരുടെ ചോദ്യത്തിന് മറുപടിയായി കാരലൈൻ ലെവിറ്റ പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

