
രാജ്യാന്തര വിപണിയിലെ വൻ ഇടിവിന്റെ ചുവടുപിടിച്ച് കേരളത്തിലും ഇന്നു സ്വർണവില (Gold rate) കുറഞ്ഞു. ഗ്രാമിന് 30 രൂപ പിന്നോട്ടിറങ്ങി 8,020 രൂപയും പവന് 240 രൂപ താഴ്ന്ന് 64,160 രൂപയുമാണ് വില (Kerala gold price). വെള്ളി (Silver) വില ഗ്രാമിന് 106 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.
ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ ചെയർമാനായുള്ള ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും (AKGSMA) എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയും ഇന്ന് ഒരേവിലയാണ് സ്വർണത്തിന് നിശ്ചയിച്ചിട്ടുള്ളത്.
അതേസമയം, 18 കാരറ്റ് സ്വർണവിലയിൽ വ്യത്യാസമുണ്ട്. ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന സംഘടനയുടെ റിപ്പോർട്ടുപ്രകാരം വില ഇന്നു ഗ്രാമിന് 20 രൂപ കുറഞ്ഞ് 6,615 രൂപയാണ്. എസ്. അബ്ദുൽ നാസർ വിഭാഗത്തിന്റെ വില 20 രൂപ കുറഞ്ഞ് 6,600 രൂപയും. കനംകുറഞ്ഞ (ലൈറ്റ്വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം. വിവിധ കാരറ്റ് സ്വർണവില, അവയുടെ ഡിമാൻഡ് എന്നിവയെക്കുറിച്ച് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.
ലാഭമെടുപ്പ് തകൃതി, രാജ്യാന്തരവില താഴോട്ട്
യുഎസ് സമ്പദ്വ്യവസ്ഥ മാന്ദ്യത്തിന്റെ പിടിയിലേക്ക് നീങ്ങുന്നുവെന്ന് വ്യക്തമാക്കി പുതിയ തൊഴിലവസരങ്ങൾ കുറഞ്ഞതും ജിഡിപി വളർച്ചാപ്രതീക്ഷ പരുങ്ങലിലായതും പ്രസിഡന്റ് ട്രംപ് തുടക്കമിട്ട വ്യാപാരനയങ്ങൾ അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയാകുമെന്ന വിലയിരുത്തലും നിക്ഷേപക ലോകത്തെ ആശങ്കപ്പെടുത്തുകയാണ്. ഡോളറും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) ദുർബലമായി. ഓഹരി വിപണികളും നേരിട്ടത് കനത്ത നഷ്ടം.
സ്വർണനിക്ഷേപ പദ്ധതികളിൽ നിന്നും ലാഭമെടുത്ത് പിന്മാറുകയാണ് നിക്ഷേപകർ. ഇന്നലെ ഔൺസിന് 2,918 ഡോളർ വരെ ഉയർന്ന രാജ്യാന്തര വില ഇന്നു 2,881 ഡോളറിലേക്ക് നിലംപൊത്തി. പിന്നീട് 2,896 ഡോളറിലേക്ക് കയറി. രാജ്യാന്തരവിലയിലെ വീഴ്ച കേരളത്തിലും വില കുറയാൻ സഹായിച്ചു. ഡോളറിനെതിരെ രൂപ പക്ഷേ, ഇന്നു 4 പൈസ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. അല്ലായിരുന്നെങ്കിൽ സ്വർണവില കൂടുതൽ കുറയുമായിരുന്നു.
വില ഇനി എങ്ങോട്ട്?
യുഎസ് ജിഡിപി വളർച്ച ജനുവരി-മാർച്ചിൽ നെഗറ്റീവ് 2.4 ശതമാനത്തിലേക്ക് കൂപ്പുകുത്തിയേക്കാമെന്ന പ്രവചനങ്ങളുണ്ട്. അങ്ങനെയെങ്കിൽ കോവിഡിനുശേഷമുള്ള ആദ്യ നെഗറ്റീവ് വളർച്ചാനിരക്കായിരിക്കും അത്. ചൈനയിലും സമ്പദ്വ്യവസ്ഥ വൻ വെല്ലുവിളികൾ നേരിടുന്നു. ഈ സാഹചര്യത്തിൽ സ്വർണത്തിൽ ലാഭമെടുപ്പ് തുടർന്നാൽ വില 2,832 ഡോളർ വരെ താഴ്ന്നേക്കാമെന്നാണ് വിലയിരുത്തൽ. സ്ഥിതിഗതികൾ മെച്ചപ്പെട്ട് വില 2,900 മാർക്ക് വീണ്ടും ഭേദിച്ചാൽ, വില 3,000 ഡോളറിലേക്കും കുതിച്ചേക്കാമെന്ന് നിരീക്ഷകർ പറയുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]