
ഒരാൾക്ക് വായ്പ നൽകുവാനുള്ള അർഹത ബാങ്കുകളടക്കമുള്ള ധനകാര്യസ്ഥാപനങ്ങൾ പരിശോധിക്കുന്നത് വായ്പ തിരിച്ചടക്കുവാനുള്ള വരുമാനമുണ്ടോ,ശേഷിയുണ്ടോ (capacity to repay) എന്ന് മാത്രം നോക്കിയല്ല. അതിനുള്ള മനസും (will to repay) കൂടിയുണ്ടോ എന്നാണ്. ഇങ്ങനെ ശേഷിയും മനസും ഒരുമിച്ച് ഉണ്ടെങ്കിലാണ് വാങ്ങിയ കടം സമയത്തിന് തിരിച്ചടക്കുക. തിരിച്ചടവ് മുടങ്ങുന്നത് അധികവും വരുമാനം അല്ലെങ്കിൽ തിരിച്ചടക്കാനുള്ള ശേഷി കുറയുകയോ വരുമാന സ്രോതസ് പൂർണമായും നിന്ന് പോകുകയോ ചെയ്യുമ്പോഴാണ്. എന്നാൽ അപൂർവമായെങ്കിലും കാണുന്നത്, വരുമാനവും ശേഷിയും ഉണ്ടെങ്കിലും വായ്പ സമയത്തിന് തിരിച്ചടക്കുന്നില്ല എന്നാണ്. കാരണം എന്ത് തന്നെയായാലും വായ്പയുടെ തിരിച്ചടവ് മുടങ്ങിയാൽ ധനകാര്യസ്ഥാപനങ്ങൾ ഇടപാടുകാരെ ഫോണിലൂടെയും, മൊബൈൽ സന്ദേശം വഴിയും, ഇ മെയിൽ വഴിയും. തപാൽ വഴിയുള്ള കത്ത് വഴിയും, നേരിട്ട് കണ്ടും മറ്റും തവണ അടയ്ക്കുവാൻ ആവശ്യപ്പെടും. അതിൽ തെറ്റില്ല. എന്നാൽ ഈ കാര്യങ്ങളെല്ലാം തികഞ്ഞ ഉത്തരവാദിത്തോടെയും, റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ പാലിച്ചും വേണം.
എന്താണ് റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ?
തവണ മുടങ്ങിയാൽ ഇടപാടുകാരന് നോട്ടീസ് നൽകണം എന്നതാണ് അതിലൊന്ന്. വായ്പയുടെ അടവ് മുടങ്ങി എന്നത് കൊണ്ടുമാത്രം ഇടപാടുകാരുടെ സ്വകാര്യതയിലേക്ക് അനുവാദമില്ലാതെ കടന്നു കയറുവാൻ സ്ഥാപനങ്ങൾക്ക് അനുവാദമില്ല. സുതാര്യതയോടെയും മാന്യതയോടെയും മാത്രമേ ഇടപാടുകാരോട് പെരുമാറാവൂ. ഇക്കാര്യങ്ങളിൽ ഫെയർ പ്രാക്ടീസ് കോഡ് (fair practice code) അനുസരിക്കണം. ഇടപാടുകാരെ ശല്യം ചെയ്യുവാനോ ഭീഷണിപ്പെടുത്തുവാനോ പാടില്ല.
ഏജൻസിയെ ഏർപ്പെടുത്തിയാൽ
വായ്പ തിരിച്ചടവിനായി ബാങ്കുകൾ ഏതെങ്കിലും ഏജൻസികളെ ഏല്പിച്ചിട്ടുണ്ടെങ്കിൽ അവർ റിസർവ് ബാങ്ക് നിർദ്ദേശിച്ചിട്ടുള്ള നിബന്ധനകൾക്കുള്ളിൽ (code of conduct) നിന്ന് വേണം പ്രവർത്തിക്കുവാൻ. ഇത്തരം ഏജൻസികളെ നിശ്ചയിച്ചിരിക്കുന്ന വിവരം അവരുടെ പേര് സഹിതം ഇടപാടുകാരെ അറിയിക്കണം. അങ്ങനെ അറിയിച്ചതിനുശേഷം മാത്രമേ ഏജൻസി ഇടപാടുകാരുമായി ബന്ധപ്പെടാവൂ. ഇങ്ങനെ ഏല്പിച്ചിട്ടുള്ള ഏജൻസികളുടെ വിവരങ്ങൾ സ്ഥാപനത്തിന്റെ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തണം. ഏജൻസികൾ ഇടപാടുകാരെ ഫോണിൽ ബന്ധപ്പെടുമ്പോഴോ നേരിൽ കാണുമ്പോഴോ തങ്ങളുടെ ഐഡൻറിറ്റി ബോധ്യപ്പെടുത്തണം. രാവിലെ 8 മണിക്ക് ശേഷവും രാത്രി 7 മണിക്കു മുമ്പും മാത്രമേ ഇടപാടുകാരെ ഫോണിൽ വിളിക്കാവൂ. ഇടപാടുകാരുടെ സമ്മതമില്ലാതെ ഈ സമയപരിധിക്കപ്പുറം അവരെ ഫോണിൽ വിളിക്കാൻ പാടില്ല. ഏജൻസി ഇടപാടുകാരെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ അക്കാര്യം ഇടപാടുകാരെ മുൻകൂട്ടി അറിയിക്കണം. മുൻകൂട്ടി അറിയിക്കാതെ ഇടപാടുകാരുടെ വീട്ടിൽ ചെല്ലരുത്.
വായ്പയുടെ വിവരങ്ങൾ മറ്റുള്ളവരോട് പറയരുത്
ഒരാളുടെ വായ്പയുമായി ബന്ധപ്പെട്ട ഒരു കാര്യവും ഏജൻസി മറ്റൊരാളോട് പറയുവാൻ പാടില്ല. അത് ഇടപാടുകാരുടെ വീട്ടിലെ അംഗങ്ങളോടായാൽ പോലും തെറ്റാണ്. ഇടപാടുകാരൻ ആവശ്യപ്പെട്ട സമയത്തിന് വീട്ടിൽ എത്തിയിട്ടും ആളെ വീട്ടിൽ കാണാൻ കഴിയുന്നില്ലെങ്കിൽ ഒരു അറിയിപ്പ് അവിടെ നൽകുന്നതിൽ തെറ്റില്ല. അപ്പോഴും വായ്പ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുന്നത് റിസർവ് ബാങ്കിന്റെ നിർദേശങ്ങൾക്ക് എതിരാണ്. ഇടപാടുകാരുടെ ബന്ധുക്കളേയോ, സുഹൃത്തുക്കളെയോ വായ്പയുടെ മുടക്കം സംബന്ധമായ കാര്യങ്ങൾക്ക് വിളിച്ച് ബുദ്ധിമുട്ടിക്കരുത്. മാത്രമല്ല, നാലാളുടെ മുന്നിൽ വച്ച് വായ്പയുടെ മുടക്കം സംബന്ധിച്ച് സംസാരിച്ച് ഇടപാടുകാരെ വിഷമത്തിലാക്കരുത്.
ഈ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെങ്കിൽ
വളരെ കൃത്യമായ നിർദ്ദേശങ്ങൾ ഇക്കാര്യത്തിൽ റിസർവ് ബാങ്ക് വച്ചിട്ടുണ്ടെങ്കിലും ധനകാര്യ സ്ഥാപനങ്ങളും അവരുടെ ഏജൻസികളും ഇടപാടുകാരെ ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന പരാതികൾ കുറവല്ല. ഏജൻസികളുടെയോ സ്ഥാപനത്തിന്റെ തന്നെയോ കോൾ സെന്ററുകളിൽ നിന്ന് വിളിക്കുന്ന കോളുകൾ റെക്കോർഡ് ചെയ്തു സൂക്ഷിക്കണം. ഏജൻസിയിൽ നിന്നോ സ്ഥാപനത്തിൽ നിന്ന് തന്നെയോ മോശമായി സംസാരിച്ചുവെന്ന് ഇടപാടുകാരൻ പരാതി നൽകിയാൽ കോൾ റെക്കോർഡ് സഹിതം സ്ഥാപനം മറുപടി പറയേണ്ടിവരും. അതുപോലെ ഏജൻസിയോ അല്ലെങ്കിൽ സ്ഥാപനത്തിലെ ജീവനക്കാരോ ഇടപാടുകാരനോട് നേരിൽ കണ്ട് മോശമായി പെരുമാറിയാൽ അതും റിസർവ് ബാങ്കിന്റെ നിർദേശങ്ങൾക്ക് എതിരാണ്.
ക്രെഡിറ്റ് കാർഡുകൾക്കും ബാധകം
ഈ നിർദ്ദേശങ്ങൾ ബാങ്കിൽ നിന്നോ മറ്റു ധനകാര്യ സ്ഥാപനത്തിൽ നിന്നോ എടുത്തിരിക്കുന്ന വായ്പയുടെ തിരിച്ചടവ് സംബന്ധിച്ച് മാത്രമല്ല ക്രെഡിറ്റ് കാർഡുകൾക്കും ബാധകമാണ്. ക്രെഡിറ്റ് കാർഡുകളുടെ കാര്യത്തിൽ ചിലപ്പോൾ ഇടപാടുകാർ പരാതിപ്പെടുന്നത് പല നമ്പരുകളിൽ നിന്ന് പല ആളുകൾ വിളിച്ച് അധിക്ഷേപിക്കുന്നു എന്നാണ്. ഇക്കാര്യത്തിൽ ക്രെഡിറ്റ് കാർഡ് നൽകിയ സ്ഥാപനങ്ങളും അവരുടെ ഏജൻസികളും പറയുന്നത് അത്തരം ഫോണുകൾ ഞങ്ങൾ വിളിച്ചതല്ല, അതുമായി ഞങ്ങൾക്ക് ബന്ധമില്ല എന്നുമാണ്. അതിനാൽ അത്തരം കോളുകൾ വരുന്നത് ഇടപാടുകാർ റെക്കോർഡ് ചെയ്ത് വയ്ക്കുന്നത് നല്ലതാണ്. ഫോൺ നമ്പറും കോൾ റെക്കോർഡും അടക്കം പരാതി നൽകിയാൽ അതിൽ ഉത്തരവാദികളായവരെ തിരിച്ചറിയുവാൻ എളുപ്പമായിരിക്കും. ഫോൺ നമ്പരോ അല്ലെങ്കിൽ കോൾ റെക്കോർഡോ ഇല്ലായെങ്കിൽ സ്ഥാപനത്തിന് അല്ലെങ്കിൽ ഏജൻസിക്ക് ഈ കാര്യത്തിൽ ഞങ്ങൾക്ക് പങ്കില്ല എന്ന് പറയുവാൻ എളുപ്പമാണ്.
പരാതി എങ്ങനെ നൽകണം?
ഇക്കാര്യത്തിലുള്ള പരാതികൾ ഇടപാടുകാർ അവരുടെ സ്ഥാപനത്തിൽ തന്നെയാണ് നൽകേണ്ടത്. പരാതി, ബന്ധപ്പെട്ട സ്ഥാപനം അംഗീകരിക്കുന്നില്ല എന്ന നിലപാടാണ് എടുക്കുന്നതെങ്കിൽ, അക്കാര്യം അതാത് ബാങ്കിലോ സ്ഥാപനത്തിലോ, റിസർവ് ബാങ്കിന്റെ നിർദേശമനുസരിച്ച് പ്രവർത്തിക്കുന്ന ഇന്റേണൽ ഓംബുഡ്സ്മാൻ കണ്ട് അന്തിമ തീരുമാനം പറയേണ്ടതുണ്ട്. അതിന് ശേഷമേ സ്ഥാപനം തീരുമാനം ഇടപാടുകാരെ അറിയിക്കാവൂ. പരാതിക്ക് 30 ദിവസത്തിനുള്ളിൽ പരിഹാരം ലഭിച്ചില്ലെങ്കിലോ, ലഭിച്ച പരിഹാരം തൃപ്തികരമല്ലെങ്കിലോ, ഇടപാടുകാർക്ക് റിസർവ് ബാങ്കിലെ ഓംബുഡ്സ്മാന് നേരിട്ട് പരാതി നൽകാവുന്നതാണ്.
ഏജന്റിന്റെ മോശമായ പെരുമാറ്റത്തിന് എതിരെ ഇടപാടുകാർക്ക് വേണമെങ്കിൽ പോലീസിൽ പരാതിപ്പെടാനും കഴിയും.
ലേഖകൻ ഫെഡറൽ ബാങ്കിലെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനുമാണ്