
ന്യൂഡൽഹി∙ സ്വർണപ്പണയ വായ്പയെ ആശ്രയിക്കുന്നവർക്ക് വലിയ ആശ്വാസമാണ് പുതിയ നിബന്ധനകളിലൂടെ കഴിഞ്ഞദിവസം റിസർവ് ബാങ്ക് സമ്മാനിച്ചത്. 2.5 ലക്ഷം രൂപവരെയുള്ള സ്വർണപ്പണയ വായ്പകൾക്കായി ഇനി ഇടപാടുകാരിന്റെ ക്രെഡിറ്റ് സ്കോർ അടക്കമുള്ള പൂർവകാല വായ്പാത്തിരിച്ചടവ് പശ്ചാത്തലം പരിശോധിക്കേണ്ടതില്ലെന്ന നിർദേശമാണ് കൂടുതൽ പേർക്ക് ഗുണം ചെയ്യുക.
പുറമെ, സ്വർണവായ്പയുടെ ലോൺ-ടു-വാല്യു (എൽടിവി) നിലവിലെ 75 ശതമാനത്തിൽ നിന്ന് 85 ശതമാനമാക്കിയതും നിരവധിപേർക്ക് നേട്ടമാകും. അതേസമയം, രണ്ടരലക്ഷം രൂപവരെയുള്ളവർക്ക് മാത്രമല്ല, രണ്ടര മുതൽ 5 ലക്ഷം രൂപവരെ സ്വർണപ്പണയ വായ്പ എടുക്കുന്നവർക്കും ആശ്വസിക്കാൻ വകയുണ്ട്. ഇവർക്കുള്ള എൽടിവി 75ൽ നിന്ന് 80 ശതമാനമാക്കി.
പണയംവയ്ക്കുന്ന സ്വർണത്തിന്റെ വിലയുടെ 75% വരെ തുക മാത്രമേ വായ്പ നൽകാവൂ എന്നതായിരുന്നു റിസർവ് ബാങ്കിന്റെ ചട്ടം. ഇതാണ് എൽടിവി. ഈ നിബന്ധനയാണ് ഇപ്പോൾ 85 ശതമാനം വരെയാക്കിയതെന്നത് പണയസ്വർണത്തിന്മേൽ കൂടുതൽ തുക വായ്പ ലഭിക്കാൻ ഇടപാടുകാർക്ക് സഹായകമാകും.
5 ലക്ഷത്തിനു മുകളിലുള്ള വായ്പകൾക്ക് 75 ശതമാനം എൽടിവി തുടരും. അടുത്ത വർഷം ഏപ്രിൽ 1നു മുൻപായി ധനകാര്യസ്ഥാപനങ്ങൾ പുതിയ മാർഗരേഖ പാലിക്കണം. പുതിയ മാർഗരേഖ അവലംബിക്കുന്ന തീയതിക്കു മുൻപെടുത്ത വായ്പകൾക്ക് നിലവിലുള്ള ചട്ടമായിരിക്കും ബാധകം.
ഇടപാടുകാരന്റെ ക്രെഡിറ്റ് സ്കോർ
ഒരു വ്യക്തിയുടെ തിരിച്ചടവു ശേഷി അടക്കമുള്ള കാര്യങ്ങളിൽ ധനകാര്യ സ്ഥാപനം നടത്തുന്ന വിശദമായ പരിശോധനകളിൽ (ക്രെഡിറ്റ് അപ്രെയ്സൽ) 2.5 ലക്ഷം രൂപ വരെ വായ്പയെടുക്കുന്നവർക്ക് റിസർവ് ബാങ്ക് ഇളവ് നൽകിയിട്ടുണ്ട്. 2.5 ലക്ഷത്തിനു മുകളിൽ വായ്പയെടുക്കുന്നവർക്ക് മാത്രമേ പുതിയ മാർഗരേഖയിലുള്ള വിശദമായ പരിശോധന നേരിടേണ്ടി വരൂ. 2026 ഏപ്രിൽ ഒന്നിനു മുൻപ് ചട്ടം പാലിക്കണമെന്നാണ് ധന സ്ഥാപനങ്ങൾക്ക് ആർബിഐയുടെ നിർദേശം.
കരടുമാർഗരേഖയിലെ ക്രെഡിറ്റ് അപ്രെയ്സൽ രീതി സാധാരണക്കാർക്കു തിരിച്ചടിയാകുമെന്ന് ആക്ഷേപമുയർന്നിരുന്നു. തുടർന്നാണ് അന്തിമ വിജ്ഞാപനത്തിൽ ഇളവ് നൽകിയിരിക്കുന്നത്. വായ്പയെടുത്ത തുക എന്തിന് ഉപയോഗിക്കുന്നുവെന്ന നിരീക്ഷണം മുൻഗണനാ വായ്പകളുമായി ബന്ധപ്പെട്ടു മാത്രമേയുണ്ടാകൂ എന്നും ആർബിഐ വ്യക്തമാക്കി.
വഴിയൊരുക്കിയത് തമിഴ്നാട്ടിലെ പ്രതിഷേധം
ആർബിഐ പുറത്തിറക്കിയ കരടുമാർഗരേഖയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം ഉടലെടുത്തതോടെ കേന്ദ്രസർക്കാരും ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. ഉപാധികളോടെയാണ് 2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഇളവ്.
മൂല്യം (എൽടിവി) കണക്കാക്കുമ്പോൾ, മുതലിനൊപ്പം കാലാവധി പൂർത്തിയാകുമ്പോൾ അടയ്ക്കേണ്ട പലിശയും കണക്കാക്കും. ഇങ്ങനെ കണക്കാക്കുമ്പോൾ വായ്പയായി ലഭിക്കുന്ന തുകയിൽ അൽപം കുറവുണ്ടാകാം.
നിലവിൽ പൊതുമേഖലാ ബാങ്കുകൾ ഇങ്ങനെ തന്നെയാണ് കണക്കാക്കുന്നതെങ്കിലും ചെറു ബാങ്കുകളും ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളും 75 ശതമാനത്തിനു പകരം 88% വരെ എൽടിവി പരിഗണിക്കാറുണ്ടെന്ന് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. ഇത് ഇനി അനുവദിക്കില്ല.
ഒറ്റനോട്ടത്തിൽ
∙ പണയം വയ്ക്കുന്ന സ്വർണത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കുന്ന രേഖയോ സത്യവാങ്മൂലമോ നൽകണം. മോഷണമുതൽ പണയമായി വരുന്നത് ഒഴിവാക്കാനാണിത്. സ്വർണം വാങ്ങിയതിന്റെ രസീത് ഹാജരാക്കണമെന്ന കരടു വ്യവസ്ഥ ഒഴിവാക്കി.
∙ ഒരേ സ്വർണം ഉപയോഗിച്ച് സാധാരണ സ്വർണപ്പണയത്തിനു (കൺസംഷൻ ലോൺ) പുറമേ വരുമാനം ആർജിക്കാനായുള്ള വായ്പയും എടുക്കുന്നത് കരടുവിജ്ഞാപനത്തിൽ വിലക്കിയിരുന്നു. അന്തിമ വിജ്ഞാപനത്തിൽ ഈ വിലക്ക് നീക്കി.
∙ പരമാവധി ഒരു കിലോഗ്രാം സ്വർണവും 10 കിലോഗ്രാം വരെ വെള്ളിയും മാത്രമേ വായ്പയ്ക്കായി പണയം വയ്ക്കാനാവൂ. കരടുവ്യവസ്ഥയിൽ സ്വർണത്തിനും വെള്ളിക്കും ഒരു കിലോഗ്രാമായിരുന്നു പരിധി. സ്വർണനായങ്ങളെങ്കിൽ 50 ഗ്രാമും വെള്ളിനാണയമെങ്കിൽ 500 ഗ്രാമുമാണ് പരിധി.
∙ ബാങ്കുകൾ ഒഴികെയുള്ള സ്ഥാപനങ്ങൾ വിൽക്കുന്ന സ്വർണനാണയങ്ങൾ പരിഗണിക്കില്ലെന്ന കരടുവ്യവസ്ഥ ഒഴിവാക്കി.
∙ ഹാൾമാർക്ക് ചെയ്ത സ്വർണത്തിന് വായ്പകളിൽ മുൻതൂക്കവും ഉയർന്ന മാർജിനും നൽകണമെന്ന കരടുവ്യവസ്ഥ ഒഴിവാക്കി.
∙ വായ്പ തിരിച്ചടച്ചാൽ 7 പ്രവൃത്തിദിവസത്തിനകം പണയം വച്ച സ്വർണം തിരികെ നൽകണം
∙ ലേലത്തിന് വയ്ക്കുന്ന സാഹചര്യങ്ങളിൽ ഒരു പ്രാദേശിക മാധ്യമത്തിലും ഒരു ദേശീയ മാധ്യമത്തിലും ധന സ്ഥാപനം പരസ്യം നൽകണം. എംപാനൽ ചെയ്തവരെ ഉപയോഗിച്ച് മാത്രമേ ലേലം നടത്താവൂ.
∙ ലേലം ചെയ്യുമ്പോൾ റിസർവ് വില സ്വർണത്തിന്റെ മൂല്യത്തിന്റെ 90 ശതമാനത്തിൽ കുറയരുത്. ലേലം 2 തവണ പരാജയപ്പെട്ടാൽ 85% വരെ റിസർവ് വില കുറയ്ക്കാം.
∙ ആദ്യ ലേലം അതേ ജില്ലയിൽ നടത്തണം. അത് പരാജയപ്പെട്ടാൽ സമീപജില്ലകളിലോ ഓൺലൈൻ ആയോ സ്വർണ ഉരുപ്പടികൾ ലേലം ചെയ്യണം.
∙ വരുമാനമുണ്ടാക്കാനല്ലാതെ, അടിയന്തര, വ്യക്തിഗത ആവശ്യങ്ങൾക്കായി എടുക്കുന്ന സ്വർണപ്പണയ വായ്പകളുടെ കാലാവധി 12 മാസമായിരിക്കും. ഇത് പലിശയടച്ചു പുതുക്കാം.
∙ ഏതെങ്കിലും വ്യക്തി ബാങ്കിന്റെ പരിധിയും കടന്ന് സ്ഥിരമായി സ്വർണ വായ്പ എടുക്കുന്നുണ്ടെങ്കിൽ കള്ളപ്പണ ഇടപാടുകളല്ലെന്ന് ഉറപ്പുവരുത്താനുള്ള നിരീക്ഷണം നടത്തണം.
വിവാദവും സർക്കാർ ഇടപെടലും
കരടുവിജ്ഞാപനം ഏപ്രിലിലാണ് ഇറങ്ങിയതെങ്കിലും തമിഴ്നാട്ടിൽ ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഇത് രാഷ്ട്രീയവിവാദമായത്. പാർട്ടി ഭേദമെന്യേ നേതാക്കൾ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു.
കൃഷിക്കും അടിയന്തര ആവശ്യങ്ങൾക്കും സ്വർണവായ്പയെ ആശ്രയിക്കുന്നവരെ ബാധിക്കുന്നതാണ് മാർഗരേഖയെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കഴിഞ്ഞ ദിവസം അയച്ചു. സ്വന്തമായി വസ്തുവും വരുമാനവുമില്ലാത്തവർക്ക് മാന്യമായി വായ്പയെടുക്കാനുള്ള മാർഗമാണ് സ്വർണപ്പണയം. പുതിയ മാർഗരേഖ ഇത് കൂടുതൽ ബുദ്ധിമുട്ടേറിയതാക്കുമെന്നായിരുന്നു വാദം.
പണയം വച്ച സ്വർണത്തിന്റെ മൂല്യത്തിന്റെ 75% മാത്രമേ വായ്പയായി എടുക്കാവൂ എന്ന വ്യവസ്ഥ പ്രതികൂലമാണെന്ന് തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരശും ആരോപിച്ചു. തുടർന്നാണ് ചെറുവായ്പകൾക്ക് ഇളവ് നൽകണമെന്ന് ധനമന്ത്രാലയം പരസ്യമായി ആവശ്യപ്പെട്ടത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: