
വിൽപന സമ്മർദ്ദം തുടർന്ന ഇന്ത്യൻ വിപണിയിൽ മുൻനിര സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ വളം, ഡിഫൻസ്, റിയൽറ്റി ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കി. അമേരിക്കൻ ഫ്യൂച്ചറുകളും പിന്നാലെ യൂറോപ്യൻ വിപണികളും നഷ്ടത്തിൽ തുടങ്ങിയതും ഇന്ത്യൻ വിപണിക്ക് കെണിയായി. വിദേശ ഫണ്ടുകൾ വില്പന തുടരുന്നതും വിപണിയെ സ്വാധീനിച്ചു.
ഇന്ന് 24845 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 24500 പോയിന്റിൽ പിന്തുണ നേടി 174 പോയിന്റ് നഷ്ടത്തിൽ 24542 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 636 പോയിന്റുകൾ നഷ്ടമാക്കി 80737 പോയിന്റിലും ക്ളോസ് ചെയ്തു. നിഫ്റ്റി സ്മോൾ ക്യാപ് സൂചികയും ഇന്ന് നഷ്ടം ഒഴിവാക്കി.
നിഫ്റ്റിയിലെ 50 ഓഹരികളിൽ ഏഴെണ്ണം മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത് എന്നതും ഇന്നത്തെ വിപണി വീഴ്ചയുടെ ആഴം സൂചിപ്പിക്കുന്നു.
കുതിച്ചുകയറി വളം ഓഹരികൾ
നേരത്തെ എത്തിയ കാലവർഷവും, മികച്ച കാലാവസ്ഥ പ്രവചനങ്ങളും ഇന്ത്യൻ കാർഷിക മേഖലക്ക് നൽകുന്ന പ്രത്യാശ വളം ഓഹരികൾക്ക് കുതിപ്പ് നൽകിക്കഴിഞ്ഞു. ഫാക്ട് 17%വും, നാഷണൽ ഫെർട്ടിലൈസർ 8%വും, ആർസിഎഫ് 6 %വും നേട്ടവും ഇന്ന് കുറിച്ചു.
കൂടാതെ റഷ്യയിൽ നിന്നും ബെലാറസിൽ നിന്നുമുള്ള വളം ഇറക്കുമതിക്ക് തീരുവ വർദ്ധിപ്പിക്കാൻ യൂറോപ്യൻ പാർലമെന്റ് തത്വത്തിൽ അനുമതി നൽകിയത് ഇന്ത്യൻ വളം നിർമാതാക്കൾക്ക് പുതിയ വാതായനമാണ് തുറക്കുക. റഷ്യയിൽ നിന്നുമുള്ള തെരഞ്ഞെടുത്ത കാർഷിക ഉത്പന്നങ്ങൾക്കും യൂറോപ്യൻ യൂണിയൻ 50% വരെ തീരുവ ഈടാക്കിയേക്കാമെന്നു സൂചനയുണ്ട്.
ആർബിഐ യോഗം നാളെ
വെള്ളിയാഴ്ച പുതിയ നിരക്കുകളും നയങ്ങളും പ്രഖ്യാപിക്കുന്ന ആർബിഐയുടെ നയാവലോകന സമിതിയുടെ യോഗം നാളെ ആരംഭിക്കുന്നതു ഇന്ത്യൻ വിപണിക്ക് സുപ്രധാനമാണ്. ഇത്തവണ ആർബിഐ റിപ്പോ നിരക്കിൽ 25 ബേസിസ് പോയിന്റുകളുടെ കുറവ് വരുത്തുമെന്നാണ് അനുമാനം.
ആർബിഐ അടിസ്ഥാന പലിശനിരക്കിൽ ഇളവ് വരുത്തുന്നത് ഓട്ടോ, റിയൽറ്റി മേഖലകൾക്കൊപ്പം ഇൻഫ്രാ, കൺസ്യൂമർ മേഖലകൾക്കും അനുകൂലമാണ്.
ഇലക്ട്രിക് വാഹന നയം
ഇന്ത്യയിൽ ഇലക്ട്രിക് വാഹന ഉത്പാദനം തുടങ്ങാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് ഇറക്കുമതി തീരുവയിൽ ഇളവ് നൽകുന്നതടക്കമുള്ള നടപടികൾ പരിഗണിച്ചു കഴിഞ്ഞ ഇവി നയത്തിന്റെ പ്രഖ്യാപനവും അമേരിക്ക വ്യാപാര ഉടമ്പടിക്കൊപ്പം ഉണ്ടായേക്കാവുന്നത് ഇന്ത്യൻ ഇലക്ട്രിക് വാഹന ഓഹരികളെയും സ്വാധീനിക്കും. ഇന്ത്യൻ വാഹന മേഖല പുതിയ വഴിത്തിരിവുകൾ കാത്തിരിക്കുകയാണ്.
റിലയൻസ് ഇൻഡസ്ട്രീസ്
റിലയൻസ് ഇൻഡസ്ട്രീസിന് ഇന്റർനാഷണൽ ബ്രോക്കറായ ബേൺസ്റ്റെയിൻ 1640 രൂപയുടെ ലക്ഷ്യം കുറിച്ചത് ഓഹരിക്ക് അനുകൂലമാണ്. 1609 രൂപയാണ് റിലയൻസിന്റെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച വില. മൂന്ന് കൊല്ലത്തെ ഏറ്റവും കുറഞ്ഞ വാല്യൂവേഷനിലുള്ള മികച്ച റിസൾട്ട് പ്രഖ്യാപിച്ച ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിക്ക് ഐപിഓ വാർത്തകളുടെ പിൻബലവുമുണ്ട്.
ലോകത്തെ ഏറ്റവും മൂല്യമേറിയ 30 ടെക്നോളജി കമ്പനികളുടെ ലിസ്റ്റിൽ ഇത്തവണ റിലയൻസ് ഇൻഡസ്ട്രീസ് ഇടം പിടിച്ചതും ഓഹരിക്ക് അനുകൂലമായി ഭവിച്ചേക്കാം.
അവാന്റൽ ലിമിറ്റഡ്
സ്പേസ്, ഡിഫൻസ് മേഖലകളിൽ പ്രവർത്തിക്കുന്ന അവാന്റൽ ലിമിറ്റഡ് കഴിഞ്ഞ ഒരു മാസക്കാലയളവിൽ 33% മുന്നേറ്റമാണ് സ്വന്തമാക്കിയത്. പ്രതിരോധ മേഖലയുടെ സാധ്യതകളിലൂന്നി ഓഹരി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്.
മുന്നേറി ചൈന
ചില ചൈനീസ് ഉത്പന്നങ്ങളുടെ മേലുള്ള തീരുവ അമേരിക്ക ഓഗസ്റ്റ് 30 വരെ നീട്ടിയത് ഇന്ന് ചൈനീസ്, ഹോങ്കോങ് വിപണികൾക്ക് മുന്നേറ്റം നൽകി. ഹോങ്കോങ്ങിന്റെ ഹാങ്സെങ് സൂചിക ഇന്ന് 1.53% മുന്നേറ്റം നേടി.
നോൺഫാം പേറോൾ ഡേറ്റ
അമേരിക്കയുടെ മെയ് മാസത്തിലെ തൊഴിൽ ലഭ്യതക്കണക്കുകൾ വെളിപ്പെടുത്തുന്ന നോൺഫാം പേറോൾ ഡേറ്റ വെള്ളിയാഴ്ച വരാനിരിക്കുന്നതും അമേരിക്കൻ വിപണിയെ വരും ദിനങ്ങളിൽ സ്വാധീനിക്കും. അമേരിക്കൻ ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും ട്രംപ്-പവൽ വടം വലിയും വിപണിയുടെ ഗതിയെയും ഡോളർ നിരക്കിനെയും സ്വാധീനിക്കും.
ലേഖകന്റെ വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക