ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം വില ഡബിൾ സെഞ്ചറിയടിച്ചെങ്കിലും കൂടുതൽ മുന്നേറാൻ മടിച്ച് ആഭ്യന്തര . മഴ ശക്തമായ പശ്ചാത്തലത്തിൽ ടാപ്പിങ് സജീവമല്ലാതിരിക്കുകയും വിപണിയിലേക്കുള്ള സ്റ്റോക്ക് വരവ് നിജപ്പെടുകയും ചെയ്തിട്ടും വിലയിൽ കുതിപ്പില്ല. രാജ്യാന്തര വിലയിലും ആവേശം പ്രകടമല്ല. ചൈനയിൽ‌ നിന്നുള്ള ഡിമാൻഡ് മങ്ങിയത് വെല്ലുവിളിയാകുന്നുമുണ്ട്.

കൊച്ചിയിൽ വെളിച്ചെണ്ണ വില റെക്കോർഡ് നിലവാരത്തിൽ തുടരുകയാണ്. എന്നാൽ, ഇന്ത്യയിലേക്കുള്ള ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി തീരുവ 10% വെട്ടിക്കുറച്ച കേന്ദ്ര തീരുമാനം വെളിച്ചെണ്ണയുടെ വിലക്കുതിപ്പിന് തടയിട്ടേക്കും. പാംഓയിൽ, സോയഓയിൽ, സൺഫ്ലവർ ഓയിൽ എന്നിവയുടെ തീരുവയാണ് കുറഞ്ഞ‍ത്. ഇതോടെ ഇവയുടെ ഇറക്കുമതി വർധിക്കുന്നത് വെളിച്ചെണ്ണയ്ക്ക് തിരിച്ചടിയാകും.

കഴിഞ്ഞവാരങ്ങളിൽ താഴേക്കുനീങ്ങിയ കുരുമുളക് വില വൈകാതെ കരകയറുമെന്നാണ് വിലയിരുത്തൽ. യുഎസ്-യൂറോപ്യൻ ഇറക്കുമതിക്കാരിൽ നിന്ന് വരും ആഴ്ചകളിൽ മികച്ച ഡിമാൻഡ് ഉന്നമിടുന്നുണ്ട്. ലേല കേന്ദ്രങ്ങളിലെത്തുന്ന ഏലത്തിന് നല്ല ഡിമാൻഡുണ്ട്. വില വരുംദിവസങ്ങളിൽ മികച്ചതോതിൽ കയറിയേക്കാമെന്ന് കർഷകർ പ്രതീക്ഷിക്കുന്നു. കൽപ്പറ്റ മാർക്കറ്റിൽ കാപ്പിക്കുരു വില 1,000 രൂപയുടെ ഇടിവ് നേരിട്ടു. ഇഞ്ചിക്ക് മാറ്റമില്ല.

കട്ടപ്പന കമ്പോളത്തിൽ കൊക്കോ വില മാറിയില്ല. എന്നാൽ, ഉണക്ക ഇനത്തിന് 20 രൂപ കുറഞ്ഞു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് സന്ദർശിച്ചു വായിക്കാം.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Kerala Commodity Price: Coconut oil price set to fall, Rubber remains unchanged.