
തൃശൂർ
ചെമ്പട്ടണിഞ്ഞ നാട്ടിടവഴികളിൽ ഇൻക്വിലാബിന്റെ ഈരടികൾ മുഴങ്ങി. പൊരിവെയിലിലും തളരാതെ നാളെയുടെ പ്രതീക്ഷയായ ചെമ്പതാകയെ സ്വീകരിക്കാൻ പാതയോരങ്ങളിൽ ജനങ്ങൾ തടിച്ചുകൂടി. കണ്ണൂരിൽ നടക്കുന്ന സിപിഐ എം 23––ാം പാർടി കോൺഗ്രസ് നഗരിയിൽ ഉയർത്താനുള്ള പതാകയുംവഹിച്ചുള്ള ജാഥയ്ക്ക് തൃശൂർ ജില്ലയിൽ ഉജ്വല വരവേൽപ്പ്.
വയലാർ രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽനിന്ന് പുറപ്പെട്ട ജാഥ ശനിയാഴ്ച രാവിലെ ഒമ്പതോടെ ജില്ലാ അതിർത്തിയായ കൊരട്ടി പൊങ്ങത്തെത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവും ജാഥാ ക്യാപ്റ്റനുമായ എം സ്വരാജിൽനിന്ന് ജില്ലാ സെക്രട്ടറി എം എം വർഗീസ് പതാക ഏറ്റുവാങ്ങി. കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ ജാഥാക്യാപ്റ്റനെ മാലയിട്ട് സ്വീകരിച്ചു. ജാഥാക്യാപ്റ്റനേയും മാനേജർ സംസ്ഥാന കമ്മിറ്റി -അംഗം സി ബി ചന്ദ്രബാബുവിനേയും വിവിധ സംഘടനാ ഭാരവാഹികൾ സ്വീകരിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ സി മൊയ്തീൻ എംഎൽഎ, എം കെ കണ്ണൻ, മന്ത്രി ആർ ബിന്ദു തുടങ്ങിയവർ സ്വീകരിക്കാനെത്തി. എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ തുടങ്ങിയവരും എത്തിയിരുന്നു. സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ ബേബി ജോൺ, എൻ ആർ ബാലൻ എന്നിവർ തൃശൂർ ചെട്ടിയങ്ങാടിയിലെ അഴീക്കോടൻ രക്തസാക്ഷി മണ്ഡപത്തിൽ ജാഥയെ സ്വീകരിച്ചു. ചെണ്ടമേളം, മുത്തുക്കുടകൾ, ബാൻഡ് സംഘം, കരിമരുന്നു പ്രയോഗം എന്നിങ്ങനെ ഉത്സവപ്രതീതിയോടെയാണ് വരവേറ്റത്. നൂറുകണക്കിന് അത്ലീറ്റുകളും ഇരുചക്രവാഹനങ്ങളിലുള്ള റെഡ് വളണ്ടിയർമാരും അകമ്പടിയേകി.
പ്രധാന കവലകളിലെല്ലാം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും പുഷ്പവൃഷ്ടി നടത്തിയും അഭിവാദ്യമേകി. തൃശൂർ ചെട്ടിയങ്ങാടിയിലെ അഴീക്കോടൻ രക്തസാക്ഷി മണ്ഡപത്തിലുൾപ്പെടെ നിരവധി കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ശനിയാഴ്ചയിലെ പര്യടനം വടക്കാഞ്ചേരിയിൽ സമാപിച്ചു. സമാപന പൊതുയോഗം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച രാവിലെ എട്ടിന് വടക്കാഞ്ചേരിയിൽ നിന്നും ആരംഭിക്കുന്ന ജാഥ പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]