ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്തവർഗ്ഗക്കാരനായ പ്രൊഫസർ എന്ന നേട്ടത്തിലൂടെ ശ്രദ്ധേയനായ ജേസൺ ആർഡേയെ മരിച്ച നിലയിൽ കണ്ടെത്തി. വിവാദങ്ങൾക്ക് പിന്നാലെ പ്രൊഫസർ പദവി രാജി വച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം.
ലണ്ടനിലെ ബാറ്റർസിയിലെ വസതിയിലാണ് ബ്രിട്ടീഷ് വംശജനായ ജേസൺ ആർഡേയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 41 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
37ാം വയസിലാണ് അദ്ദേഹം കേംബ്രിഡ്ജ് സർവകലാശാലയിൽ ജോലിക്കെത്തിയത്. മരണം അപ്രതീക്ഷിതമായിരുന്നുവെങ്കിലും നിലവിൽ സംശയാസ്പദമായ സാഹചര്യങ്ങളൊന്നുമില്ലെന്ന വിലയിരുത്തലിലാണ് പൊലീസുള്ളത്.
ഗവേഷണങ്ങളിലെ കോപ്പിയടി വിവാദങ്ങൾക്ക് പിന്നാലെയായിരുന്നു അദ്ദേഹം കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് രാജി വച്ചത്. 2015ൽ സമർപ്പിച്ച പിഎച്ച്ഡി പ്രബന്ധമായിരുന്നു വിവാദങ്ങൾക്ക് കാരണമായത്.
മറ്റ് ഗവേഷകരുടെ പ്രബന്ധങ്ങളിലെ വിവരങ്ങൾ അതുപോലെ കോപ്പിയടിച്ചുവെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലും അക്കാദമിക വൃത്തങ്ങളിലും വലിയ ചർച്ചയായത്. ഇതിന് പുറമേ ജീവകാരുണ്യ പ്രവർത്തനങ്ങൾ, കായിക നേട്ടങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം നടത്തിയ ചില പ്രസ്താവനകളും വലിയ രീതിയിൽ വിവാദമായിരുന്നു.
ഗവേഷണങ്ങളിൽ ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ടാകാമെന്നും എന്നാൽ അത് ബോധപൂർവ്വമായ കോപ്പിയടി അല്ലെന്നും നിരന്തരമായ വ്യക്തിഹത്യയും വംശീയ അധിക്ഷേപവും നേരിടേണ്ടി വരുന്നതായും വിശദമാക്കിയാണ് ഏതാനും ദിവസങ്ങൾക്ക് മുൻപ് സർവകലാശാലയിൽ നിന്ന് രാജി വച്ചത്. കുട്ടിക്കാലത്ത് തന്നെ അദ്ദേഹത്തിൽ ഓട്ടിസം തിരിച്ചറിഞ്ഞിരുന്നു.
മാത്രമല്ല, ശരിയായ വളര്‍ച്ചയും ഉണ്ടായിരുന്നില്ല. ശാരീരികമായ ഈ പ്രശ്നങ്ങള്‍ മൂലം 11 വയസ് വരെ ശരിയായ രീതിയിൽ സംസാരിക്കാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
ഈ വൈകല്യങ്ങളെ തുടര്‍ന്ന് ഏതാണ്ട് 18 വയസ് വരെ എഴുതാനും വായിക്കാനും അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഈ പരിമിതകളെയെല്ലാം മറികടന്നായിരുന്നു 37ാം വയസിൽ അദ്ദേഹം കേബ്രിഡ്ജിൽ പ്രൊഫസറായത്.

